Monday, December 17, 2018

വാർത്തകളിൽ കണ്ണാടിച്ചില്ലുകളാണ്.

കണ്ണിൻ മേൽത്തട്ടിൽ ചെറിയ കടച്ചിൽ 
കടച്ചിൽ കടൽ കടന്നു വന്നതാകും
ഒരു കുട്ടിയെ കാണാനില്ലെന്ന വർത്തമാനത്തിൽ കലർന്ന്.
അത് തലവേദനയായ് പരിണമിക്കുമായിരിക്കും
വാർത്തകളിൽ കണ്ണാടിച്ചില്ലുകളാണ്.
തലങ്ങും വിലങ്ങും വിണ്ടു നിൽക്കുന്ന കണ്ണാടിച്ചില്ലുകൾ.
സ്വന്തം രുപഖണ്ഡങ്ങൾ ചോരപൊടിയാതെ വേദനിപ്പിച്ച് കാണിപ്പിക്കുന്ന ചില്ലുകൾ.
കണ്ണിൻ മുകളിലെ കടച്ചിൽ പെരുകുന്നു.

വിള്ളലുകൾ

മരത്തിൻറെ തൊലിയിൽ വിള്ളലുകൾ വന്നിട്ടുണ്ട്.
പ്രായാനുഭവങ്ങൾ.
പെയ്ത് പോയ പേമാരിയും 
കനക്കാനിരിക്കുന്ന ഹിമപാതവും
വിങ്ങിനീറുന്ന വേനലും
വിള്ളലിൻ്റെ വേദന 
ലഹരിക്കിടക്ക് തൊട്ടു കൂട്ടിനുള്ളതായേ
കണക്കാക്കിയിട്ടുണ്ടാകൂ.
വിള്ളൽ വികസിച്ച് വികസിച്ച്
നചികേതസ്സിന് ആത്മജ്ഞാനസമാധിക്ക്
കാത്തിരിക്കാനുള്ള 
ഗോപുരദ്വാരമാകാൻ
ഭാഗ്യമുണ്ടാകട്ടെ
എന്ന് 
ആശംസിക്കാം.

Sunday, December 2, 2018

രക്തം വാർന്നുപോയെങ്കിൽ

രക്തം വാർന്നുപോയെങ്കിൽ
കുറ്റം ചെയ്തിരിക്കണം
തന്നത്താൻ കുറ്റമേൽക്കേണം
ശിക്ഷ വേദന തിന്നണം

കാരാഗൃഹത്തിൽ വീഴേണം
പാപിയെന്നേറ്റു കൊള്ളണം
കാറ്റും വെട്ടവുമേൽക്കാതെ
ചുറ്റും നോക്കാതെ വാഴണം

നടുവിൽ അഗ്നികൊയ്യുമ്പോൾ
വേവലാതികളാളവേ
തലവെട്ടിപ്പൊളിക്കുമ്പോൾ
സഹനം വ്രതമാക്കണം






Tuesday, March 13, 2018

വീട്

മാനം നോക്കി കിടക്കുന്ന വീടിൻറെ കണ്ണിൽനിന്ന്
ഏറാൽ വെള്ളം വീഴുന്നു.
അവരെന്തു ചെയ്യുകയാണവോ
തലവേദനയുടെ  കലക്കം തട്ടിയ കണ്ണും അടച്ച്
തിന്നു തീർക്കാനുള്ള ദുർഭാഗ്യങ്ങൾ അയവെട്ടുകയാകും
കിട്ടാക്കനിക്കായ് കാതങ്ങൾ താണ്ടി
സ്വാതന്ത്ര്യത്തിൻറെ പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ
വിമ്മിഷ്ടത്തിൻറെ പേറ്റു നോവിലാണോ ആവോ.
വിറ്റുപോയ വീടിന് ഏറാൽ വെള്ളംഇറ്റു വീഴ്ത്താനല്ലാതെ
എന്തു ചെയ്യാൻ പറ്റും
വീടുവിൽക്കുമ്പോൾ അവരോർക്കണമായിരുന്നു.
വേരുകൾ മുറിക്കയാണെന്ന്.
വേരുകൾ മുറിച്ചാൽ ശാഖകളുണങ്ങും.
അതിൽ ഇലയും പൂവ്വും കായും ഉണ്ടാകില്ലെന്ന്
ഓർക്കണമായിരുന്നു.
അവരവിടെ വീടു വച്ചിരിക്കാം.
 വീടിനുള്ളിൽ മുല്ലയും തുളസിയും അരുമയായി
നട്ടുനനച്ചിട്ടുമുണ്ടാകും.
പുരയ്ക്കു ചുറ്റും കൊടും തണുപ്പ്
കല്ലിച്ചു കിടക്കുമ്പോൾ ആ പുരയ്ക്കെങ്ങിനെ
സമാധനമായി പൂവ്വിനെ പ്രസവിക്കാനാകും.
എങ്ങിനെ ഏറാൽകണ്ണീരിറ്റിക്കാനാകും.
 

Thursday, April 20, 2017

ചാത്തോത്തെ കുഞ്ഞുണ്ണി

ചാത്തോത്തെ കുഞ്ഞുണ്ണി ചത്തുപോയാല്‍
എത്തുന്ന ദിയ്ക്കൊന്നു നോക്കുവാനായ്
കയറില്‍കുരുക്കിട്ടു മോന്തായത്തില്‍
തൂങ്ങുവാനേതാണ്ടൊരുങ്ങിനിന്നു
കണ്ഠം കയറിന്‍ കുരുക്കിലായി
പെട്ടെന്നു കുഞ്ഞുണ്ണിയ്ക്കുള്‍ത്തടത്തില്‍
പിന്‍വിളിപോലൊരു ചിന്ത വന്നു.
കാണുന്നകാര്യം കുറിച്ചുവെയ്ക്കാന്‍
പുസ്തകം കയ്യില്‍ കരുതീലെന്ന്
ഓര്‍ത്തിട്ടു പെട്ടന്നിറങ്ങീടുംപോള്‍
കൈവിട്ടു ടപ്പോന്ന് താഴത്തേയ്ക്ക്.
കയറിന്‍ കുരുക്കു ചുരുങ്ങിവന്നു.
ചത്തുപോയാലെത്തുന്ന ദിക്കിലെത്തി
എന്നു താൻ ലോകർനിനച്ചിടുന്നു.

പെൺകുട്ടി

അമ്മ ചവര്‍പ്പെഴുമാവലാതി ചേര്‍ത്ത
ഉച്ചയൂണ്‍ പാത്രത്തിലാക്കീടവേ
പ്രാതല്‍ത്തളികയില്‍ വക്കത്തു ശേഷിച്ച
വേപ്പിലയങ്ങോട്ടിങ്ങോട്ടു നീക്കി
മൗനത്തിലാഴ്ന്നപോലുള്ളൊരു പെണ്‍കുട്ടി
കണ്ണില്‍ പ്രതിഷേധബാഷ്പവുമായ്
അസ്വസ്ഥസാന്ദ്രമാം നിശ്ചലതയ്ക്കുള്ളില്‍
വറ്റിവരണ്ടപോല്‍ കേട്ടിരുന്നു.

Tuesday, September 27, 2011

ദുഖസാന്ദ്രമാം ചിരി

ഇന്നലെയെന്‍ കൊച്ചുമോളുടെ വാക്തുംപികള്‍ക്കു കല്ലായ് കിടക്കാന്‍
കുസൃതിക്കുന്നിക്കുരുക്കള്‍ പെറുക്കാന്‍
കുരുന്നുകനവിന്‍ പട്ടങ്ങള്‍ പറത്താന്‍
എന്‍കിതപ്പിന്‍ തുംപില്‍ തൂങ്ങി
തുള്ളിത്തുളുംപി
ജരാനരകേറിയ കൗമാരക്കാരനായി നടന്നേന്‍

വഴിയിലത്ഭുതം പൂണ്ട പോക്കാച്ചിത്തവള
കണ്ണുതള്ളിയിരുന്നതും,
നിറംമാറ്റക്കാരന്‍ ഓന്ത്
ബാലനിറമാര്‍ന്നു ചാഞ്ചാടിയതും,
പാംപ് ശീല്‍ക്കാരമെറിഞ്ഞ്
രണ്ടുപേരുണ്ടെന്നാരോടോ
നാവിനാലാങ്ഗ്യം കാട്ടിയതും,
മുള്‍ച്ചെടികള്‍ ലോഗ്യം ചൊല്ലാനായ്
പിടിച്ചു വലിച്ചതും
താണ്ടി ഞങ്ങള്‍
ഗ്രാമാതിര്‍ത്തിക്കുന്നിന്‍ പുറത്തെത്തിച്ചേര്‍ന്നാര്‍

ഭൂമിയിലേയ്ക്ക് ഞാന്നു കിടന്ന
മാനത്തിന്നടില്‍ക്കൂടി കരിങ്കാറ്
എത്തിനോക്കുന്നതും,
അവയുടെ പിന്നില്‍
ഇടിമുഴക്കങ്ങള്‍ അവസരം പാര്‍ത്ത്
പതുങ്ങിയിരിയ്ക്കുന്നതും,
ചപ്രത്തലയുള്ള മലകളും,
ഇളന്നിറങ്ങളും കടുന്നിറങ്ങളും
തേച്ച ചതുരപ്പാടങ്ങളും,
തീപ്പട്ടിക്കൂടുപോല്‍
ബസ്സിഴയുന്നതും
നോക്കി കൗമാരക്കാരന്‍
മുത്തച്ഛനും കൊച്ചുമകളും
ചക്രവാളങ്ങളില്‍
കണ്ണുകള്‍ കൊളുത്തിവലിച്ച്
ഇളകാന്‍ ആവാതെ ലയിച്ചു നിന്നൂ.

മലയുടെ അടിയില്‍
ചുവന്ന കന്നിമണ്ണിടിച്ച്
ചുവപ്പു തളംകെട്ടിയ
ഒരിടം

കൊച്ചുമകളെനിയ്ക്ക് എടുത്താല്‍
പൊങ്ങാത്തൊരു ചോദ്യം തന്നാള്‍
നമുക്ക് മലയെ തൊടാന്‍ പാടില്ലേ?
ചേച്ചിയ്ക്കിതുപോലെ ചുവന്ന ചോരവന്നപ്പോള്‍
അമ്മ പറഞ്ഞല്ലോ തൊടാന്‍ പാടില്ലെന്ന്

ജരാനരകേറിയ കൗമാരക്കാരന്‍റെ മുഖത്തൊരു
ദുഃഖസാന്ദ്രമാം ചിരി നിന്നു കിതച്ചു

Saturday, January 22, 2011

നടക്കുന്നകാലം

ഒളിച്ചും തെളിഞ്ഞും പുളയ്ക്കുന്നു മായാ
തെളിഞ്ഞില്ല കാര്‍മേഘവര്‍ണ്ണന്‍റെ രൂപം
മുളയ്ക്കുന്നു കള്ളത്തരങ്ങള്‍ മനസ്സില്‍
തിളയ്ക്കുന്നു രാഗാദിദോഷങ്ങള്‍ നിത്യം

കണ്ണില്‍ തറയ്ക്കുന്ന കാഴ്ചയ്ക്കുമുന്നില്‍
പിണങ്ങാതിണങ്ങുന്നു കണ്ണീര്‍ക്കയത്തിന്‍
ഉണങ്ങാത്ത തീരത്തു നിര്‍ത്തുന്നു പിന്നെ
തുണയ്ക്കാത്ത കണ്ണിന്നടങ്ങുന്നു ജീവന്‍

എടുക്കും തൊടുക്കും വികാരങ്ങളെല്ലാ
മൊടുക്കും മടങ്ങും തടുക്കാന്‍ നിനച്ചാല്‍
മടിയ്ക്കുള്ളില്‍ വെച്ചുള്ള പാംപിന്‍ കണക്കേ
കടിയ്ക്കും മുടിയ്ക്കും തടുത്താലടങ്ങാ

കണ്ണാണു കാണുന്നതെന്നേ നിനച്ചാല്‍
കാണുന്നതില്‍നിന്നു കണ്ണേ പറയ്ക്കാന്‍
കണ്ണിന്നു ദണ്ണം ഭവിയ്ക്കില്ല പുണ്ണാ-
യുണ്ണേണ്ട മണ്ണില്‍ നടക്കുന്നകാലം

Thursday, November 4, 2010

വെടി

"അല്ല കുഞ്ഞുണ്യേ! ഇത് പ്പൊ വെറും ഒരു കതിന പൊട്ടിയ്ക്കണ കാര്യല്ലലോ. ഭഗോതീടെ താല്പലിക്കണ്ടത്തില് കതിനപൊട്ടിച്ചാലല്ലേ വേലകേറാന്‍ പറ്റൂ? അവര് താല്പലിക്കണ്ടം അടച്ച് കെട്ട്യാ എന്താ ചെയ്യാ?"
"ആര്‍ത്തക്കരക്കാര് കൂട്ട്യാ പറ്റണത് അവരങ്ങട് ചെയ്യട്ടേന്ന്." കുഞ്ഞുണ്ണി തോര്‍ത്തുമുണ്ട് കൊടഞ്ഞ് തലേക്കെട്ടി. "കരിങ്കുന്നത്ത് വേല ആര്‍ത്താക്കരക്കാര് കൂട്ട്യാ ഇല്യാണ്ടെ ആവ്വോ ന്‍റെ ഗോപാലേട്ടാ."
കുഞ്ഞുണ്ണി മടിക്കുത്ത് അഴിച്ച് കൊറച്ചും കൂടി മേല്‍പ്പോട്ട് കേറ്റി ചുറ്റി പാടത്തയ്ക്ക് എറങ്ങി.
"ഓന്‍ എന്തങ്കിലും കണ്ട്ണ്ടാവും." ഗോപാലേട്ടന്‍ മൂക്ക് പിടിച്ച് തിരുംപി. "ഏത് കുരുത്തെ കെട്ടോറ്റ ആണാവോ പ്രാകണത്." ഗോപാലേട്ടന്‍ വേലൂനോട് ചോദിച്ചു. "അന്‍റെ അട്ത്ത് പൊകലണ്ടോ?"
വേലു മടീന്ന് പൊതിട്ത്ത് പൊകലേടെ ഒരു കഷ്ണം പിരിച്ച് ട്ത്ത് കൊടുത്തു.
"യ്ക്ക് ത്രൊന്നും വേണ്ട. ഒര്ചെകരം. അധികയാലേ തലതിരീം."
"ആര്‍ത്താക്കര മാധവമേനോന്‍റെ പുത്രനാണ് ഇപ്പൊ കാര്യം നോക്കണത്. ആ കുട്ടിയ്ക്ക് എന്തിന്‍റെ സൂക്കടാന്നാ അറിയാത്തത്. കല്യാണമണ്ഡപം പണിയ്യാന്‍ പോവ്വാത്രേ. ഞ്ഞി പ്പ അതില്യാത്തൊരു കൊറവേ ണ്ടാര്‍ന്നുള്ളൂ." ഗോപാലേട്ടന്‍ കോലായേന്ന് എറങ്ങി ചാണകം തേച്ച മിറ്റിത്തിന്റെ അറ്റത്ത് പോയി തുപ്പി വന്നു.


"വേലടെ ഒരു കതിനടെ വെലണ്ടാവ്വോ അവര്ടെ കല്യാണമണ്ഡപത്തിന്. ഭഗോത്യോട് കളിച്ചാ കള്യങ്ങട് പഠീം ത്രേ ള്ളൂ. അണക്ക് അറ്യോ. ഈ താല്പലിക്കണ്ടം താല്പലിയ്ക്ക് വിട്ട് കൊട്ത്തേന് ള്ള കാരണം. ന്റെ അമ്മമ്മ പറഞ്ഞ് കേട്ടതാണ് ട്ടോ. ആര്‍ത്താക്കരമാധവമേന്റെ അമ്മാമന്റെ അമ്മാമന് ള്ള കാലത്താത്രേ സംഭവം. മൂപ്പര്ക്ക് കൊറച്ച് രാത്രി കെട്ന്നാ ഒറക്കം വരായണ്ടാര്‍ന്നു. ഏതേങ്കിലും പെണ്ണങ്ങളടെ ചൂട് തട്ട്യാലെ ഒറക്കം വരൂ. നമ്മടെ കുഞ്ഞീതു താമസിയ്ക്കണ വീട് ല്യേ. അവടെ ഒരു കൂട്ടര് താമസിച്ചേര്ന്നൂത്രേ. അവടെ ഒരു പെംപെറന്നോത്തി ണ്ടാര്‍ന്നു. അവര്ടെ അട്ത്താണ് മൂപ്പര്ക്ക് സാധാരണ പറ്റ്. ഒര് പ്രാവശ്യം വേലടെ സമേത്ത് ആര്‍ത്താക്കരമേനോന്‍ മൂപ്പത്യേരെ സ്വകാര്യായിട്ട് വിളിച്ച് അംപലത്തിന്റെ പിന്നിലെ ആ പൊന്ത നിക്കണ സ്ഥലത്തയ്ക്ക് കൊണ്ട് പോയി. കാര്യങ്ങള് കൊറച്ചങ്ട് നീങ്ങ്യപ്ലയ്ക്കും ണ്ട് അട്ത്ത് ഒരനക്കം. വേലയ്ക്ക് കൊണ്ടോന്ന ആന കെട്ടഴിഞ്ഞതാ. അയമ്മ ണീറ്റ് മണ്ടി. തുണില്യാണ്ടെ പാടത്തുക്കൂടെ മണ്ടണത് കണ്ടോര്ണ്ടത്രേ. മേനോന്ണീട്ടപ്ലയ്ക്കും കൊഴഞ്ഞ് വീണു. ആന ആനടെ വഴിയ്ക്ക് പോവ്വും ചെയ്തു. ആരോ മൂത്രൊഴിയ്ക്കാന്‍ പോയപ്പൊ കാണ്ട്ട്ട് മേന്‍ന്നെ വീട്ടില്യ്ക്ക് ട്ത്ത്ട്ടാത്രേ കൊണ്ടോയത്. എന്തിനു പറേണൂ മേനോന് സൂക്കട് വെച്ചടി വെച്ചടി അധികായി. ന്ന്ട്ട് തലക്കാട്ടെ ജ്യോതത്സ്യോമ്മാര് വന്ന് രാശി വെച്ച് കൊറേ പൂജേം മന്ത്രവാദോം ക്കെ ചെയ്തിട്ടാത്രേ ശര്യായ്യേ. അന്ന് രാശീല് കണ്ടപ്രകാരം ആണത്രേ. താല്പ്പലിക്കണ്ടം താല്പ്പലിയ്ക്ക് വിട്ട് കൊട്ത്തത്. അതാ പ്പൊ കല്യാണമണ്ഡപം ന്നൊക്കെ പറഞ്ഞ് അടച്ച് കെട്ടണത്. ഭഗോതി സമ്മതിയ്ക്ക്വോ"
"വേല്വോ ആരാ വരണത്? നമ്മടെ കെണിയന്‍ നാണ്വ?"
"അതെ ഗോപാലേട്ടാ ഓന്തന്നെ ആണ്. വല്യേ സന്തോഷത്തിലാണ് വരണത്. ആരേങ്കിലും പറ്റി എന്തേങ്കിലും കിട്ടീട്ട്ണ്ടാവും." കെണിയന്‍ വന്ന് കേറീതും പറഞ്ഞു.
"ഗോപാലേട്ടാ! ആ വേല്വേട്ടനും ണ്ടോ ബ്ടെ? നമ്മടെ കല്യാണമണ്ഡപത്തിന്റെ പണി വേണ്ടാന്ന് വെച്ചു."
"എന്തേ ണ്ടായ്യേ?"
"ആര്‍ത്താക്കര തലക്കാട്ടെ ജ്യോത്സ്യര് വന്ന് രാശിവെച്ചു പറഞ്ഞൂത്രേ താല്പലിക്കണ്ടത്തില് ഭഗോതിടെ ഇഷ്ടം വിട്ട് ഒന്നും ചെയ്യാന്‍ പാടില്യാന്ന്."
"എന്തേ പ്പൊ പ്രശ്നത്തിന്?"
"മാധവമേനോന്റെ രണ്ടാമത്തെ മകന് ഇല്യേ. മൂപ്പര്ക്ക് ബിസിനസ്സ് അങ്ങ്ട് ശര്യാവ്ണ്ല്യാത്രേ. നമ്മടെ കുഞ്ഞുണ്ണി പറയ്യേത്രേ രാശിവെച്ച് നോക്കാന്‍ . അതറിഞ്ഞപ്പൊ മാധവമേനോന്റെ ഭാര്യേം പറഞ്ഞു രാശിവെച്ച് നോക്കണം ന്ന്. രാശിവെച്ചപ്പൊ താല്പ്പലിക്കണം തൊടാന്‍ പാടില്യാന്ന് കണ്ടൂത്രേ അതിരിയ്ക്കട്ടെ ങ്ങള് കുഞ്ഞുണ്യേ കണ്ട്വോ?"
"ദാ പ്പൊ ഇവ്ടന്ന് അങ്ങട് എറങ്ങീട്ടേള്ളൂ. എന്തേ?"
"തലക്കാട്ടെ ജ്യോത്സ്യന്‍ അന്വേഷിച്ചു. കരിങ്കുന്നത്ത് വരുംപോ കുഞ്ഞുണ്ണി എന്തോ കൊട്ക്കാന്ന് പറഞ്ഞിട്ടണ്ടത്രേ. ന്നാ ഞാനെറങ്ങട്ട? കുഞ്ഞുണ്യേ നോക്കണം."


"വേല്വോ. താല്പലിക്കണ്ടത്തിലെ വെട്യേക്കാട്ടിലും വല്യേ വെടി ആയീലോ. ന്നാലും കുഞ്ഞുണ്ണി ഇത്രവല്യേ വെടി വെയ്ക്കും ന്ന് ഞാന്‍ വിചാരിച്ചില്യ"



Monday, October 18, 2010

ചന്ദ്രനെ തിന്നുവാന്‍ നോക്കരുത്

കൂരിരുള്‍ പോലെ കറുത്തള്ള മേഘങ്ങള്‍
ചന്ദ്രനെയെങ്ങാനും തിന്നിടുമോ?
മേഘങ്ങളെന്തിനാണകാശത്തിങ്ങനെ
പേടിപ്പെടുത്താന്‍ നടന്നീടുന്നു?
ചന്ദ്രന്‍റെയച്ഛനിവറ്റകളേയൊക്കെ
ആട്ടിക്കളയാന്‍ വരാത്തതെന്തേ?
മേഘങ്ങളെങ്ങാനും താഴത്തു വീണെങ്കില്‍
കാരക്കോല്‍ കൊണ്ടു പെട കൊടുക്കാന്‍
പാപ്പാനോടൊന്നു പറയണം. കാലിന്മേല്‍
ചങ്ങലകൊണ്ടു തളച്ചിടേണം
പട്ടകൊടുക്കില്ല. വെള്ളം കൊടുക്കില്ല.
ചന്ദ്രനെ തിന്നുവാന്‍ നോക്കരുത്

Wednesday, September 15, 2010

ധര


കൊത്തുന്ന തൂംപയുടെ ലക്ഷ്യത്തിലാഴ്ന്ന ചെറു ഞാഞ്ഞൂള്‍ പിടഞ്ഞതിനു കേഴാത്ത രാജകുലം
കത്തുന്ന കൊള്ളിയിലെ ചൂടില്‍ പിടഞ്ഞ പുഴു ചത്താലുമാജ്യഹവനത്തിന്‍റെ പാവനത
എത്താത്ത ചൊവ്വയിലെ വെള്ളം തിരക്കുക നമുക്കീ ധരയ്ക്കുദകദാനത്തിനൊത്തദിനം
എത്തുന്നു മക്കളുടെ ദുഷ്കര്‍മ്മപിണ്ഡഭരമുള്ളില്‍ കനത്തുഴലുമമ്മയ്ക്കു പിണ്ഡദിനം


എല്ലിന്നകത്തു വിളയാടുന്ന വേദനകള്‍ കല്ലിന്‍റെ നിഷ്ഠുരത ചുറ്റില്‍ പരത്തിയതു
ചില്ലയ്ക്കുചില്ലകളില്‍ കായ്ക്കുന്നു. ഭീകരത കൊല്ലുന്നു. കൊന്നതിനെ തിന്നാതിരിപ്പതിനു
ചില്ലിന്നകത്തു കൊടികുത്തുന്നഹങ്കൃതികള്‍ വല്ലാതെ ചീറി തിരനോക്കുന്നു. പേടിയുടെ
യല്ലിന്‍റെ തേങ്ങലുകള്‍ കൂട്ടിക്കുഴച്ചു തരുമിപ്പിണ്ഡമേറ്റു ധരണീ നീ മടങ്ങിടുക


കണ്ണിന്‍റെ കുണ്ടുകളില്‍ മാറിന്‍റെ കുന്നുകളില്‍ നാണമ്മറച്ച പെരുകാടിന്നകം വരെയും
കണ്ണാല്‍ ചുഴിഞ്ഞു നെറികേടാലെയമ്മയുടെ നാണം മുറിച്ചു വികസിയ്ക്കുന്നതും പാര്‍ത്ത്
എണ്ണും പിണങ്ങളുടെ എണ്ണം തികപ്പതിന്നു പെണ്ണുങ്ങളും പണവുമെണ്ണാതൊഴുക്കുമിവര്‍
മണ്ണില്‍ മുളച്ചതു പൊറുക്കാതെ നിന്‍റെ വിധി താങ്ങിത്ത്തരുന്നചുമടേറ്റിത്തിരിയ്ക്ക ധരേ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...