Monday, November 2, 2009

ജനനം

മലമുകളില്‍ കാര്‍മേഘങ്ങള്‍
നിരനിരയായ് തിരയാനെത്തി
ചെറുചെടികള്‍ക്കിടയില്‍ തിരയാന്‍
ചെറുപവനന്‍ പാഞ്ഞു നടന്നു
ഇടിമുരളും മാനത്താരോ
മിന്നല്‍ തെളിയിച്ചു തിരഞ്ഞു
ധരയുടെ ചുടുമാറിലുറങ്ങും
ചെറുവിത്തിനെ കണ്ടെല്ലാരും

വര്‍ഷാരവമകലേനിന്നേ
ഭൂമണ്ഡലാമാകെ നനച്ചു്
മടിപൂണ്ടു കിടക്കും വിത്തിന്‍
അരികത്തു തിമര്‍ത്തു മതിച്ചു

ചെറുതോടില്‍ നനവുപരക്കെ
ചെറുവിത്തിന്‍ കുഞ്ഞകതാരില്‍
അറിയാതൊരുകുളിരു പരന്നു
ചെറുകുളിരില്‍ നെടുനാളായി
മതികെട്ടുകിടക്കും വിത്തിന്‍
കൈകാലുകള്‍ ഞെരിപിരികൊണ്ടു

ഞെരിപിരിയാല്‍ നാരാം വേരുകള്‍
അമ്മപുതപ്പിച്ചു കിടത്തിയ
ചെറുതോടിന്‍ വെളിയില്‍ വന്നു
ധരയുടെ കനിവാര്‍ന്നു നനഞ്ഞ
ചെറുചൂടെഴുമുടലില്‍ കൊണ്ടു

സ്നേഹാദ്യസ്പര്‍ശനമെന്തെ-
ന്നാരായാന്‍ തോടില്‍ നിന്നും
തലമെല്ലെ വെളിയലെടുത്ത്
മുട്ടില്‍ കുംപിട്ടു തിരഞ്ഞൂ.


കിളികള്‍ കളനാദത്താലെ
ജനനോത്സവനാദമുതിര്‍ത്തൂ
ചെറുപവനന്‍ ചൊല്ലുകയാലെ
മരനിരകള്‍ ഇലയില്‍ കാത്ത
ചെറുതുള്ളികള്‍ കണ്ടു കൊടുത്തൂ
സൂര്യന്‍ ജഗദധിപന്‍ തന്നെ
ചെറുമുളയെ തൊട്ടുതലോടി
രാത്രിവരാന്‍ കാത്തീടാതെ
പനിമതിയും മാനത്തെത്തീ
ചെറുതെങ്കിലുമൊരുജനനത്തിന്‍
മേളത്തില്‍ ചേര്‍ന്നേന്‍ ഞാനും

Tuesday, August 18, 2009

ഗുരുത്വാകര്‍ഷണം

ഭൂമിയില്ലെല്ലാതും വീണുപോകുന്നത്
ചുമാതല്ലായതിന്‍ കാരണമായ്
കണ്ടുപിടിച്ചത് ഭൂഗുരുത്വത്തിന്‍റെ
കൊണ്ടുപിടുത്തത്തിന്‍ വ്യഗ്രതയാം
ആവൂ സമാധാനമെന്നുടെ ദേഹത്തില്‍
സര്‍വ്വരും കല്ലെറിഞ്ഞീടുകിലും
വന്നു പതിയ്ക്കില്ല ചെയ്തതു ചിന്തിച്ചാല്‍
നന്നായി കുന്നോളം തോന്ന്യാസങ്ങള്‍
കിട്ടിയതിനാലെ വേണ്ടതില്‍ കൂടുതല്‍
വിട്ടുപോയീടാ ഗുരുത്വക്കേട്
വല്ലതും വന്നു പതിയ്ക്കേണമെങ്കിലോ
നല്ലഗുരുത്ത്വമുള്ളാളാവണം

അല്ലയെനിയ്ക്കൊരു സംശയം തോന്നുന്നു
വല്ലമലയിലും താമസിയ്ക്കും
കച്ചോടക്കാരൊക്കെ കൂടുതല്‍ കാശിന്നു
കച്ചോടം ചെയ്യേണ്ട കാര്യമില്ലേ
മേലെയും താഴത്തും തൂക്കത്തില്‍ കാര്യമായ്
തുല്യത നഷ്ടപ്പെടുന്നതില്ലേ
കള്ളത്തുലാസൊന്നു കൈക്കലാക്കീടണം
എള്ളോളം പോയാലും നഷ്ടമല്ലേ

പെണ്ണുങ്ങളെ ചുറ്റും പൂവാലരെ നിങ്ങള്‍
കണ്ണിലും വായിലും നോക്കിനിന്നാല്‍
നിങ്ങള്‍ക്കു നിങ്ങടെ പോക്കിന്‍റെയൂര്‍ജ്ജത്തില്‍
മങ്ങല്‍ വന്നീടുകില്‍ ബുദ്ധിമുട്ടും
പെട്ടെന്നവരുടെയാകര്‍ഷണത്തിനാല്‍
മുട്ടീടും ദേഹത്ത്. പൊട്ടും പൂശ
വേഗം നടന്നെനാലാകര്‍ഷണത്തിനെ
വേഗം ജയിച്ചീടും നല്ലതത്

Friday, August 14, 2009

സ്വാതന്ത്ര്യം

തിളച്ചുമറിയും സ്വാതന്ത്ര്യത്തിന്‍ ഭാവം പൂണ്ടീടാന്‍
തളച്ചചങ്ങലയഴിച്ചുകളയുകയന്യോന്യം നമ്മള്‍
കച്ചോടക്കാര്‍ നല്‍കുമുടുപ്പിന്‍ പാകത്തിന്നായി
ഇച്ചെറു ദേഹം ചെത്തീടുവതിന്നിച്ഛിച്ചീടരുതേ
നമ്മുടെയിടയില്‍ മതിലുകള്‍ പണിയാന്‍ വേറങ്ങാര്‍ക്കാനും
നമ്മുടെ മെയ്നീരാക്കിക്കിട്ടിയ സമ്പാദ്യം നല്‍കാ.
മതിലുകള്‍ വേണം ദുസ്വാതന്ത്ര്യത്തടപണിയാന്‍‍ മാത്രം
മൊത്തം നമ്മളകപ്പെട്ടീടും മതിലുകള്‍ പണിയേണ്ട
നാമുണ്ടാക്കുമതിര്‍ത്തികള്‍കാക്കാന്‍ ചോരയൊഴുക്കീടും
വിമ്മിഷ്ടത്തിന്‍ മതിലുതകര്‍ക്കാന്‍ ഞാനെന്നേ തയ്യാര്‍
ഞാന്‍ പാടീടും പാട്ടുകള്‍ കേള്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍
ഞാന്‍ പാടീടാം ദുസ്വാതന്ത്ര്യപ്പാട്ടിന്നില്ലാ ഞാന്‍

Wednesday, June 24, 2009

സൌരം

വറ്റുന്ന സൂര്യനായിട്ടെന്‍
അറ്റുപോകുന്ന നീരിനാല്‍
ചുട്ടുപൊള്ളീടുമഞ്ജലി

ലാവ പായും ഞെരമ്പിന്മേല്‍
കവാത്തുണ്ടെന്‍റെ കാമന
കാവലാദിത്യ നല്‍കുക.

കര്‍ണ്ണകുണ്ഡലമില്ലാഞ്ഞും
നിഴലില്‍‍ കര്‍മബന്ധനം
വേരിലശ്രു തളിയ്ക്കുക

മേഘങ്ങള്‍ നിഴല്‍ ‍പെയ്യുംപോള്‍
എന്‍ നിഴല്‍ വീണ്ടു കിട്ടുവാന്‍
ചണ്ഡരശ്മിയയ്ക്കുക

പാപബീജം വേരിറങ്ങും
രാത്രിയില്‍ നിസ്സഹായയായ്
വെളിച്ചത്തെയൊഴുക്കുവേന്‍‌

എന്നുള്ളില്‍ വെട്ടമേകായ്ക
അഹങ്കാരത്തിലെ കറ
വര്‍ത്തമാനത്തിലേ മറ

ജടയില്‍ രശ്മിയാഴ്ത്തായക
ഇടയില്‍ ദ്രൌണിനല്‍കിയ
കടയും വ്രണവേദന

രശ്മിയൂറ്റി കുടിപ്പോര്‍ക്ക്
ശ്മശാനത്തിന്നു തീയിന്നായ്
പ്രേമത്തോടത്തല്‍ നല്‍കുക

Monday, June 22, 2009

ആശ

തണ്ണിര്‍കുടങ്ങളില്‍ തണുപ്പു
ബ്രഹ്മഹത്യാപാപത്തിനു തപസ്സു ചെയ്യുന്നു.
വേനനും വൃത്രനും വെട്ടിയിട്ട ഇടിമുഴക്കങ്ങളും
മിന്നലുകളും ജീര്‍ണ്ണിച്ച് പോയിരിയ്ക്കുന്നു.
തണുപ്പിനു പേടിയാണ്

ചൂടില്‍ കാഴ്ചകളൊക്കെ പുളയുന്നു
തണുപ്പിനു പേടിയാണ്
ക്രൂരജന്മങ്ങള്‍ മലയില്‍
കാറ്റുതീയ്യാല്‍ ചൂടിന് ആരതിചെയ്യുന്നുണ്ട്
തണുപ്പിനെ കണ്ടുപിടിച്ച് ബലികൊടുക്കുമോ?
തണുപ്പിനു പേടിയാണ്

സൃഷ്ടി ഒരിടിമുഴക്കം മെനയുന്നുണ്ടാവും
വിധി അതെടുത്ത് ഒരുനാള്‍ തടവയ്ക്കും
മഴത്തുള്ളികള്‍ ചൂടിന്‍റെ ഫണംതോറും
നൃത്തം വയ്ക്കും
ഇലകളും പുല്ലുകളും മഴത്തുള്ളിയുടെ
നൃത്തത്തില്‍ മതിമറന്ന് ആളിക്കളിയ്ക്കും
തണ്ണീര്‍ക്കുടത്തിലെതണുപ്പ് അന്ന് നാടുവാഴാന്‍വരും.
വേനനും വൃത്രനും ജീര്‍ണ്ണിയ്ക്കും

Tuesday, June 16, 2009

രക്ഷിയ്ക്കണേ

ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല
വായയില്‍ മാലിന്യക്കൂമ്പാരം കൂട്ടിയോര്‍
കയ്യുമലര്‍ത്തി കടന്നു പോയി
അണ്ഡകടാഹം കുരച്ചു വിറപ്പിയ്ക്കും
അണ്ഡമുടഞ്ഞുള്ള നായവാലില്‍
ആകെ ഭ്രമിച്ചോളിപാടുന്ന പട്ടിയ്ക്കു
മൂക്കിന്‍ മുകളിലോ പന്നിപ്പനി
ചക്കക്കുരുവിത്ര വേണമോ ചക്കയ്ക്കു
ചുക്കിച്ചുളിഞ്ഞ വൃഷണദ്വയം
കൊണ്ടുകുലുമാലു കൂട്ടുന്നു കൂടുന്നു
വിണ്ടലം വിള്ളിയ്ക്കും ഭീകരത
ചോരയില്‍ നിന്നു മുളച്ചോര്‍ക്കു ചോരയില്‍
ഊര വഴുക്കും കൊളസ്റ്റ്രോളത്രേ
ചേരയെ തിന്നുന്ന നാട്ടിലെനിയ്ക്കൊരു
ചേരവാല്‍ തിന്നുവാന്‍ വായയില്ല

Wednesday, April 22, 2009

കുമ്പിളിനു വ്യത്യാസം. കഞ്ഞി കഞ്ഞി തന്നെ

ഞാറാഞ്ഞു നട്ട് നിവര്‍ന്നപ്പോള്‍
മുതുകത്താലുമുളച്ചു
ആലിന്തറയിരുന്നു മുറുക്കി
തുപ്പുത്തുന്നതു കേട്ടിട്ടാണ്
ചുകന്നതാടി തിരശ്ശീല
തകര്‍ക്കാന്‍ നോക്കിയത്.
പാവംഅണ്ഡകടാഹം
ചീറിപ്പൊളിച്ചാലും
തിരശ്ശീല കീറില്ലെന്ന്
കത്തിയോ, താടിയോ, കരിയോ അറിയുന്നോ?

പൈതലിന്‍ പിളരും ചുണ്ടു നിനച്ചു
കളപറിച്ചു പറിച്ച്മുലചുരന്നു.
നെല്ലിന്‍ മണിയില്‍ പാലൊഴിച്ചു വച്ചു
പാലിനശുദ്ധമില്ലെന്നാര്‍ക്കാണറിയാത്തത്?
പാലും നൂലും കൂടി കാശിയ്ക്കു പോയി
പാല്‍ ഗംഗയില്‍ മുങ്ങിച്ചത്തു.
ഗംഗ പരിശുദ്ധയായി
നൂലും പരിശുദ്ധമായി.

ഉണങ്ങി ജീവനുപേക്ഷിച്ച
വൈക്കോലിന് പശു മോക്ഷം കൊടുക്കുന്നത്
ഇന്നു മുതലാണ്
നെല്ലിന്‍റെ ഭാഗ്യം
വിദേശത്തു പോകുന്നത്രേ
ചെല്ലുന്നെങ്കില്‍നഗനരായ് ചെല്ലണം
എന്ന് അവര്‍ നിയമം വെച്ചിട്ടുണ്ടത്രേ
എന്നാലും വിദേശത്തേയ്ക്കല്ലേ
നാണമ്മറയ്ക്കാഞ്ഞാലും സാരമില്ല

Tuesday, April 14, 2009

വിഷു

ഉണരുണരു കണ്ണിണ ചിമ്മിയുണരുക കണ്ണന്നു മുന്നിലേ കണ്‍ തുറക്കാവു നീ
കനകനിറകണിക്കൊന്ന, പുഞ്ചിരി തൂകും വിളക്കുകള്‍, വെള്ളരി വെച്ചുള്ള വെള്ളരി,
നിറയെയറിവുറയുന്നപുസ്തകം, ചിത്തമേ തുള്ളിടും കൈനേട്ടവും ജ്ജ്യേഷ്ഠനച്ഛനും
അരുമകലരും നിന്‍റെ കണ്ണു തുറക്കുവാന്‍ കാത്തിരിപ്പാണുണ്ണിയമ്മയെടുത്തിടാം
അരുതരുതു കണ്ണു തുറക്കരുതമ്മ പറഞ്ഞിടാം മിങ്ങിരുന്നീടുകയങ്ങനെ
ചെറുചിരിപൊഴിയ്ക്കുന്ന കണ്ണനനെ കണ്ടുവോ? മിന്നിത്തിളങ്ങിടും കാഴ്ചകള്‍ കണ്ടുവോ?
ഇരുകരവുമിങ്ങിനെ നീട്ടിപ്പിടിയ്ക്കുക. കൈ നിറച്ചുണ്ടെന്‍റെയുണ്ണിയ്ക്കു നാണയം
എനിയവിടെയേട്ടന്‍റെ കയ്യും പിടിച്ചു നീ ചെല്ലുകയുണ്ണിയെ നോക്കണേ നല്ലപോല്‍
ചടപടപടക്കങ്ങള്‍ പൊട്ടണം, പൂത്തിരി കത്തണം ചക്രങ്ങള്‍ ചുറ്റണം ചിത്രമായ്
പുതുമനിറയും പുതുവത്സരമുണ്ണിയ്ക്കു നല്‍കണേയീശ്വരാ നല്ലതെല്ലായ്പ്പൊഴും

Monday, April 6, 2009

നിദ്ര

മേല്‍വിലാസമില്ലാച്ചിന്തകള്‍ വന്നെന്‍റെ പായയില്‍ കൂട്ടുകിടപ്പൂ
ആരിവര്‍ക്കൊക്കെ കണിശമായെന്‍ മുറി കാട്ടിക്കൊടുക്കുന്നു നിത്യം?
ഒന്നൊഴിഞ്ഞാല്‍ പിന്നെയൊന്നുവന്നെപ്പോഴും കെട്ടിപ്പിടിച്ചൂകിടപ്പൂ
ഭൂതകാലത്തില്‍ ചട്ടിവിയാചേറിന്‍റെ നാറ്റം സഹിയക്കാതടുക്കല്‍
വന്നിരിയ്ക്കുമ്പോള്‍ ഞാനെങ്ങിനെ ശാന്തസുഷുപ്തിപുതച്ചൊന്നുറങ്ങും?
വര്‍ത്തമാനത്തിന്‍ വിയര്‍പ്പിറ്റുവീഴുമറയ്ക്കുന്ന ചിന്തകള്‍ പുല്‍കേ
വേനല്‍ പുഴുകുന്ന രാത്രിയിലെങ്ങനെ നിദ്ര കുളിരായ് പരക്കും?

Monday, March 16, 2009

മഴക്കാലം

തിയ്യുപോല്‍ വേനല്‍ കത്തുമ്പോള്‍
മെയ്യില്‍ വറ്റുന്ന വേര്‍പ്പുമായ്
കയ്യിലേ ജലപാത്രത്തെ
പയ്യെ സഞ്ചീന്നെടുക്കവേ

ആര്‍ത്തികത്തുന്ന കണ്ണാലെ
ആര്‍ത്തഭാവസ്വരൂപിണി
പേര്‍ത്തതെന്‍ ജലപാത്രത്തില്‍
ആര്‍ത്താളും ജാതവേദനായ്

ബലം പോയിമറഞ്ഞിടും
ജലമൂറുന്നകണ്ണിനാല്‍
ജലത്തില്‍ തീ പിടിയ്ക്കുന്നു
ബലഹീനതയീജലം

വേനല്‍ കാലം കടന്നൊന്നു
മനസ്സില്‍ കുളിര്‍കോരിടും
കനക്കും കാറുതിങ്ങീടും
മാനം കാണുന്നുതെന്നു താന്‍?

ഒരു നാള്‍ ചക്രവാളത്തില്‍
നീരണിഞ്ഞ കിനാവുപോള്‍
വരും കാര്‍മേഘസംഘാതം
ചൊരിയും സാന്ദ്രശീതതാ

മഴയേയാനയിക്കാനായ്
വഴിതോറും മരങ്ങളെ
തഴുകും കുളിര്‍കാറ്റാകെ
മിഴിവേകും ജഗത്തിനേ

മിന്നല്‍ കൈ നീട്ടിയാകാശം
മന്നിനേയാണ്ടു പുല്‍കവേ
ആനന്ദാ‍മൃതവര്‍ഷത്തില്‍
നനയും കാര്യമോതിടും

ദിഗന്തം മുഴുവന്‍ തോഷ-
ഗദ്ഗദം നിറയും വിധം
ജഗത്തിനെയുണര്‍ത്താനായ്
സ്വര്‍ഗ്ഗം ദുന്ദുഭി കൊട്ടിടും

തുള്ളിയ്ക്കൊരുകുടം പോലെ
തുള്ളിയാര്‍ക്കുന്ന പേമഴ
ഉള്ളത്തില്‍ പുതുമണ്ണിന്‍റെ
തിളയ്ക്കും മണമേകിടും

ഏറാല്‍വെള്ളം വിഴും ശബ്ദം
നിറയും നനയുമ്മനം
നിറയും കിണറും തോടും
നിറയും ഭേകരോദനം

പുതപ്പിന്നുളിലേയ്ക്കെത്തും
പുതുശീതം നുകര്‍ന്നിടാന്‍
കൊതിയാകുന്നു. പേമാരി
മതിയില്‍ കുളിര്‍ കോരിടാന്‍

Wednesday, March 11, 2009

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പാണരിഞ്ഞെടുപ്പാണുണര്‍ന്നെണീയ്ക്കൂ നാട്ടാരേ
അരിഞ്ഞുകൊണ്ടവര്‍ നിറഞ്ഞുപോയാല്‍ പിന്നെ കാണാന്‍ കിട്ടില്ല
കിട്ടാക്കാര്യം കേള്‍‍ക്കാന്‍ പോലും പുറത്തിറങ്ങാന്‍ വയ്യെന്നോ
കേട്ടിട്ടെന്താ ചെവിയിലെ ചെപ്പിക്കാട്ടം പോലും പോകില്ല
ചെപ്പിക്കാട്ടം നിറഞ്ഞിരുന്നാല്‍ കാര്യം ചൊന്നാല്‍ കേള്‍ക്കില്ല
അപ്പൊപ്പിന്നെ തിന്നാനുള്ളതു തിരുടിപ്പോയാലറിയില്ല
തിരുടര്‍ തിരുടി തിരുടിപ്പിന്നെ തിരുടല്‍ നിയമം താനാകും
തിരുമുടിചൂടിയ തിരുടര്‍ രാജ്യം പിഴിഞ്ഞെടുത്തേ വിരമിയ്ക്കൂ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...