Thursday, November 4, 2010

വെടി

"അല്ല കുഞ്ഞുണ്യേ! ഇത് പ്പൊ വെറും ഒരു കതിന പൊട്ടിയ്ക്കണ കാര്യല്ലലോ. ഭഗോതീടെ താല്പലിക്കണ്ടത്തില് കതിനപൊട്ടിച്ചാലല്ലേ വേലകേറാന്‍ പറ്റൂ? അവര് താല്പലിക്കണ്ടം അടച്ച് കെട്ട്യാ എന്താ ചെയ്യാ?"
"ആര്‍ത്തക്കരക്കാര് കൂട്ട്യാ പറ്റണത് അവരങ്ങട് ചെയ്യട്ടേന്ന്." കുഞ്ഞുണ്ണി തോര്‍ത്തുമുണ്ട് കൊടഞ്ഞ് തലേക്കെട്ടി. "കരിങ്കുന്നത്ത് വേല ആര്‍ത്താക്കരക്കാര് കൂട്ട്യാ ഇല്യാണ്ടെ ആവ്വോ ന്‍റെ ഗോപാലേട്ടാ."
കുഞ്ഞുണ്ണി മടിക്കുത്ത് അഴിച്ച് കൊറച്ചും കൂടി മേല്‍പ്പോട്ട് കേറ്റി ചുറ്റി പാടത്തയ്ക്ക് എറങ്ങി.
"ഓന്‍ എന്തങ്കിലും കണ്ട്ണ്ടാവും." ഗോപാലേട്ടന്‍ മൂക്ക് പിടിച്ച് തിരുംപി. "ഏത് കുരുത്തെ കെട്ടോറ്റ ആണാവോ പ്രാകണത്." ഗോപാലേട്ടന്‍ വേലൂനോട് ചോദിച്ചു. "അന്‍റെ അട്ത്ത് പൊകലണ്ടോ?"
വേലു മടീന്ന് പൊതിട്ത്ത് പൊകലേടെ ഒരു കഷ്ണം പിരിച്ച് ട്ത്ത് കൊടുത്തു.
"യ്ക്ക് ത്രൊന്നും വേണ്ട. ഒര്ചെകരം. അധികയാലേ തലതിരീം."
"ആര്‍ത്താക്കര മാധവമേനോന്‍റെ പുത്രനാണ് ഇപ്പൊ കാര്യം നോക്കണത്. ആ കുട്ടിയ്ക്ക് എന്തിന്‍റെ സൂക്കടാന്നാ അറിയാത്തത്. കല്യാണമണ്ഡപം പണിയ്യാന്‍ പോവ്വാത്രേ. ഞ്ഞി പ്പ അതില്യാത്തൊരു കൊറവേ ണ്ടാര്‍ന്നുള്ളൂ." ഗോപാലേട്ടന്‍ കോലായേന്ന് എറങ്ങി ചാണകം തേച്ച മിറ്റിത്തിന്റെ അറ്റത്ത് പോയി തുപ്പി വന്നു.


"വേലടെ ഒരു കതിനടെ വെലണ്ടാവ്വോ അവര്ടെ കല്യാണമണ്ഡപത്തിന്. ഭഗോത്യോട് കളിച്ചാ കള്യങ്ങട് പഠീം ത്രേ ള്ളൂ. അണക്ക് അറ്യോ. ഈ താല്പലിക്കണ്ടം താല്പലിയ്ക്ക് വിട്ട് കൊട്ത്തേന് ള്ള കാരണം. ന്റെ അമ്മമ്മ പറഞ്ഞ് കേട്ടതാണ് ട്ടോ. ആര്‍ത്താക്കരമാധവമേന്റെ അമ്മാമന്റെ അമ്മാമന് ള്ള കാലത്താത്രേ സംഭവം. മൂപ്പര്ക്ക് കൊറച്ച് രാത്രി കെട്ന്നാ ഒറക്കം വരായണ്ടാര്‍ന്നു. ഏതേങ്കിലും പെണ്ണങ്ങളടെ ചൂട് തട്ട്യാലെ ഒറക്കം വരൂ. നമ്മടെ കുഞ്ഞീതു താമസിയ്ക്കണ വീട് ല്യേ. അവടെ ഒരു കൂട്ടര് താമസിച്ചേര്ന്നൂത്രേ. അവടെ ഒരു പെംപെറന്നോത്തി ണ്ടാര്‍ന്നു. അവര്ടെ അട്ത്താണ് മൂപ്പര്ക്ക് സാധാരണ പറ്റ്. ഒര് പ്രാവശ്യം വേലടെ സമേത്ത് ആര്‍ത്താക്കരമേനോന്‍ മൂപ്പത്യേരെ സ്വകാര്യായിട്ട് വിളിച്ച് അംപലത്തിന്റെ പിന്നിലെ ആ പൊന്ത നിക്കണ സ്ഥലത്തയ്ക്ക് കൊണ്ട് പോയി. കാര്യങ്ങള് കൊറച്ചങ്ട് നീങ്ങ്യപ്ലയ്ക്കും ണ്ട് അട്ത്ത് ഒരനക്കം. വേലയ്ക്ക് കൊണ്ടോന്ന ആന കെട്ടഴിഞ്ഞതാ. അയമ്മ ണീറ്റ് മണ്ടി. തുണില്യാണ്ടെ പാടത്തുക്കൂടെ മണ്ടണത് കണ്ടോര്ണ്ടത്രേ. മേനോന്ണീട്ടപ്ലയ്ക്കും കൊഴഞ്ഞ് വീണു. ആന ആനടെ വഴിയ്ക്ക് പോവ്വും ചെയ്തു. ആരോ മൂത്രൊഴിയ്ക്കാന്‍ പോയപ്പൊ കാണ്ട്ട്ട് മേന്‍ന്നെ വീട്ടില്യ്ക്ക് ട്ത്ത്ട്ടാത്രേ കൊണ്ടോയത്. എന്തിനു പറേണൂ മേനോന് സൂക്കട് വെച്ചടി വെച്ചടി അധികായി. ന്ന്ട്ട് തലക്കാട്ടെ ജ്യോതത്സ്യോമ്മാര് വന്ന് രാശി വെച്ച് കൊറേ പൂജേം മന്ത്രവാദോം ക്കെ ചെയ്തിട്ടാത്രേ ശര്യായ്യേ. അന്ന് രാശീല് കണ്ടപ്രകാരം ആണത്രേ. താല്പ്പലിക്കണ്ടം താല്പ്പലിയ്ക്ക് വിട്ട് കൊട്ത്തത്. അതാ പ്പൊ കല്യാണമണ്ഡപം ന്നൊക്കെ പറഞ്ഞ് അടച്ച് കെട്ടണത്. ഭഗോതി സമ്മതിയ്ക്ക്വോ"
"വേല്വോ ആരാ വരണത്? നമ്മടെ കെണിയന്‍ നാണ്വ?"
"അതെ ഗോപാലേട്ടാ ഓന്തന്നെ ആണ്. വല്യേ സന്തോഷത്തിലാണ് വരണത്. ആരേങ്കിലും പറ്റി എന്തേങ്കിലും കിട്ടീട്ട്ണ്ടാവും." കെണിയന്‍ വന്ന് കേറീതും പറഞ്ഞു.
"ഗോപാലേട്ടാ! ആ വേല്വേട്ടനും ണ്ടോ ബ്ടെ? നമ്മടെ കല്യാണമണ്ഡപത്തിന്റെ പണി വേണ്ടാന്ന് വെച്ചു."
"എന്തേ ണ്ടായ്യേ?"
"ആര്‍ത്താക്കര തലക്കാട്ടെ ജ്യോത്സ്യര് വന്ന് രാശിവെച്ചു പറഞ്ഞൂത്രേ താല്പലിക്കണ്ടത്തില് ഭഗോതിടെ ഇഷ്ടം വിട്ട് ഒന്നും ചെയ്യാന്‍ പാടില്യാന്ന്."
"എന്തേ പ്പൊ പ്രശ്നത്തിന്?"
"മാധവമേനോന്റെ രണ്ടാമത്തെ മകന് ഇല്യേ. മൂപ്പര്ക്ക് ബിസിനസ്സ് അങ്ങ്ട് ശര്യാവ്ണ്ല്യാത്രേ. നമ്മടെ കുഞ്ഞുണ്ണി പറയ്യേത്രേ രാശിവെച്ച് നോക്കാന്‍ . അതറിഞ്ഞപ്പൊ മാധവമേനോന്റെ ഭാര്യേം പറഞ്ഞു രാശിവെച്ച് നോക്കണം ന്ന്. രാശിവെച്ചപ്പൊ താല്പ്പലിക്കണം തൊടാന്‍ പാടില്യാന്ന് കണ്ടൂത്രേ അതിരിയ്ക്കട്ടെ ങ്ങള് കുഞ്ഞുണ്യേ കണ്ട്വോ?"
"ദാ പ്പൊ ഇവ്ടന്ന് അങ്ങട് എറങ്ങീട്ടേള്ളൂ. എന്തേ?"
"തലക്കാട്ടെ ജ്യോത്സ്യന്‍ അന്വേഷിച്ചു. കരിങ്കുന്നത്ത് വരുംപോ കുഞ്ഞുണ്ണി എന്തോ കൊട്ക്കാന്ന് പറഞ്ഞിട്ടണ്ടത്രേ. ന്നാ ഞാനെറങ്ങട്ട? കുഞ്ഞുണ്യേ നോക്കണം."


"വേല്വോ. താല്പലിക്കണ്ടത്തിലെ വെട്യേക്കാട്ടിലും വല്യേ വെടി ആയീലോ. ന്നാലും കുഞ്ഞുണ്ണി ഇത്രവല്യേ വെടി വെയ്ക്കും ന്ന് ഞാന്‍ വിചാരിച്ചില്യ"



ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...