Thursday, February 18, 2010

പുഴ

ചുട്ടു പഴുത്തു തിളച്ചു കിടക്കും ധരയുടെ നിശ്വാസങ്ങള്‍
കാലംകൊണ്ടു കറുത്തു തടിച്ചൂ മേഞ്ഞൂ മാനത്താകെ
മിന്നല്‍പ്പിണരും പൊട്ടിച്ചാകെ കൂറ്റം കുത്തി നടന്നു
ഝടഝടയെന്നവ തമ്മില്‍ തമ്മില്‍ കൊംപുകാളാലെയുടക്കി
ദീര്‍ഘതപസ്സില്‍ മുഴുകിയദിക്കുകള്‍ ഞെട്ടിയുണര്‍ന്നു ചൊടിച്ചു
ഓടിനടക്കുന്നവെയെ ദോഹനശിക്ഷയായി വിധിച്ചൂ
മനുജര്‍ ഹൃദയത്തട്ടില്‍ കുളിരാം പാലുകറന്നാര്‍ മുറ്റും
ചെടികള്‍ പുതിയൊരു പച്ചനിറത്തെ കറന്നെടുത്താരിലയില്‍
പശുനിര നിറുകയില്‍ വാലുംകുത്തീട്ടോടിനടന്നു കറന്നു
ഭൂമിയില്‍ മേയാല്‍ പുല്ലിന്‍മുളകള്‍ തണലുകളയവെട്ടാനും
ദോഹനസുഖവേദിതനിശ്വാസപംപര പിന്നെ പിന്നെ
മലകളെ മുലയൂട്ടാനായവയെ മുട്ടി യുരുമ്മീ മെല്ലെ
അകിടു നിറച്ചു ചുരത്തിയതെളിനീര്‍ പെയ്തു നനച്ചൂ മലയെ
കുടിച്ചു മയങ്ങിയ മലയുടെയാലസ്യങ്ങള്‍ പുകപോല്‍ മലയെ
മൂടീ പിന്നെ, സൂര്യന്‍ വന്നു വിളച്ചു പുതപ്പും മാറ്റീ
വെള്ളച്ചാട്ടമണിഞ്ഞൂ മലയും കുളിര്‍നീര്‍ മാലകള്‍ പോലെ.
കളകളനാദമുണര്‍ത്തീ മാലകള്‍ താഴത്തേയ്ക്കു കുതിച്ചൂ.
താഴ്വാരത്തില്‍ കാടിന്നിടയില്‍ നൃത്തം വെച്ചു കളിച്ചൂ
മാമുനിമാര്‍ വന്നാദരപൂര്‍വ്വം മന്ത്രാചമനം ചെയ്തു
മാമരനിരയും വേരാലൊട്ടു തടഞ്ഞൂ സൊഹൃദമരുളി
ക്രൂരമൃഗങ്ങള്‍ കണ്ണുമടച്ചു കുടിച്ചാര്‍ ശാന്തം കുടിനീര്
‍ശാന്തമൃഗങ്ങള്‍ തെളിനീരില്‍ തന്‍ രൂപം കണ്ടു പകച്ചൂ
കാടിന്‍ പാവനശാന്തതയോടെ നാണം പൂണ്ടുങ്കൊണ്ടേ
നാട്ടില്‍ മനുജര്‍ ധരയുടെ മാറില്‍‍ കൊത്തും കൈക്കോട്ടിന്‍റെ
ക്രൂരതമോന്തിയ ചളിവെള്ളത്തിന്‍ ചങ്ങാതിത്തം നേടി
ഇരുകരതിങ്ങി നിറഞ്ഞു കവിഞ്ഞീലോകം മുങ്ങോന്‍പോരും
ഉദ്ധതയാലെ ചില നാളുകളില്‍ ഘോരതയാര്‍ന്നും പാഞ്ഞും
കയ്യില്‍ കിട്ടിയതൊക്കെയൊടുക്കി കലിയുംതുള്ളിക്കൊണ്ടേ
നുരയും പതയും ചുഴിയും പൊന്തക്കെട്ടും ശവവുമൊഴുക്കി
ആക്രമണോത്സുകമാകും ഭ്രാന്തില്‍ പെട്ടു തിളച്ചു മറിഞ്ഞു
പലനാളുകളായ് ക്രോധിച്ചാകാശത്തെത്താത്താ സൂര്യന്‍
കാര്‍മ്മേഘങ്ങളടങ്ങിയ വേളയില്‍ മെല്ലെ താഴെ നോക്കി.
യുഗയുഗമായിട്ടെരിയും കണ്ണുകള്‍ കണ്ടു നടുങ്ങീ പുഴയും
അക്രമവാസനയെല്ലാം വിട്ടു പതുക്കേ വാങ്ങിയൊതുങ്ങി
ചളിയുടെ ചങ്ങാതിത്തം വിട്ടു തെളിഞ്ഞൂ കുഞ്ഞലയാലെ
കരയെ തഴുകീ പരിഭവമുള്ളതു കഴുകിക്കളയും പോലെ
കറുത്തമണലും വെളുത്തമണലും വേറിട്ടാക്കാന്‍ നോക്കി
മണപ്പുറത്തെ കാല്‍പ്പാടുകളില്‍ തെറ്റും ശരിയും ചേര്‍ന്നു
കരയിലുയര്‍ന്ന മാഹാനഗരത്തില്‍ പാതകപാപം വാങ്ങി
മാരകരോഗം ദുഷ്ടത ചവറുകള്‍ വാങ്ങിയഴുക്കിന്‍ ചാലായ്
ജീവിതമാകെ മടുത്തു മരിയ്ക്കാന്‍ തയ്യാറായക്കൊണ്ടേ
കടലില്‍ ചെന്നു മറഞ്ഞാളലകടല്‍ തിരമാലകളാലലറി

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...