Monday, March 16, 2009

മഴക്കാലം

തിയ്യുപോല്‍ വേനല്‍ കത്തുമ്പോള്‍
മെയ്യില്‍ വറ്റുന്ന വേര്‍പ്പുമായ്
കയ്യിലേ ജലപാത്രത്തെ
പയ്യെ സഞ്ചീന്നെടുക്കവേ

ആര്‍ത്തികത്തുന്ന കണ്ണാലെ
ആര്‍ത്തഭാവസ്വരൂപിണി
പേര്‍ത്തതെന്‍ ജലപാത്രത്തില്‍
ആര്‍ത്താളും ജാതവേദനായ്

ബലം പോയിമറഞ്ഞിടും
ജലമൂറുന്നകണ്ണിനാല്‍
ജലത്തില്‍ തീ പിടിയ്ക്കുന്നു
ബലഹീനതയീജലം

വേനല്‍ കാലം കടന്നൊന്നു
മനസ്സില്‍ കുളിര്‍കോരിടും
കനക്കും കാറുതിങ്ങീടും
മാനം കാണുന്നുതെന്നു താന്‍?

ഒരു നാള്‍ ചക്രവാളത്തില്‍
നീരണിഞ്ഞ കിനാവുപോള്‍
വരും കാര്‍മേഘസംഘാതം
ചൊരിയും സാന്ദ്രശീതതാ

മഴയേയാനയിക്കാനായ്
വഴിതോറും മരങ്ങളെ
തഴുകും കുളിര്‍കാറ്റാകെ
മിഴിവേകും ജഗത്തിനേ

മിന്നല്‍ കൈ നീട്ടിയാകാശം
മന്നിനേയാണ്ടു പുല്‍കവേ
ആനന്ദാ‍മൃതവര്‍ഷത്തില്‍
നനയും കാര്യമോതിടും

ദിഗന്തം മുഴുവന്‍ തോഷ-
ഗദ്ഗദം നിറയും വിധം
ജഗത്തിനെയുണര്‍ത്താനായ്
സ്വര്‍ഗ്ഗം ദുന്ദുഭി കൊട്ടിടും

തുള്ളിയ്ക്കൊരുകുടം പോലെ
തുള്ളിയാര്‍ക്കുന്ന പേമഴ
ഉള്ളത്തില്‍ പുതുമണ്ണിന്‍റെ
തിളയ്ക്കും മണമേകിടും

ഏറാല്‍വെള്ളം വിഴും ശബ്ദം
നിറയും നനയുമ്മനം
നിറയും കിണറും തോടും
നിറയും ഭേകരോദനം

പുതപ്പിന്നുളിലേയ്ക്കെത്തും
പുതുശീതം നുകര്‍ന്നിടാന്‍
കൊതിയാകുന്നു. പേമാരി
മതിയില്‍ കുളിര്‍ കോരിടാന്‍

Wednesday, March 11, 2009

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പാണരിഞ്ഞെടുപ്പാണുണര്‍ന്നെണീയ്ക്കൂ നാട്ടാരേ
അരിഞ്ഞുകൊണ്ടവര്‍ നിറഞ്ഞുപോയാല്‍ പിന്നെ കാണാന്‍ കിട്ടില്ല
കിട്ടാക്കാര്യം കേള്‍‍ക്കാന്‍ പോലും പുറത്തിറങ്ങാന്‍ വയ്യെന്നോ
കേട്ടിട്ടെന്താ ചെവിയിലെ ചെപ്പിക്കാട്ടം പോലും പോകില്ല
ചെപ്പിക്കാട്ടം നിറഞ്ഞിരുന്നാല്‍ കാര്യം ചൊന്നാല്‍ കേള്‍ക്കില്ല
അപ്പൊപ്പിന്നെ തിന്നാനുള്ളതു തിരുടിപ്പോയാലറിയില്ല
തിരുടര്‍ തിരുടി തിരുടിപ്പിന്നെ തിരുടല്‍ നിയമം താനാകും
തിരുമുടിചൂടിയ തിരുടര്‍ രാജ്യം പിഴിഞ്ഞെടുത്തേ വിരമിയ്ക്കൂ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...