Tuesday, March 29, 2022

ശബ്ദം

 


എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും
വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ്
വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക്കിയീ
മണ്ണിൻ മാറുതൊടാതെ വാക്കുമുനകൾമേലേ കിടക്കുന്നു ഞാൻ.
ആരാരസ്ത്രമയച്ചു ജീവഹൃദയം ഖണ്ഡിച്ചു ശബ്ദങ്ങളാൽ
ആരാരുള്ളുമറച്ചു പൂരുഷശിഖണ്ഡിക്കായിടം നൽകിയോ
ആരാരങ്കുശവാക്കിനാൽ പിടിമുറുക്കിപ്പോന്നു മർമ്മത്തിലായ്
ആരാരൊക്കെ വിരിച്ചു വെച്ചു മുനകൾ തേയാത്ത ദുർവ്വാക്കുകൾ
ഞാനെയ്തെയ്തു മുറിച്ചു തള്ളിയ വചോബാണങ്ങളെല്ലാം തിരി-
ച്ചെന്നോടുഗ്രമനസ്സുമായടരിനായാർത്താർത്തു വന്നീടവേ
തേനിൻമാധുരിതൂകിടും ഹിമജലം പോലുള്ള മാതൃസ്വരം
വേനൽക്കാട്ടിലെയാറുപോൽ സ്മൃതിയിലേയ്ക്കെത്തുന്നു വിൽ വെച്ചുപോയ്

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...