Wednesday, June 25, 2008

കാരണം?

വെള്ളം തിള്യ്ക്കുമ്പോള്‍ നീരാവി അലസമായ് ഉയരുന്നത്
ചെടികളും പൂക്കളും മരണം മണക്കുമ്പോള്‍ പശു കണ്ണടച്ച് അയവെട്ടുന്നത്
കടലിളകിയലറുമ്പോള്‍ വിളക്കുമരം പതിവുപോല്‍ അലസം ചുറ്റുന്നത്
ആടുപിടയുമ്പോള്‍ കടയില്‍ ഇറച്ചിവെട്ടുമരം നിര്‍വ്വികാരം കാത്തുനില്‍ക്കുന്നത്
പശുക്കുട്ടി കുടിയ്ക്കാന്‍ വെമ്പുമ്പോള്‍ കറവക്കാരന്‍ പാല്‍ കറക്കുന്നത്
ഇതിനെല്ലാം കാരണം? ഈശ്വരനു വകതിരിവില്ലാഞ്ഞിട്ടാണത്രേ
നമുക്കാണെങ്കില്‍ വകയില്ലാഞ്ഞിട്ടും തിരിയാഞ്ഞിട്ടും.

Sunday, June 22, 2008

മുറി

ഇടവഴിയിറങ്ങുമ്പോള്‍ കാല്‍ ഇരടിപ്പൊട്ടി ചോരപൊടിഞ്ഞത്
വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി.
വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു.

ഇടവഴിഭൂമി വിട്ടുകൊടുത്തത് എന്‍റെ മുത്തച്ഛനാണ്.
കരിങ്കല്‍ പടവുകളിട്ടത് അച്ഛനാണ്
അത് ഇടവഴി തുടങ്ങുന്നിടത്ത് കല്ലിന്മേല്‍
മായാതെ എഴുതി വെച്ചിട്ടും ഉണ്ട്.

എന്നിട്ടും ഇടവഴി എന്‍റെ കാല്‍ ഇരടിപ്പൊട്ടിച്ചു.
പൊടിഞ്ഞ ചോര അനുവാദമില്ലാതെ
വരിവെള്ളത്തിലലിയിച്ചതും പോര
പതഞ്ഞു ചിരിച്ച് പരിഹസിയ്ക്കുന്നോ

ഞാനിതെന്‍റെ മക്കളോടു പറഞ്ഞാലോ?
തീര്‍ച്ചയായും ജനമേജയന്‍റെ സര്‍പ്പയ്ജ്ഞം പോലെ
അവര്‍ ഇടവഴിയജ്ഞം ചെയ്യും

ഇടവഴിയായ ഇടവഴിയെല്ലാം
ഇഴഞ്ഞിഴഞ്ഞ് യജ്ഞത്തില്‍ വീണു മരിയ്ക്കും

പണ്ട് സ്ലേറ്റു മായ്ക്കാന്‍ വെള്ളത്തണ്ട്,
അപ്പുറത്തെ മാവിന്‍റെ മാങ്ങ,
പുളിയുള്ള ഇല,
പെന്‍സില്‍ കഷ്ണം,
പരിചയക്കാരുടെ ചിരി,
തണല്‍,
എല്ലാം തന്ന ഇടവഴി
യജ്ഞത്തില്‍ വീണു മരിയ്ക്കുന്നത്
എന്തോ കാണാനൊരു വിഷമം.

മക്കളോട് പറയേണ്ട.
മുറി തുണി വെച്ചു കെട്ടിയാല്‍ മതി.
ചോദിച്ചാല്‍?
ഇടവഴി യൌവ്വനം ചോദിച്ചെന്നും
യൌവ്വനമൂറ്റിക്കൊടുത്ത
മുറിപ്പാട് അടച്ചതാണെന്നും പൊളിപറയാം

Friday, June 6, 2008

മാറ്റം

തളിരിലകള്‍ കാറ്റിലുലഞ്ഞും
പൂവ്വിതളുകള്‍ വാരിയെറിഞ്ഞും
ചെറുകുളിരണിഹിമകണമിറ്റും
പൂവ്വാലിപ്പയ്യുകരഞ്ഞും
കൈത്തോടുകള്‍ കളകളമാര്‍ന്നും
മൂടല്‍മഞ്ഞലസമലിഞ്ഞും
പാവനപുലര്‍കാലപുണരും
നാടിന്‍ തനിനാടന്‍ ഭാവം
മാറുന്നു വേദനയായി

പാട്ടലറും മൈക്കുകള്‍ വെച്ചും

ഭ്രന്തേറ്റിട്ടോടിടുമോട്ടോ

പ്രാതലിനായ് കുത്തിനിറച്ച

കുട്ടികളുടെ കയ്യും കാലും

വെളിയില്‍ പുകയേറ്റുകറുത്തും

നെല്‍ച്ചെടികള്‍ നാണത്താലെ

തലതാഴ്ത്തിയ വയലേലകളില്‍

മുള്‍ച്ചീരകള്‍ ഗുണ്ടകളിച്ചും

കുയില്‍ മയിലുകള്‍ നാദം പോ‍യി

മണ്ണേറ്റും ലോറികള്‍ ഘോരം

ഹോണ്‍ ചിതറി പാഞ്ഞുനടന്നും

കണ്ണീരിന്‍ പാടു മറയ്ക്കാന്‍

ആഗോളപ്പൌഡറണിഞ്ഞ

പൊയ്പ്പാഴ്മുഖചിരികളുതിര്‍ന്നും

നോവലകള്‍ തള്ളിവിടുന്ന

നാടിന്നടിമുടിയുടെ മാറ്റം







Tuesday, June 3, 2008

ചിരി


കൊമ്പന്‍ വമ്പന്‍ നീലാണ്ടന്‍
‍കൊമ്പിന്‍ തുമ്പില്‍ കോപത്തിന്‍
വമ്പും കൊണ്ടുനടക്കുന്നോന്‍
കമ്പം കേറിയ നേരത്ത്
തുമ്പച്ചെടിതന്‍ ചിരികണ്ടു
"വമ്പന്‍ തന്നെ കണ്ടിട്ടും
അമ്പോ പെണ്ണിന്‍ ചിരി ‍കണ്ടോ?"
കൊമ്പന്‍ കൊമ്പുകുലുക്കീട്ട്
തുമ്പേ കുത്താനാഞ്ഞപ്പോള്‍
തുമ്പ കരഞ്ഞില്ലല്ലതുമല്ല
മുമ്പേ പോലെ ചിരി തന്നെ
കൊമ്പന്നുള്ളില്‍ കുടിയേറി
തുമ്പച്ചിരിയുടെ മറിമായം
കൊമ്പനനങ്ങാന്‍ പറ്റാതായ്
തുമ്പച്ചിരിയാല്‍ കാല്‍ നാലും
അമ്പേ കെട്ടി വരിഞ്ഞല്ലോ
തുമ്പിക്കയ്യാല്‍ കാലിന്മേല്‍
വമ്പന്‍, കെട്ടിയ ചിരിതപ്പി
കുമ്പകുലുങ്ങും ചിരിവന്നു
തുമ്പ ചിരിച്ചൂ മുന്‍ പോലെ
കൊമ്പന്‍ കുമ്പകുലുങ്ങും പോല്‍
വമ്പന്‍ ചിരികൊണ്ടോടിപ്പോയ്

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...