Friday, January 30, 2009

പ്രവാസിയ്ക്കു നാടുത്സവം

നല്‍ക്കോടികള്‍ വാരിയുടുത്തും
പൂക്കൂടകള്‍ തൂക്കിനടന്നും
ഊക്കോടെ കളികള്‍ കളിച്ചും
മൂക്കറ്റം സദ്യകഴിച്ചും
നാക്കിന്‍റെ - തുമ്പത്ത് - നാടിന്നേ - തണലായി - പൂവിളികള്‍ - പൊട്ടിമുള‍ച്ചൂ

ചെറുകുളിരില്‍ ചുണ്ടുവിറച്ചും
തിരുവാതിര നീരാട്ടാര്‍ന്നും
ഒരു പാവന നോല്‍മ്പു പുതച്ചും
താരസ്വരഗതിവിഗതികളാല്‍
നാരീനിര - നാടിന്നേ - സംസ്കാരം - തീര്‍ത്തീടും - കൈകൊട്ടി - കളികള്‍കളിച്ചൂ

പൂത്തുലയാന്‍ കൊന്നയുണര്‍ന്നു
ഹൃത്തടമുണരും കണികണ്ടു
പൂത്തിരികള്‍ പുളകമുതിര്‍ത്തി
മെത്താപ്പുകള്‍ പൊലിമപരത്തി
കൈത്താരില്‍ - കൈനേട്ടം - മാനത്ത് - കൊട്ടാരം - തീര്‍ക്കാനായ് - വിത്തുവിതച്ചൂ

അതിചടുലം കതിനകള്‍ പൊട്ടി
തതിതതിയായാനകള്‍ വന്നു
മതിമറിയും മേളമുണര്‍ന്നൂ
പുതുപുതുതാമോരോ നിമിഷം
പതിയേ നീ - നാട്ടീന്നേ - ദൂരയ്ക്കായ് - നീങ്ങീടില്‍ - ഉത്സവമനുനിമിഷം നാട്ടില്‍‍

Wednesday, January 21, 2009

ശിവനേ

ദേഹത്തു രോഗവും പ്രജകളില്‍ മരണവും ചേര്‍ത്തും കളഞ്ഞുമിരിയ്ക്കേ
പോയതും നില്‍പ്പതും വരുവതും ചേരുന്ന ചേര്‍ച്ചയില്‍ നില്‍ക്കണേ ശിവനേ
ഉള്ളില്‍ ഇരുന്നക്ഷവാജികളേന്തുന്ന ദേഹരഥം തെളിയ്ക്കുമ്പോള്‍
ജാഗ്രദവസ്ഥയും സ്വപ്നവുമതിഗാഢസുപ്തിയും നേടുന്ന ജിവന്‍
എങ്ങോട്ടു പോകുന്നുവെന്നറിയാതെയിപന്ഥാവില്‍ വീണ്ടും കുതിപ്പൂ
ഉന്നത കൈലാസാശിഖരത്തില്‍ നിന്നങ്ങു ചൊല്ലുന്നതെങ്ങിനെ കേള്‍പ്പേന്‍
ഇങ്ങൊന്നു വന്നു വഴിവിട്ടവഴിയില്‍ നിന്നുച്ചത്തിലൊന്നു പറയൂ
എങ്ങോട്ടു പോകണമെങ്ങിനെ പോകണമാരാണു കൂട്ടു വരുവോര്‍

Saturday, January 17, 2009

കുഴി

നിരത്തിലെ കുഴികള്‍ക്കെതിരെ രോഷതാമ്രാക്ഷര്‍
ജാഥ നടത്തിയത്രേ.

തെരുവിലെ തെണ്ടിപ്പയ്യുകളും പട്ടികളും
അന്തം വിട്ടു നോക്കിനിന്നൂ പോലും

കുഴികള്‍ നരകങ്ങളാണെന്നും
നിരത്ത് നരകങ്ങളുടെ ഷോറൂമുകളാണെന്നും ഉള്ള
മൂര്‍ച്ചയുള്ള കത്തികളെറിഞ്ഞ്
വാക്കേറുകാരന്‍ നേതാവ്‍ പഥികരുടെ
തലച്ചോറില്‍ തറപ്പിയ്ക്കന്‍ നോക്കിയത്രേ

ഇലക്റ്റ്രിക് കമ്പികളില്‍ കാക്കകള്‍ കാ കാ എന്ന്
ഉദ്വേഗപൂര്‍വ്വം കാര്യം തിരക്കി
കുഴിയുടെ കാര്യമാണെന്നറിഞ്ഞപ്പോള്
‍താഴെ പോകുന്ന കഷണ്ടിക്കാരന്‍റെ തലയില്
‍അവജ്ഞാപൂര്‍വ്വം കാഷ്ഠമിട്ടു തന്‍ പണിനോക്കിപ്പോയത്രേ

രോഷതാമ്രാക്ഷര്‍ സൂര്യനെ സ്തംഭിപ്പിയ്ക്കുമെന്നും
കുഴികള്‍ക്കു പകരം നിരത്തില്‍
കുന്നുകള്‍ മുളപ്പിയ്ക്കും എന്നും
വിചാരിയ്ക്കുന്ന മനുഷ്യരെ പഠിപ്പിച്ച്
ക്ഷീണിച്ച സൂര്യന്‍പടിഞ്ഞാറ്
വിശ്രമിയ്ക്കാന്‍ പോയത്രേ

പിറ്റേദിവസം നിരത്തുകാര്യക്കാരന്‍കുഴിയളന്ന്
സാമ്പിള്‍നരകമണെന്നും
വളരെ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും
അധികാരികള്‍ക്ക് വിശദീകരണം കൊടുത്തു പോലും

മനുഷ്യരുടെ നന്മയ്ക്കായി ഉരുത്തിരിഞ്ഞതാണ്കുഴികള്‍ എന്ന്
നിരത്തുമന്ത്രി പ്രസ്താവാന ഇറക്കി പോലും

ചെറു ചെറു പാപം ചെയ്തവര്‍ക്ക്
അതിന്‍റെ ഫലംഇവിടെ തന്നെ അനുഭവിയ്ക്കാനും
നരകത്തില്‍ തിരക്കുകുറയ്ക്കാനും
കുഴികള്‍പൂര്‍വ്വാധികം ഭങ്ഗിയായി സംരക്ഷിയ്ക്കാനും
തീരുമാനമായി

Sunday, January 11, 2009

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞയ്ക്കിത്രമേല്‍ മാധുര്യമേറുവാന്‍
‍കാരണമെന്തമ്മേ ചൊല്ലിത്തരൂ
അമ്മയ്ക്കു ശൈശവകാലത്തില്‍ മറ്റുള്ളോര്‍
‍തന്നുള്ള സ്നേഹത്തിനോര്‍മ്മചേര്‍ത്തോ?
ചുറ്റിലും തേനോലും പൂവ്വുകള്‍ പുഞ്ചിരി
തൂകുന്നതുള്ളില്‍ നിറച്ചതാണോ?
ഭൂമി പുതുമഴയേല്‍ക്കുമ്പോള്‍ പൂണ്ടീടും
ആശ്വാസം നെഞ്ഞില്‍ കരുതിയതതോ?
മാരിവില്‍ കാണുമ്പോള്‍ കുഞ്ഞുന്നാളുണ്ടാകു-
മത്ഭുതം കുഞ്ഞിനായ് കാത്തുവെച്ചോ?
ഊരുവില്‍ താളമിട്ടമ്മയുറക്കുന്ന
താരാട്ടുപാട്ടിന്‍റെയീണം ചേര്‍ത്തോ?
ബാല്യത്തിലോണപ്പുടവയുടുക്കുമ്പോള്‍
തുള്ളിയതോരര്‍മ്മയില്‍ നിന്നു ചേര്‍ത്തോ?
മഞ്ഞണിയാതിര നല്‍കിയ പാ‍വന-
ശീതത പാലില്‍ കലര്‍ത്തിയതോ?
പാര്‍വ്വണചന്ദ്രികയാവോളം പാനം ചെയ്-
തമ്മിഞ്ഞപ്പാലായ് ചുരത്തിയതോ?
ലോകത്തിലാനന്ദമിറ്റുന്നതെല്ലാമേ
കുഞ്ഞിന്നു പാലായി മാറ്റിയതോ?

Saturday, January 10, 2009

കാറ്റ്

കാര്‍മേഘങ്ങളെ മേയ്ക്കാന്‍ പോയ കാറ്റ്മടങ്ങിവരാത്തതെന്തേ?
മലമുകളിലെ ഇരുണ്ട പച്ചക്കാടുകളില്‍നിന്ന്
കോടമഞ്ഞ് വലിച്ചെടുക്കയാവുമോ?
അതോ നടക്കാന്‍ പഠിയ്ക്കുന്ന മാന്‍കുട്ടികളുടെ
പതറല്‍ നോക്കി നില്‍ക്കുകയോ?
നീലത്തടാകത്തിന്‍റെ വക്കത്തെ മരക്കൊമ്പില്‍
ഇലകളുമായ് ശൃങ്ഗരിക്കുകയോ?

നാളെ പ്രകൃതിയെ ഇട്ടുലച്ച്നിഷ്ഠുരമായ്
ചീറിയടിയ്ക്കേണ്ട കാറ്റിനീശാന്തത നന്നല്ല

Wednesday, January 7, 2009

വെട്ടത്തിന്‍ പരിണാമം

കോഴിക്കൂട്ടങ്ങള്‍ കൂകിയുണര്‍ത്തവേ
ശുണ്ഠികേറിച്ചുവപ്പുകലര്‍ന്നതാം
മോന്തയുമായെണീറ്റുള്ള ഭാസ്കരന്‍
ഭൂമിഗ്ലാസില്‍ നിറച്ച തമസ്സിനെ
കട്ടംങ്കാപ്പിപോലൂതി കുടിയ്ക്കുമ്പോള്‍
മഞ്ഞു പൊങ്ങുന്നിതാവിപോല്‍ മെല്ലവേ
ഭാസ്കരേട്ടന്‍റെ ചൂടുപിടിപ്പിയ്ക്കും
ഹസ്തതാഡനമേല്‍ക്കുന്നതിന്‍ മുന്നേ
ഓട്ടോറിക്ഷകള്‍ കുട്ടികളെയെല്ലം
സ്ക്കൂളിന്നുള്ളിലെത്തിയ്ക്കാനോടുന്നു

Sunday, January 4, 2009

കാഴ്ച ശരിയാവാന്‍

ലോകം മുഴുവന്‍ നന്നായ് തന്നെ പോകുന്നെന്നു നിനയ്ക്കൂ
അപകടവഴിയില്‍ പോകുന്നെന്നു നിനയ്ക്കില്‍ നീ താന്‍ ചുറ്റും
ഒരു വിരല്‍ നീളം തികയാ കണ്ണാല്‍ പെരുതാം ലോകം നോക്കി
വികലക്കാഴ്ചകളാണീ ലോകം മുഴുവന്‍ താനെന്നോതാന്‍
‍ധൈര്യം കാട്ടും മനുജാ നിന്നുടെ കണ്ണിന്‍ ദോഷം തീരാന്‍
പലരുടെ കണ്ണുകളേയ്ക്കുക കാഴ്ചകള്‍ നല്ലതുപോലെ തോന്നും

മുക്തകങ്ങള്‍ രണ്ടാം ഭാഗം

ചെഞ്ചോരചീറ്റുന്നതു കേട്ടുകേട്ടെന്‍
‍നെഞ്ചിന്നകത്തുള്ള ദയയ്ക്കു പോലും
ഇഞ്ചോളവും ചഞ്ചലമില്ല എന്ന
തഞ്ചത്തിലായീ മലയാളഭൂമേ

പോരാളും കേരളത്തില്‍ കുസൃതിവികലമായ് പാര്‍ട്ടിയാടുന്ന നാട്ടില്‍
പേരിന്മേല്‍ ചോരചാര്‍ത്തി ക്കരുണയിലെരിയും ക്രൂരരോഷം പുരട്ടി
വീരന്മാരെന്നു ചൊല്ലീട്ടവനിയെ മുഴുവന്നന്ധതാമിസ്രമാക്കി
ദ്ദാരിദ്ര്യത്തിനു മേലില്‍ മരണമണവുമായ് ഘോരഘോരം നടപ്പൂ.

ഉരുപിഴപ്പുഴ കുത്തിയൊലിയ്ക്കയാ-
ലൊരുവിധത്തിലുമര്‍ത്ഥസമാര്‍ജ്ജനം
അരുതു. രാമ! ശിരസ്സിലെ ലേഖനം
പുരുഷഭൂഷണ! തെറ്റുനിറഞ്ഞു പോയ്

ചീയ്യും ഗാര്‍ബേജുകുന്നിന്നരികല‍തിരസം പന്നി വാലിട്ടടിപ്പാ-
ണയ്യോ ശബ്ദപ്രപഞ്ചം പലപലവിധമാം ഹോണുചീറുന്നു ചുറ്റും,
പയ്യിന്‍ദേഹത്തുപൊട്ടന്‍കടിപിടിസഹിയാതോടിടും പോലെയോട്ടോ,
വയ്യേ ചന്തം സഹിയ്ക്കാനടിമുടിപൊടിയാല്‍ മൂടുമീപ്പട്ടണത്തില്‍

നാട്ടില്‍ സത്യാദിയെല്ലാം ദിനമനു കുറയുന്നെന്നു ചൊല്ലാതിരിയ്ക്കാ-
മെട്ടാള്‍ പന്ത്രണ്ടുപേരില്‍ കുസൃതികള്‍ കലരാതുള്ള സാധാരണക്കാര്
‍കൊട്ടിഗ്ഘോഷിപ്പൂ നാലാളാവരുടെ വികടം. പത്രമെല്ലാം വിതപ്പൂ.
കേട്ടാല്‍ നാടാകെ നാറും നടപടി തുടരും നാട്ടുകാര്‍ സ്വല്‍പ്പമാണേ

എന്നും നമുക്കു മരണം നിരയായ് വരുന്നൂ
തോന്നുന്ന മതിരി നടപ്പവര്‍ മൂലമായി
എന്നാല്‍ ശരിയ്ക്കു മരണം വരുമെന്നതോന്നല്
‍താനാണു ജിവനു ലക്ഷ്യദിശയ്ക്കു മൂലം

കുത്തേറ്റാളുകള്‍ കോമയായി മരണം വന്നീടുവാന്‍ കാക്കവേ
ചത്താല്‍ ജാഥനയിയ്ക്കുവാന്‍ കൊടികളില്‍ ചെഞ്ചോര തേയ്ക്കുന്നവര്
‍മൊത്തം നാടുമുടിച്ചിടാന്‍ വ്രതവുമായ് നില്‍ക്കുന്ന നാട്ടില്‍ ജനം
ചത്താലെന്തു കിടാങ്ങളെ കലികളില്‍ തുള്ളാനയച്ചീടുമേ

ഒന്നോര്‍‍ത്താല്‍ മലരമ്പനൊത്തവിളിയീ കുണ്ടമ്പന്നുള്ളതേ
പൊന്നേ കുണ്ടിലിറക്കലേ പണിയവന്നെന്നെന്നുമെല്ലാരെയും
കുന്നേപ്പോലുമിളക്കിടും മനസിജന്‍ കുന്ദമ്പനാവില്ലയേ
കുന്നിയ്ക്കും കുറയാതെ ഞാനുമിതിനെ പിന്താങ്ങിടാം നിശ്ചയം

ഈഞ്ഞാമ്പ്ലിയാമിവനു ദാനമലിഞ്ഞു നല്‍കാന്‍
മഞ്ഞിന്‍ മലയ്ക്കു മകളേ സുമുഹൂര്‍ത്തമായി.
കുഞ്ഞേ പിതാവുലകചൂടുസഹിച്ചിടാതെ
മഞ്ഞാര്‍ന്നദേഹമൊഴിയേ പശുദാനമാവാം

സാറെ മഹാകഷ്ടമിതെന്തു കൂത്താ-
ണാറാത്തെന്താണു ധനക്കുഴപ്പം?
മാറില്ല കാശിന്‍റെ വഴിയ്ക്കുപോയാല്‍
നാറും നടന്നീടുക നിന്‍ വഴിയ്ക്ക്

കുലം പണം ജോലിയിവയ്ക്കുമെല്ലാം
മേലാണു കൈക്കൂലിതരും പൊരുത്തം
കല്യാണകമ്പോളവിലയ്ക്കു പോലും
വല്ലോണമെന്നാലുമതിന്നുമേന്മ

കാലിമേച്ചിടും നാരികള്‍ മനം
നല്ലപോലവിരിയിച്ചു വാക്കിനാല്‍
മെല്ലെരാസനടനം നടത്തുവാന്‍
ഉല്ലസിച്ച പവനേശ കാക്കണേ

ലക്ഷ്യം ചൊല്ലാതിറാക്കില്‍ ജനതതിവലയുന്നെന്നു ചൊല്ലിത്തകര്‍ത്തൂ
ലക്ഷം ലക്ഷം ജനങ്ങള്‍ ദിനമനു ദുരിതം തിന്നു തീര്‍ക്കാന്‍ വിധിച്ചു
ലക്ഷ്യം കാണാതെ പെട്ടൂ പടയുടെ ചെലവിന്നിടലായാടിടുന്നു
രക്ഷയ്ക്കായ് ചെന്നുപെട്ടാ പണി കെണിപണിയാന്‍ കാരണമ്പോലെയായി

മേല്‍ശാന്തിയ്ക്കിനി ഗോപിയിട്ടു തികയും ശാന്തിയ്ക്കു മേലാളനായ്
കാശില്ലാതെ, വളര്‍ന്ന താടി തടവീട്ടില്ലത്തു ചെന്നീടലാം
നാശം ബോര്‍ഡിലു പൂത്തുലഞ്ഞഴിമതിയ്ക്കെല്ലാം നിദാനം തുലോം
കാശായ് ദക്ഷിണ വാങ്ങിടുന്നതു. സഖേ ശാന്തിയ്ക്കു കാശെന്തിനാ?

ഹര ഹര വൈദ്യന്‍ കയ്യുമലര്‍ത്തീ കഥയെനിയെന്താണാവുന്നേ
മുരഹര നീയ്യേ ഗതിയെനി വഴി ചൊല്‍ വൃത്തത്തീന്നു പുറത്തേയ്ക്ക്
ഉരുതരവൈഷമ്യങ്ങള്‍ നിറഞ്ഞൊരു സൃഷ്ടി തമസ്സില്‍ മുഴുകിപ്പോയ്
വരികെനി രവിയൊരു നല്ലവെളിച്ചം തരണേ തരണേ സംസാരേ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...