Sunday, December 28, 2008

പതിനാറായിരത്തെട്ടു ഭാര്യമാര്‍

കണ്ണന്നു ഭാര്യമാരോ
പതിനാറായിരത്തെട്ട്
നമ്മളാല്‍
ഒക്കില്ല
സംശയമില്ലയേതും

കണ്ണന്നു മാത്രമല്ല
നിങ്ങള്‍ക്കുമത്രയുണ്ട്
കേള്‍ക്കേണോ
സാങ്ഖ്യത്തിന്‍
വ്യാഖ്യാനമാണതെല്ലാം

പ്രകൃതിയെന്നൊരു തത്വം
പ്രകൃതിവികൃതിയേഴ്
വികൃതികള്‍
പതിനാറ്
ആകെ ഇരുപത്നാല്

ഒന്നീന്നു മറ്റൊന്നെങ്ങാന്‍
ഉദ്ഭവിച്ചാലാ ഒന്ന്
പ്രകൃതിതാന്‍
മറ്റേവ
വികൃതികളായിത്തീരും

വികൃതിയില്‍ നിന്നെങ്ങാനും
മറ്റു ചിലതുണ്ടായാല്‍
ആദ്യത്തെ
ചൊല്ലുന്നു
പ്രകൃതിവ്വികൃതിയെന്ന്

പ്രകൃതിവികൃതിയീന്ന്
ഉണ്ടായകാര്യങ്ങളെ
വികൃതിയായ്
ചൊല്ലുന്നു
സാങ്ഖ്യശാസ്ത്രഞ്ജരെല്ലാം

പ്രകൃതിയൊന്നെന്ന സത്യം
അറിയുന്നോരെല്ലാവരും.
പ്രകൃതിതന്‍
നിയമമാം
ബോധമുണ്ടായിവന്നു

ബോധത്തിന്‍ കേന്ദ്രമായി
ഞാനെന്നതത്വമുണ്ടായ്
അതില്‍ നിന്നും
തന്മാത്ര
അഞ്ചെണ്ണമുളവായി

കണിനടുത്തുവെച്ച
പൂവ്വിന്‍റെ രൂപം മാത്രം
ഞാനെന്ന
തത്വത്തില്‍
സന്ദേശം പോല്‍ ലയിപ്പൂ

ഗന്ധത്തിന്‍ ലവം പോലും
സ്പര്‍ശത്തിന്‍ തരിപോലും
അതിലില്ല
അതിനാലെ
രൂപതന്മാത്രയായി

ഇതുപോലെ ശബ്ദസ്പര്‍ശ
രൂപരസഗന്ധങ്ങള്‍
എന്നിലായ്
വിലയിക്കും
സന്ദേശവാഹകങ്ങള്‍

പ്രകൃതിവികൃതികളാം
ഇവയേഴും ഓരോന്നത്രേ
വികൃതികള്‍
ഇവയില്‍നി-
ന്നുദ്ഭവിച്ചവയത്രേ

പത്തിന്ദ്രിങ്ങളഞ്ചു-
ഭൂതങ്ങള്‍ മനസ്സെന്നു
പതിനാറു
വികൃതികള്‍
ഓരോന്നുമനവധി താന്‍

കാഴ്ചയേ കണ്ണെന്നോതാം
കാഴ്ചകളനവധി
അനവധിയ്-
ക്കായിരം
എന്നൊരു സങ്ഖ്യ നല്‍കാം

ജ്ഞാനേന്ദ്രിയങ്ങളഞ്ചും
കര്‍മ്മേന്ദ്രിയങ്ങളഞ്ചും
ആയിരം
ചേര്‍ന്നാലോ
ആകെ പതിനായിരം

കാണപ്പെടും ഭൂതങ്ങള്‍
ഇതു പോലെയനവധി
ഭൂതങ്ങള്‍
അഞ്ചിന്നും
ചേര്‍ന്നൊരയ്യായിരവും

സങ്കല്പവികല്പങ്ങള്‍
മനതാരിന്‍ പണിയത്രേ
അവകളും
അനവധി.
അതിനുമൊരായിരം താന്‍

വികൃതികള്‍ മാത്രമിപ്പോള്‍
പതിനാറായിരമായി
ഏഴാളു
മുന്‍പത്തെ
പ്രകൃതിവികൃതിഗണം

പ്രകൃതിയും ചേര്‍ന്നാലിപ്പോള്‍
പതിനാറായിരത്തെട്ട്
ജീവനാം
കൃഷ്ണനോ
ഭര്‍ത്താവാണിവര്‍ക്കെല്ലാം

നിങ്ങടെ ചുറ്റും കാണും
സ്ത്രീധനം ധൂര്‍ത്തടിയ്ക്കാന്‍
തുനിയല്ലേ
വിനയാകും
വിനയാം വലയില്‍ പെടും








മറ്റു

Tuesday, October 14, 2008

പേടി

വീട്ടിലുറങ്ങാതെ
ഭക്ഷണമിറങ്ങാതെ
കണ്ണില്‍ പേടിയൊഴിച്ച് കാത്തിരിയ്ക്കണം


പോയാല്‍ വരുമെന്നെന്താണുറപ്പ്?
അയവെട്ടലായ് കൂടി
തിരിച്ചു വരുമെന്നുറപ്പില്ല


നായോ നരിയോ കത്തിയോ കൊടുവാളോ
അയവെട്ടാറില്ലത്രേ
ഉഗ്രഭക്ഷണം തിന്നുന്നോരാരും അയവെട്ടാറില്ല.


യുദ്ധത്തിനു പോകുമ്പോള്‍
നെറ്റിയില്‍ വിജയാശംസാതിലകം ചാര്‍‍ത്തുന്നോരേ!
കുങ്കുമം ചുവപ്പാണ്. ചോരച്ചുവപ്പ്.
ചുവപ്പ് നിരോധനത്തിന്‍റെ നിറമാണ്‌

പണ്ട് യുദ്ധത്തിനു രൂപമുണ്ടയിരുന്നത്രേ
ചതുരങ്ഗപ്പടയുണ്ടായിരുന്നത്രേ

പേടി യൊഴുക്കാന്‍ മഞ്ഞുമലകളില്‍
ഭീകരര്‍ നുഴഞ്ഞു കേറുമ്പോള്‍ മഞ്ഞില്‍
എന്തു രൂപമാണാവോ ഉണ്ടാവുക?
പെരുമ്പാമ്പിന്‍റെ? എട്ടുകാലിയുടെ?

വീട്ടിലുറങ്ങാതെ
ഭക്ഷണമിറങ്ങാതെ
കണ്ണില്‍ പേടിയൊഴിച്ച് കാത്തിരിയ്ക്കണം

ഞാന്‍ കടയില്‍ പോയി വരാം

Sunday, September 14, 2008

സുഖം

സുഖമാണോ?
അതുതന്നെ സംശയം.
സുഖമാണോ? പെണ്ണോ?
സുഖമാണിലാണാവുന്നതും
പെണ്ണില്‍ പെണ്ണാവുന്നതും
സത്യം?
സുഖമാണിനുപെണ്ണാകുന്നതും
പെണ്ണിനാണാകുന്നതും

Saturday, September 13, 2008

ചിഹ്നം

നിങ്ങള്‍ അങ്ഗീകരിയ്ക്കുന്നെങ്കില്‍
ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം

അങ്ഗീകരിയ്ക്കുന്നത് എത്ര കനത്തിലോ
നീളത്തിലോ ആഴത്തിലോ
എതിര്‍ത്തോ അനുകൂലിച്ചോ
എന്ന ചോദ്യമില്ല.
അങ്ഗീകരിയ്ക്കുന്നുവോ?
എന്നാല്‍ ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം.

ആന പാപ്പാനെ അങ്ഗീകരിച്ചാല്‍
പാപ്പന്‍റെ ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം.
അല്ലെങ്കില്‍ ആനയോ പാപ്പാനോ അനുഭവിയ്ക്കും.

ചുവന്ന വിളക്കിന് അര്‍ത്ഥമൊന്നുമില്ല
അര്‍ത്ഥമില്ലാത്തതൊന്നും
അങ്ഗീകരിയ്ക്കരുത്
പക്ഷേ അതു ഒരു ചിഹ്നമാണെങ്കില്‍
അങ്ഗീകരിയ്ക്കണം
എന്‍റെ കോപം ജ്വലിയ്ക്കുമ്പോള്‍
മക്കളുടെ തുട നീറാതിരിയ്ക്കാന്‍
ചിഹ്നമായി നീറ്റമാര്‍ന്ന
പിതൃസ്വത്ത് എന്‍റെ തുടമേല്‍
ഇപ്പോഴും ഉണ്ട് നിങ്ങളും ചിഹ്നങ്ങള്‍
അങ്ഗീകരിയ്ക്കുക തന്നെ വേണം

വേദപുസ്തകത്തിലെ ഒരോ വാക്കും
ദൈവത്തിന്‍റെ ചിഹ്നങ്ങളാണ്.
അവയെ അങ്ഗീകരിയ്ക്കുക തന്നെ വേണം
എന്നു വച്ച് ദൈവത്തിന്‍റെ പകരം വയ്ക്കരുത്.
ദൈവം ചിഹ്നമല്ല.

മഴുകൊണ്ട് മരം മുറിയ്ക്കാം
ദൈവത്തിന് മരം മുറിയ്ക്കാന്‍ പറ്റില്ല.
ചിഹ്നത്തിന് മൂര്‍ച്ചയുണ്ട്
ദൈവത്തിന് മൂര്‍ച്ചയില്ല.
മൂര്‍ച്ചയുടെ ആവശ്യവുമില്ല.
അതിനാല്‍ മഴുവിനെ അങ്ഗീകരിയ്ക്കണം
ദൈവത്തിനെ വാക്കുകൊണ്ട് അങ്ഗീകരിച്ചാലും ഇല്ലെങ്കിലും
മഴുവിനെ അങ്ഗീകരിച്ചേ മതിയാവൂ.

നിയമപാലകരെ തലയ്ക്കു മേലില്‍
പ്രതിഷ്ഠിയ്ക്കരുത്. അവര്‍ ചിഹ്നങ്ങളാണ്
നിയമത്തെ പ്രതിഷ്ഠിയ്ക്കുക.
നിയമപാ‍ലകരെ അങ്ഗീകരിയ്ക്കുക

ചിഹ്നങ്ങളെ അങ്ഗീകരിയ്ക്കുക
എന്നാല്‍ അങ്ഗീകരിയ്ക്കുക എന്നു തന്നെ
ആണര്‍ത്ഥം.

Monday, September 8, 2008

കുമ്മി

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

കാണമുപേക്ഷിച്ചുമോണമുണ്ണാന്‍ നാണമുണരില്ല നാട്ടുകാര്‍ക്ക്
നാണിയ്ക്കാന്‍ നാണത്തിന്‍ കാണിപോലും കാണില്ല. കാണുന്നതൂണുമാത്രം

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

നഞ്ഞു കലര്‍ത്തുന്നിതമ്മിഞ്ഞയില്‍, വീഞ്ഞു പകരുന്നു നെഞ്ഞുകളില്‍
ഊഞ്ഞാലിട്ടാടുന്നു കുഞ്ഞുങ്ങളില്‍ ആഞ്ഞാഞ്ഞു പൊങ്ങുമവിവേകങ്ങള്‍

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

തന്‍ മതം പൊന്മതമെന്നമദം ദുര്‍മ്മദമേദസ്സായ് മേദിനിയില്‍
മേദുരവേദനാദായിയായ ദുര്‍ഗ്ഗദമായി മദിച്ചിടുന്നു.

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ

കള്ളപ്പറകള്‍വഴിഞ്ഞീടുന്നൂ കുന്നോളമല്ലാര്‍ത്തി കൂടീടുന്നു.
വാക്കില്‍ പൊളി, ഹൃത്തില്‍ ചതി, നോക്കില്‍ കൊതി, കരണത്തില്‍
കൊടികുത്തും കളവിന്‍റെ കള്ളക്കളി, സ്വാര്‍ത്ഥ-കഴുകന്‍റെ ക്രൂരമാം ചിറകിട്ടടി

പോരിക പോരിക വൈരോചന നേരിന്‍ ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്‍റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ ‍

Saturday, September 6, 2008

മണ്ണില്‍ ലയിയ്ക്കാത്ത പൂക്കളാല്‍ പൂക്കളം തീര്‍ക്കരുതാരുമേ മന്നനായി

മണ്ണുകുഴച്ചാണു മാവേലിമന്നനെ തീര്‍ക്കുന്നതെല്ലാരുമോണത്തിന്
മണ്ണില്‍മുഴുകിയിരിയ്ക്കുന്നകാര്യത്തില്‍ തമ്പുരാനത്രയ്ക്കു മോഹമത്രേ
എത്ര കറുകയും തുമ്പയുമുദ്വേഗം പൂണ്ടു മുളച്ചിതില്‍ ജീവിയ്ക്കുവാന്‍
അത്രയും കാലത്തിന്‍ കാലടിച്ചോട്ടിലടങ്ങിയീ മണ്ണില്‍ ലയിച്ചു പോയി
ആമണ്ണിലാകെയിഴുകിയിരിയ്ക്കുവാന്‍ സോമനോ സൂര്യനോ ദേവേന്ദ്രനോ
സമ്മതമാവില്ല മാവേലിയെപ്പോലെ മണ്ണിലേയ്ക്കാണ്ടുള്ള രാജാവല്ലേ
നാട്ടിലെ തുമ്പയും തെച്ചിയും പൂക്കുന്ന, പൂര്‍വ്വികര്‍ വീണു ലയിച്ച മണ്ണും
വിറ്റു പെറുക്കി നഗരത്തില്‍ ഓണത്തിന്‍ നാടകമാടുന്ന നാട്ടുകാരേ
നിങ്ങളെ കാണുവാന്‍ മന്നന്‍ വരുന്നേരം കൃത്രിമപുഞ്ചിരിയൊപ്പിച്ചീടാന്‍
നിങ്ങളുപേക്ഷിച്ചമണ്ണിനെയൊട്ടുമേ ഓര്‍ക്കായ്ക കണ്ണുനീരൂറിവരും

Tuesday, September 2, 2008

ചലനം

ചലനം വിചലിതമൌനാല്‍ വിഗളിതനിരുപമ‍സംഭവബഹുലം
അണുവിലുമതിലും ചെറുതിലുമവിരതസൂക്ഷ്മസ്പന്ദം കലിതം
ചെറുചലനങ്ങള്‍കൊണ്ടു പടുത്തൊരു ശിലയില്‍ നിശ്ചലജോഷം
സത്യം തന്നെയസത്യത്തിന്നുടെ സത്യാധാരം നിത്യം
ചലനമളക്കാന്‍ പോകുന്നോരുടെ നിലയില്‍ പോലും ചലനം
അവിചലനിയമം. ഇതിന്നാലെല്ലാമളവില്‍ കണ്ടാല്‍ തുച്ഛം
കണ്ടതളന്നു കുറിച്ചാലധികം വിണ്ടും കാണും പത്ത്
ഒരു കുറി ചലനം നിശ്ചലമായാലെല്ലാമെല്ലാം തീരും

Friday, August 29, 2008

പരസ്യം

സംസ്കാരമെന്നാല്‍ വെറും വെച്ചുകെട്ടുകള്‍ ചുറ്റും
നില്‍ക്കുവോര്‍ സമ്മാനിച്ച ചിഹ്നങ്ങള്‍ വിചിത്രങ്ങള്‍
മേല്‍ക്കുമേല്‍ പരസ്യങ്ങള്‍ പതിച്ചെന്‍ സത്യരൂപ-
മോര്‍ക്കുവാനാവാതായ മതിലായ് മാറുന്നു ഞാന്‍

മാതാവിന്‍ മുലപ്പാലാല്‍ വാത്സല്യപ്പരസ്യത്തിന്‍
പതിയല്‍ മുതല്‍ക്കേ ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നു.
ഏതുമേ തിരിയാത്ത ചലനം ചിരിയ്ക്കാനായ്
പതിച്ചാല്‍ കൈകാല്‍ കുടഞ്ഞാവോളമാഹ്ലാദിച്ചു

ക്രോധതാമ്രാക്ഷം താതന്‍ കോപിയ്ക്കും ചിഹ്നം വെച്ചാല്‍
അധരപിളര്‍ത്തിക്കൊണ്ടഴലായ് കേണീടാനും
മധുരം നാവിന്‍ തുമ്പത്തായിരം വള്ളം കളി
സാധിയ്ക്കാന്‍ പോരും നല്ല ചിഹ്നമെന്നറിയാനും

ചുറ്റുമുള്ളോരെ കണ്ടാല്‍ വണങ്ങും ചിഹ്നം വെച്ചാല്‍
മാറ്റനിയ്ക്കേറേ കൂടുമെന്നുള്ളതറിയാനും
മാറ്റില്ലാചിഹ്നം എന്നില്‍ പതിച്ചാല്‍ മറ്റുള്ളോര്‍ക്കു
മാറ്റില്ലാതാവും ചിരിയെന്നും ഞാന്‍ പഠിച്ചേനേ

ചിതയില്‍ കിടക്കാനായ് കച്ചയാല്‍ പുതയ്ക്കോളം
പതിയും പരസ്യങ്ങള്‍ കാഴ്ച്ചക്കാര്‍ നോക്കിക്കാണും
ഇതിനാല്‍ കാഴ്ച്ചക്കാരും പരസ്യം ശീലമാക്കി
മതിലായ് നിന്നു സ്വയം സംസ്കാരം നിലനിര്‍ത്തും

എന്തിനീ സംസ്കാരത്തിന്‍ ചിഹ്നങ്ങള്‍ സ്വയം കാണും
‍ചിന്തയേ മുടക്കീടും മൂടലായ് ചുറ്റും വന്നു?
അന്തിയായാലുമിരുള്‍ കട്ടിയായ് പൊതിഞ്ഞാലും
അന്തമില്ലാതെകണ്ടീ പരസ്യം നിലനില്‍ക്കും

Thursday, August 28, 2008

എലി

ആനയ്ക്കോ പൂച്ചയ്ക്കോ മണികെട്ടുന്ന കാര്യമല്ല. എലിയ്ക്ക് മണികെട്ടുന്ന കാര്യം വെറുതേ ചിരിയ്ക്കേണ്ട. മലമറിയ്ക്കുന്ന കാര്യമല്ലെന്ന ഭാവം വേണ്ട. ആനയ്ക്കും പൂച്ചയ്ക്കും തീറ്റി കൊടുക്കുന്നവരോടു പറയാം മണികെട്ടാന്‍. എലി കട്ടുതിന്നുന്നവനാണെന്നല്ലേ നമ്മള്‍ പഠിച്ചത്? കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ? ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാക്കാം വിശപ്പ് സഹിയ്ക്കാതെയൊന്നു കട്ടെന്നിരുന്നാലും സഹിയ്ക്കാം. എലി അങ്ങിനെ അല്ലല്ലോ. തിന്നുന്നതിനേക്കാള്‍ നാശപ്പെടുത്തുകയല്ലേ? ഇന്നലെ കണ്ട സ്വപ്നത്തിന്‍റെ വക്കുകരളുന്ന എലി വാല്‍ കൊണ്ടു തോണ്ടി പറഞ്ഞതെന്താണെന്നോ? കട്ടുതിന്നുന്നവനെ കാണാന്‍ കണ്ണാടിനോക്കാന്‍ കണ്ണാടിയില്‍ നോക്കിയാല്‍ എന്നെ തന്നെ അല്ലേ കാണുക? അതും വായിക്കാന്‍ പറ്റാത്തരീതിയില്‍ തലതിരിഞ്ഞ് കളവ് ചെയ്യുകമാത്രമല്ല പറയുക കൂടി ശീലമാക്കിയിട്ടുണ്ടാകും എലി.‍ ഉറക്കത്തിന്‍റെ ഇടതും വലതും തലയ്ക്കലും കാല്‍ക്കലും എലിക്കെണി വയ്ക്കണം എലിമൊഴിയില്‍ സത്യമുണ്ടാകുമോ? ഭാര്യ വിളിച്ചു പറഞ്ഞു “നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന പെട്ടി എലി കരണ്ടൂട്ടോ” അലങ്കാരവസ്തുക്കള്‍ വച്ച മേശമേലിരുന്നു വാല്‍ കൊണ്ട് എലി കണ്ണാടി ചൂണ്ടി. എലിയ്ക്കു മണി കെട്ടണം. മുഖ്യമന്ത്രി, സ്വർണ്ണം, കർഷകസമരം ഇതിലൊന്നും അല്ല പ്രപഞ്ചത്തിന്‍റെ പൊട്ടിത്തെറി. പൊട്ടിത്തെറിയ്ക്കുന്ന അഗ്നിപര്‍വ്വതത്തിന്‍റെ മുകളിലിരിയ്ക്കുന്നവര്‍ക്കേ അതു മനസ്സിലാവുള്ളൂ. “നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന പെട്ടി എലി കരണ്ടൂട്ടോ” കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ? ഉണ്ടാകും! ഇതുരണ്ടും കൂട്ടി വായിച്ചു നോക്കൂ എലിയ്ക്കു മണികെട്ടിയാല്‍ പോര. കൊല്ലണം കണ്ണാടിയായ കണ്ണാടിയൊക്കെ ഉടയ്ക്കണം എലി കള്ളനായിരുന്നെന്നു വരാനും. ഞാന്‍ ഞാനാവാനും അതു അത്യാവശ്യമാണ്

Wednesday, August 20, 2008

ചോറ്

അഖിലാണ്ഡമണ്ടന്മാരൊരുമിച്ചു കൂടി
അരിവെച്ചു തിന്നാനായ് വട്ടവുംകൂട്ടി
കൂട്ടംകണ്ടവിടേയ്ക്കു കച്ചോടക്കാരന്‍
കണ്ണട വിക്കാനായ് ഓടിയടുത്തു

മണ്ടന്മാര്‍ കണ്ണട മൂക്കിന്മേല്‍ വെച്ചു
ചോറിന്നു നിറമാകെ മാറിമറഞ്ഞു.
കണ്ണടയ്ക്കാണു നിറമെന്നുറയ്ക്കാന്
‍അഖിലാണ്ഡമണ്ടന്മാര്‍ തലയാട്ടിയില്ല

അതിനിടയ്ക്കാ ചോറില്‍ കൂണു മുളച്ചു
കറികളിലാകവേ പൂപ്പല്‍ പരന്നു
കുട്ടികള്‍ പാവം വിശന്നു മയങ്ങി
പ്രശ്നത്തിനിപ്പോളും നിറമാണു പ്രശ്നം

Saturday, August 16, 2008

നന്ദി

ആ മരം എന്നു മൊഴിയാന്‍ തലയുയര്‍ത്തി
നോക്കെത്താത്തോളം പൊക്കത്തില്‍ കണ്ണും നട്ട്
മരത്തിന്‍റെ അറ്റം വ്യക്തമല്ലാതെ കണ്ടപ്പോളുണ്ടായ
വാക്കാണത്രേ ആമ്രം

മുതുമുത്തച്ഛന്മാര്‍ പശുവിന്നകിടില്‍ പാല്‍
കണ്ടു പിടിയ്ക്കും മുന്‍പ്
അവര്‍ക്ക് വാത്സല്യം ചുരത്തിയത്
ആ ആമ്രമായിരുന്നത്രേ
അതാണു പോലും മാതാവില്‍ നിന്ന് കുറച്ചു കുറഞ്ഞ്
മാവായത്

ഇതിന്‍റെ തണലിലാണു പോലും രാത്രി
പകലിനെ പേടിച്ച് ഇരുന്നിരുന്നത്
ഇന്നത് മനുഷ്യമനസ്സിലാണല്ലോ
കൂടുതല്‍ സുരക്ഷിതമായിരിയ്ക്കുന്നത്.

പണ്ട് മേഘങ്ങളെ തോളത്തിരുത്തി
താലോലിച്ചത് അത്ര ഉയരമുണ്ടായിരുന്ന
മാവായിരുന്നത്രേ

ആ വാത്സല്യഭാജനങ്ങളായമേഘങ്ങള്‍
മദം മൂത്ത് പടവെട്ടിക്കളിയ്ക്കുമ്പോള്‍
അതിലൊന്നിന്‍റെ ഇടിവാള്‍
പാളി വീണാണത്രേ ആ ആദ്യമാവുമരിച്ചത്

മാവൊഴിഞ്ഞിടത്ത് മാവിന്‍റെ ആദ്യസ്മാരകമായാണത്രേ
ആദ്യഗ്രാമം പണിതത്

ആ മാവിന്‍റെ മക്കള്‍
മനുഷ്യരെ തോളിലേറ്റിയും
വാത്സല്യ്ം ചുരത്തിയും
വളര്‍ത്തിയതിന് ഉപകാരസ്മരണയായാണത്രേ
മരണരണം കഴിഞ്ഞാല്‍
ആ മാവിന്‍റെ മക്കള്‍ക്ക്
മോക്ഷം കൊടുക്കുന്നത്

മനുഷ്യര്‍ മേഘങ്ങളേപ്പോലെ
നന്ദിയുള്ളവരാണല്ലോ

Thursday, August 7, 2008

കെണി

ദൈവത്തിന്‍ വഴി വഴുക്കുകല്ലാല്‍ നിറച്ചതാരാണ്?
കണിയാന്‍. കെണിവെയ്ക്കും കണിയാന്‍.
കെണി പണിയാന്‍ പണമെണ്ണിക്കൊടുത്തതെന്തിന്ന്?
പണമൊഴുകാന്‍. പെണ്ണു പറഞ്ഞൂ പണ്ടം വാങ്ങീടാന്‍
‍ദൈവത്തിന്നൊരു കെണിവെച്ചെന്നാല്‍ കാശുണ്ടാകും പോല്‍!
ദൈവം ഭാഗ്യം മുഴുവന്‍ കിഴിയില്‍ കെട്ടിനടപ്പല്ലേ
വഴുക്കിവീണാല്‍ കിഴി താനഴിയും ഭാഗ്യം ചിതറീടും
നിങ്ങളു വേണേല്‍ ദൈവം വീഴും വഴിയില്‍ ന്നിന്നോളൂ
കെണിയുടെ കാശില്‍ പാതി തരേണം ഭാഗ്യത്തിന്നായി

Saturday, August 2, 2008

വെണ്ണ

വെണ്ണ തരേണമെന്നുണ്ടെന്‍ കയ്യാല്‍
കണ്ണാ പടുവികൃതീ!
ഒന്നു വിളിച്ചാല്‍ നീ വരുമെന്നും
നന്നായറിയാമേ
നീ വന്നെന്നാല്‍ ചിന്തകള്‍ പോലും
രോമാഞ്ചം കോലും.
വാത്സല്യത്തിരനിറയേ സ്മൃതിയും
ഉലയും ചഞ്ചാടും
ഒന്നിനുമേതിനുമൊരുപിടിയിലാ-
താനന്ദം വഴിയും
തന്നത്താനെ കെട്ടുകളെല്ലാം
അഴിയും കഥകഴിയും

സുന്ദരതരമീ പരിസരമെല്ലാം
നിന്‍ വരവാല്‍ കണ്ണാ
എന്‍റേതല്ലാതായിടുമെന്നേ
ഭയമെന്‍ തിരുമാലീ

എന്നാലും ഞാന്‍ ഉറിയില്‍ നിറയും
വെണ്ണയുമായ് പാത്രം
വെച്ചേയ്ക്കാം. നീ വന്നാലെന്നെ
ത‍ട്ടി വിളിയ്ക്കരുതേ

നിന്നെ കണ്ടാലെല്ലാം തീരും
എന്നല്ലോ‍ ചൊല്വൂ.
വെണ്ണതരേണമെന്നുണ്ടെന്നാലും
എന്തോ ചൊല്ലേണ്ടൂ

Monday, July 28, 2008

മാവിനോട്

നിന്‍റെ ജീവിതപ്പിറ്റേന്ന്
അതായാത് നാളെ
ഞാന്‍ ചിതയിലെ
കടക്കൊള്ളികള്‍ പെറുക്കിക്കോട്ടേ?
മാമ്പഴം പെറുക്കുന്ന അതേ
ശ്രദ്ധയോടെ.

എന്തിനു നീ ഉടന്തടി ചാടണം?
നിശ്ശബ്ദശ്രുതിയില്‍ ലയിച്ചു കിടക്കും
തണുത്ത ശരീരത്തിന്
കരാളാഗ്നിയില്‍ കൂട്ടു
കിടക്കാന്‍ പോകുന്നെന്ന ബന്ധത്തിനോ?

അതോ മക്കളെ കെട്ടിപ്പിടിച്ച്
ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍
പണിപ്പെടും വിധവയുടെ
പകരം ഒരു ഉപകാരം പോലെ?

ഹൃദയതാളത്തിനേ വിള്ളലുകളേകി
നീ പോയാല്‍
വരും വേനലില്‍ ശൂന്യതണലില്‍
വാത്സല്യമൂറുന്ന ഒരു മാമ്പഴം പോലും
പെറുക്കാനൂണ്ടാവില്ല്.

പകരം നാളെ ചിതയില്‍നിന്ന്
കടക്കൊള്ളി പെറുക്കി
വച്ചോട്ടേ?

അതില്‍ ചുടുകാടിനോടുള്ള
പേടിയോ അകല്‍ച്ചയോ
തീര്‍ച്ചയായും ഞാന്‍ വെയ്ക്കില്ല.
മമ്പഴത്തിനോടുള്ള
ഭക്തിമാത്രമേ കരുതൂ.

ഇതു നീ അനുവദിയ്ക്കുക
തന്നെ വേണം.
ഇതെന്‍റെ തലമുറയ്ക്കു
വേണ്ടിയാണ്

അവരുടെ മാമ്പഴകഥകളില്‍‍
ശവത്തിന്‍റെ അശുദ്ധി
നിറയ്ക്കില്ല
നാളെ കടക്കൊള്ളി
ഞാനെടുക്കും

Sunday, July 27, 2008

കണ്ണന്‍ വരും

കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ
മനമേ! ലോകൈകകള്ളന്‍ കണ്ണന്‍
വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വയ്ക്കാതെ മനമേ

പാലും തയിരും വെണ്ണയുമല്ലാ
തുണിയുമ്മാനവും എല്ലാം കവരും
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
നീ ഒച്ച വെയ്ക്കാതെ മനമേ!

വെളവിന്‍ വിളനിലമവനെന്നറിക.
കളവിന്നായൊരു കുറി കയറീടില്‍
മനമേ! അനുഭൂതിപ്പൊടി വിതറി
നിന്നെ മയക്കി കൊണ്ടേ പോകും
കണ്ണന്‍ വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വെയ്ക്ക്കാതെ മനമേ!

കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
ലോകൈകകള്ളന്‍ കണ്ണന്‍ വരും
ഒച്ച വയ്ക്കാതെ മനമേനീ ഒച്ച വയ്ക്കാതെ മനമേ

Saturday, July 26, 2008

ഭാഷ

കാര്‍മേഘങ്ങള്‍ കൊമ്പുകുത്തി കളിയ്ക്കുന്ന
മലയുടെ താഴ്വാരത്തില്‍
കോടമഞ്ഞ് അലസമൊഴുകി നടക്കുന്ന
പുല്‍മേട്ടിന്നപ്പുറത്തുള്ള കൊടും
കാട്ടില്‍ എന്‍റെ എന്തോ ഉണ്ട്.

ഒരുപക്ഷേ കൊഴിഞ്ഞു പോയ ജന്മങ്ങളിലെ
എന്തോ

മഴമേഘങ്ങള്‍ മുകളില്‍ നിന്നതു കണ്ട് അവരുടെ ഭാഷയില്‍
ഉച്ചത്തില്‍ എന്തോ എന്നോട് വിളിച്ചു പറയുന്നത്
നിങ്ങളും കേട്ടിട്ടില്ലേ

കാട്ടില്‍ ‍നിന്നു വരും അരുവി
അനവരതം എന്തോ പറയുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കും

കാടിന്‍റെ ദൂതുമായ് എന്‍റെ ചുറ്റിലും മുള്യ്ക്കുന്ന
ചെടികളും വൃക്ഷങ്ങളും കാറ്റിലിളകുന്ന
ഇലകളാല്‍ കാടുചൂണ്ടുന്നതും അതുതന്നെ ആയിരിയ്ക്കാം

കാട്ടില്‍ പോയി തിരയുന്നതിനല്ല,
എന്തു തിരയുമെന്നതാണ്.
പറയുന്നവരുടെ ഭാഷ അറിയാതെ പോയില്ലെ?

Wednesday, June 25, 2008

കാരണം?

വെള്ളം തിള്യ്ക്കുമ്പോള്‍ നീരാവി അലസമായ് ഉയരുന്നത്
ചെടികളും പൂക്കളും മരണം മണക്കുമ്പോള്‍ പശു കണ്ണടച്ച് അയവെട്ടുന്നത്
കടലിളകിയലറുമ്പോള്‍ വിളക്കുമരം പതിവുപോല്‍ അലസം ചുറ്റുന്നത്
ആടുപിടയുമ്പോള്‍ കടയില്‍ ഇറച്ചിവെട്ടുമരം നിര്‍വ്വികാരം കാത്തുനില്‍ക്കുന്നത്
പശുക്കുട്ടി കുടിയ്ക്കാന്‍ വെമ്പുമ്പോള്‍ കറവക്കാരന്‍ പാല്‍ കറക്കുന്നത്
ഇതിനെല്ലാം കാരണം? ഈശ്വരനു വകതിരിവില്ലാഞ്ഞിട്ടാണത്രേ
നമുക്കാണെങ്കില്‍ വകയില്ലാഞ്ഞിട്ടും തിരിയാഞ്ഞിട്ടും.

Sunday, June 22, 2008

മുറി

ഇടവഴിയിറങ്ങുമ്പോള്‍ കാല്‍ ഇരടിപ്പൊട്ടി ചോരപൊടിഞ്ഞത്
വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി.
വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു.

ഇടവഴിഭൂമി വിട്ടുകൊടുത്തത് എന്‍റെ മുത്തച്ഛനാണ്.
കരിങ്കല്‍ പടവുകളിട്ടത് അച്ഛനാണ്
അത് ഇടവഴി തുടങ്ങുന്നിടത്ത് കല്ലിന്മേല്‍
മായാതെ എഴുതി വെച്ചിട്ടും ഉണ്ട്.

എന്നിട്ടും ഇടവഴി എന്‍റെ കാല്‍ ഇരടിപ്പൊട്ടിച്ചു.
പൊടിഞ്ഞ ചോര അനുവാദമില്ലാതെ
വരിവെള്ളത്തിലലിയിച്ചതും പോര
പതഞ്ഞു ചിരിച്ച് പരിഹസിയ്ക്കുന്നോ

ഞാനിതെന്‍റെ മക്കളോടു പറഞ്ഞാലോ?
തീര്‍ച്ചയായും ജനമേജയന്‍റെ സര്‍പ്പയ്ജ്ഞം പോലെ
അവര്‍ ഇടവഴിയജ്ഞം ചെയ്യും

ഇടവഴിയായ ഇടവഴിയെല്ലാം
ഇഴഞ്ഞിഴഞ്ഞ് യജ്ഞത്തില്‍ വീണു മരിയ്ക്കും

പണ്ട് സ്ലേറ്റു മായ്ക്കാന്‍ വെള്ളത്തണ്ട്,
അപ്പുറത്തെ മാവിന്‍റെ മാങ്ങ,
പുളിയുള്ള ഇല,
പെന്‍സില്‍ കഷ്ണം,
പരിചയക്കാരുടെ ചിരി,
തണല്‍,
എല്ലാം തന്ന ഇടവഴി
യജ്ഞത്തില്‍ വീണു മരിയ്ക്കുന്നത്
എന്തോ കാണാനൊരു വിഷമം.

മക്കളോട് പറയേണ്ട.
മുറി തുണി വെച്ചു കെട്ടിയാല്‍ മതി.
ചോദിച്ചാല്‍?
ഇടവഴി യൌവ്വനം ചോദിച്ചെന്നും
യൌവ്വനമൂറ്റിക്കൊടുത്ത
മുറിപ്പാട് അടച്ചതാണെന്നും പൊളിപറയാം

Friday, June 6, 2008

മാറ്റം

തളിരിലകള്‍ കാറ്റിലുലഞ്ഞും
പൂവ്വിതളുകള്‍ വാരിയെറിഞ്ഞും
ചെറുകുളിരണിഹിമകണമിറ്റും
പൂവ്വാലിപ്പയ്യുകരഞ്ഞും
കൈത്തോടുകള്‍ കളകളമാര്‍ന്നും
മൂടല്‍മഞ്ഞലസമലിഞ്ഞും
പാവനപുലര്‍കാലപുണരും
നാടിന്‍ തനിനാടന്‍ ഭാവം
മാറുന്നു വേദനയായി

പാട്ടലറും മൈക്കുകള്‍ വെച്ചും

ഭ്രന്തേറ്റിട്ടോടിടുമോട്ടോ

പ്രാതലിനായ് കുത്തിനിറച്ച

കുട്ടികളുടെ കയ്യും കാലും

വെളിയില്‍ പുകയേറ്റുകറുത്തും

നെല്‍ച്ചെടികള്‍ നാണത്താലെ

തലതാഴ്ത്തിയ വയലേലകളില്‍

മുള്‍ച്ചീരകള്‍ ഗുണ്ടകളിച്ചും

കുയില്‍ മയിലുകള്‍ നാദം പോ‍യി

മണ്ണേറ്റും ലോറികള്‍ ഘോരം

ഹോണ്‍ ചിതറി പാഞ്ഞുനടന്നും

കണ്ണീരിന്‍ പാടു മറയ്ക്കാന്‍

ആഗോളപ്പൌഡറണിഞ്ഞ

പൊയ്പ്പാഴ്മുഖചിരികളുതിര്‍ന്നും

നോവലകള്‍ തള്ളിവിടുന്ന

നാടിന്നടിമുടിയുടെ മാറ്റം







Tuesday, June 3, 2008

ചിരി


കൊമ്പന്‍ വമ്പന്‍ നീലാണ്ടന്‍
‍കൊമ്പിന്‍ തുമ്പില്‍ കോപത്തിന്‍
വമ്പും കൊണ്ടുനടക്കുന്നോന്‍
കമ്പം കേറിയ നേരത്ത്
തുമ്പച്ചെടിതന്‍ ചിരികണ്ടു
"വമ്പന്‍ തന്നെ കണ്ടിട്ടും
അമ്പോ പെണ്ണിന്‍ ചിരി ‍കണ്ടോ?"
കൊമ്പന്‍ കൊമ്പുകുലുക്കീട്ട്
തുമ്പേ കുത്താനാഞ്ഞപ്പോള്‍
തുമ്പ കരഞ്ഞില്ലല്ലതുമല്ല
മുമ്പേ പോലെ ചിരി തന്നെ
കൊമ്പന്നുള്ളില്‍ കുടിയേറി
തുമ്പച്ചിരിയുടെ മറിമായം
കൊമ്പനനങ്ങാന്‍ പറ്റാതായ്
തുമ്പച്ചിരിയാല്‍ കാല്‍ നാലും
അമ്പേ കെട്ടി വരിഞ്ഞല്ലോ
തുമ്പിക്കയ്യാല്‍ കാലിന്മേല്‍
വമ്പന്‍, കെട്ടിയ ചിരിതപ്പി
കുമ്പകുലുങ്ങും ചിരിവന്നു
തുമ്പ ചിരിച്ചൂ മുന്‍ പോലെ
കൊമ്പന്‍ കുമ്പകുലുങ്ങും പോല്‍
വമ്പന്‍ ചിരികൊണ്ടോടിപ്പോയ്

Thursday, May 29, 2008

തവള

കൂപത്തിലെ തവള അഹങ്കരിച്ചത്രേ
തവളയുടെ പാട്ട് രാഗബദ്ധമെന്ന്
അതു വിളിച്ചു പറയുകയും ചെയ്തു
കൂപത്തിലെ മത്സ്യങ്ങള്‍ “കര്‍ണ്ണകഠോരമെന്ന്“
വാല്‍ വെട്ടിച്ച് തിരിച്ചു നീന്തിയത്രേ
മഴ പെയ്ത് കൂപം നിറഞ്ഞപ്പോള്‍
തവള ഉറക്കെ പാടി
തന്‍റെ മേഘമല്‍ഹാറില്‍ നിന്നാണ്
മഴ ജനിച്ചതെന്ന്
പക്ഷേ നീര്‍ക്കോലിയ്ക്ക്
പ്രാതലിന് വിളിച്ചതായാണത്രേ
തോന്നിയത്

രാമസൌഹൃദം

തപ്പിത്തടഞ്ഞെത്തും അന്ധമാം കൂരിരുള്‍ ചോദിച്ചു
രാഘവ! എന്തിനാണെന്നെ ക്ഷണിച്ചത്?
എന്തിനു സൂര്യകുലത്തില്‍ ഇരുളിന്
സൌഹൃദം കല്‍പ്പിച്ചു നല്‍‍കി നീ?

ഇത്രനാള്‍ സത്യക്കൈവാള്‍ മൂര്‍ച്ച കൂടിയത്
പ്രകാശത്തിരശ്ശീല കുത്തിക്കീറി
എന്നെ പുറത്തു കൊണ്ടുവരാനായിരുന്നോ?

ശരിയ്ക്കും കുട്ടിക്കാലം മുതലേ
നിന്നെ എനിയ്ക്കു പേടിയായിരുന്നു.

വിശ്വാമിത്രന്‍റെ മൂര്‍ച്ചയെയ്ത് താടകയെ കൊന്നപ്പോള്‍
ഉരുള്‍പൊട്ടിയ ചോരയില്‍ കലര്‍ന്ന് നിന്‍റെ മാറില്‍
മാറാമറുകായി വെന്നിക്കൊടി നാട്ടാന്‍ മോഹിച്ചു.
ജനം സ്തുതി പാടിപ്പാടി
ആ മറുകു ശ്രീവത്സത്തില്‍ ആണ്ടു പോയി.


മന്ഥര പിരിച്ച് കൈകേയി കുരുക്കിട്ട
കയര്‍ വീശിയെറിഞ്ഞു നിന്നെ എന്‍റെ
തൊഴുത്തിലൊരു കറവപ്പശുവാക്കാന്‍ നോക്കി
ആകയറു നീ യജ്ഞസൂത്രമാക്കി സത്യസത്രം ചെയ്തു.

പഞ്ചവടിയില്‍ ചിത്രാങ്ഗിനിയായ് ഞാന്‍ വന്നപ്പോള്‍
ലക്ഷ്മണക്രോധത്തുമ്പിനാല്‍ അങ്ഗഭങ്ഗം ചെയ്തയച്ചു എന്നെ നീ

മാരീചന്‍റെ സ്വര്‍ണ്ണപ്രഭയില്‍ മറഞ്ഞ്
വീണ്ടും നിന്നടുത്തെത്തി,
ഏഴടി കൂടെ നടന്ന് അന്നേ നീ അറിയാതെ എങ്കിലും
എന്നെ പരോക്ഷമായങ്ഗീകരിച്ചതിനു
നന്ദി

ബാലി പിടയുമ്പോള്‍ തപ്പിത്തടഞ്ഞു നീ ധര്‍‍മ്മം
വ്യാഖ്യാനിയ്ക്കുന്ന്നതിനിടയ്ക്കു
പുഞ്ചിരിച്ചത് എന്നെ നോക്കിയായിരുന്നെന്നു ഞാനോര്‍ക്കുന്നു.

സീതയ്ക്കു കുളിരായാളിയ കരാളാഗ്നിയില്‍
ഞാന്‍ താണ്ഡവമാടിയത് നീ താളം
പിടിച്ചാസ്വദിച്ചതും
സൂര്യകുലത്തിലെ സൌഹൃദാസനത്തിന്‍റെ
നാന്ദിയായിരുന്നെന്നു ഞാനോര്‍ത്തില്ല.

തമസാ നദിക്കരയിലെ
വാത്മീകിയുടെ സ്വാന്തനത്താലുലയുന്ന
സാധ്വിയുടെ നിശ്വാസങ്ങള്‍
സൂര്യവംശദീപങ്ങള്‍ക്ക്
കറുത്തനാളങ്ങളായാടിക്കളിയ്ക്കുമ്പോള്‍
എന്‍റെ അന്ധമാം കണ്ണില്‍ നിന്നു കൂടി
കറുപ്പു കിനിയുന്നു.

രാഘവാ! വേണ്ടായിരുന്നു.
നീയെന്‍റെ സൌഹൃദം
അങ്ഗീകരിയ്ക്കേണ്ടായിരുന്നു

Wednesday, May 28, 2008

എന്‍റെ തപസ്സിന്‍റെ കാരണം

ഞാന്‍ കണ്ണടച്ചിരിയ്ക്കുകയാണ്
കാഴ്ചയിലെ പ്രകാശോര്‍ജ്ജത്തിന്‍റെ യൌവ്വനം
ഞാനെന്‍റെ കണ്ണിലേയ്ക്ക് വലിച്ചെടുത്താല്‍
കാഴ്ച്ച ജരാനര പ്രാപിച്ച്
അകാലചരമം അടഞ്ഞാലോ?
ഞാനതല്ലേ എന്‍റെ ഭദ്രദീപം മറച്ചു പിടിയ്ക്കുന്നത്
ദീപപ്രകാശം തട്ടി കാഴ്ച്ചകളുടെ പുറം പാളിയിലെ
സൂക്ഷ്മകണങ്ങള്‍ തെറിച്ചു ചിതറി ക്രമേണ
ദ്രവിച്ചുപോയാലോ?
എനിയ്ക്കു മാറ്റം വരാതെ നോക്കേണ്ടത് ഞാനല്ലേ?
കാഴ്ച്ചകളില്‍ നിന്നു വരും പ്രകാശം
പ്രതിഫലിച്ചു പോകാന്‍ വെളുത്ത ഭസ്മം
ദേഹമാസകലമണിഞ്ഞു.
കറുത്ത മൂടുപടം ധരിച്ചവര്‍ അറിയുന്നില്ല
അവര്‍ കാഴ്ചകളൊക്കെ ആഗിരണം ചെയ്യുകയാണെന്ന്

Thursday, May 22, 2008

ശനി

ശനിഗ്രഹത്തിനു ചുറ്റും വട്ടുണ്ടെന്നെന്തേയോതാന്‍?
‍മന്ദന്‍, പങ്കൂ, പുലിവാല്‍ക്കാരന്‍ എന്നു വിളിയ്ക്കാമോ?
വരുംവരായ്കകള്‍ ചിന്തിച്ചാകെ ചമ്മന്തിപ്രായം
അണഞ്ഞ നിങ്ങള്‍ ശനിഗ്രഹത്തിനു വട്ടു പിടിപ്പിപോര്‍
നിങ്ങള്‍ പിടിയ്ക്കും പുലിവാലിന്‍ കട നിങ്ങടെ പുറകില്‍ താന്‍
വട്ടന്‍, മന്ദന്‍, പങ്കു, മുഷിപ്പന്‍, എല്ലാം നിങ്ങള്‍ താന്‍
നിങ്ങള്‍ കടയില്‍ ചെന്നു തിരക്കുക നല്ലൊരു കണ്ണാടി.
ശനിഗ്രഹത്തിനെ വെറുതേ വിടുക! ശനിയന്‍ നീ താനേ

Wednesday, May 21, 2008

ഭാവക്കച്ചവടം

മങ്ങിയക്ഷീണഭാവപ്രതലത്തില്‍
തെളിഞ്ഞ ഉത്സാഹം കൊണ്ടെഴുതിയ
“ഭാവങ്ങള്‍ വാടകയ്ക്ക്” എന്ന പരസ്യം കണ്ടു.
ഹാവൂ. സമാധാനമായി. എത്ര കാലമായി അന്വേഷിച്ചു തുടങ്ങിയിട്ട്?
ഇത്ര ചെറിയ പരസ്യത്താല്‍ തിരക്കുണ്ടാവില്ല എന്നാണു കരുതിയത്.
പക്ഷേ തിരക്കു തന്നെ. തിരക്ക്. എന്തൊരു തിരക്കാണ്?

എങ്ങിനെ ആണ് ഭാവം വാടയ്ക്ക് എടുക്കുക?

ചിരിച്ച് ശരിയ്ക്കും കച്ചവടഭാവമുള്ള കടയുടമ പോളിസി വിശദമാക്കിത്തന്നു.
ജാതകം ഈടായിക്കൊടുക്കണം.
പക്ഷേ പിന്നീട് പ്രത്യേകിച്ചൊന്നും കൊടുക്കേണ്ടതില്ല. ‍
മരണം വരെ കോമയില്‍ കിടക്കുന്നവര്‍ക്കു മാത്രമേ
ജാതകം തിരികെ കൊടുക്കയുള്ളൂ പോലും

ജാതകത്തിന്‍റെ ഫോട്ടാസ്റ്റാറ്റ് പകര്‍പ്പ് പോരേ?

പകര്‍പ്പ് എടുത്തു വ്യ്ക്കാനോ ജ്യോത്സ്യനെ കാണിയ്ക്കാനോ

ഉപഭോക്താവിനെ അനുവദിയ്ക്കാറുണ്ട്.
ഒറിജനല്‍ ഞങ്ങള്‍ തന്നെ കൈവശം വയ്ക്കും.


ഒരു ഭാവം ഉപയോഗിയ്ക്കുന്നതിനു കാലാവധി?

അങ്ങിനെ ഇല്ല. എന്നിരുന്നാലും ആരും ഒരേ ഭാവം അധികകാലം കൊണ്ടുനടക്കാറില്ല.

ഒരാഴ്ചയ്ക്കുള്ള ഭാവം ഒന്നിച്ചു കൊണ്ടു പോകാന്‍ പറ്റുമോ?

അതിന്‍റെ ആവശ്യമില്ല. അതാതു സമയത്ത് വേണ്ട ഭാവം ഞങ്ങള്‍ എത്തിയ്ക്കും. ഉപയോഗം കഴിഞ്ഞത് തിരിച്ചു കൊണ്ടുപോകുകയും ചെയ്യും.

അത് എങ്ങിനെയാണ്? ഏതുഭാവം എപ്പോള്‍ ഉപയോഗിയ്ക്കണമെന്നു തീരുമാനിയ്ക്കുന്നത് ഉപയോഗിയ്ക്കുന്ന ആളല്ലേ?

ഏതാണ്ടൊക്കെ ഞങ്ങള്‍ തീരുമാനിയ്ക്കുന്നതു തന്നെ ഉപഭോക്താവ് ഉപയോഗിയ്ക്കും. മറിച്ച് അഭിപ്രായം ഉള്ളിലുണ്ടെങ്കില്‍ കൂടി.

ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ അവകാശമേ ഇല്ലെന്നാണോ?

ഇതു ഭാവക്കച്ചവടമാണ്.
ഇവിടെ ഉപഭോക്താവ് ഒരു നിമിത്തം മാത്രം. ഉപഭോക്താവിന് അവകാശങ്ങളോ ആക്ഷേപങ്ങളോ ഇല്ല. പാടില്ല.
പക്ഷേ പക്ഷേ പക്ഷേ.
നിങ്ങള്‍ ഒരു ഭാവം ആഗ്രഹിച്ചാല്‍ അതുനിങ്ങള്‍ക്ക് കിട്ടും.
ഇന്നോ നാളയോ യുഗങ്ങള്‍ക്കുമപ്പുറത്തോ. എന്നെങ്കിലും.

Monday, May 19, 2008

കൊതി

പണ്ടൊരു കൊതിയന്‍ സദ്യകഴിയ്ക്കാന്‍
‍തെണ്ടിനടന്നൂ നാടുകള്‍ തോറും
കുട്ടികളവനെ പറ്റിയ്ക്കാനായ്
കല്യാണത്തിന്‍ വിവരം ചൊല്ലി
കല്യാണത്തില്‍ സദ്യകഴിയ്ക്കാന്‍
‍കൊതിയന്‍ വേഗംകൂട്ടി പോയി
പട്ടികള്‍ തമ്മില്‍ കടിപിടികൂടും
പട്ടിക്കല്യാണത്തില്‍ ചെന്നു
കടിപിടികൂടും പട്ടികള്‍ കണ്ടൂ
ദേഹം മുഴുവന്‍ കൊതിയന്നേ‍കി
പട്ടികള്‍ നല്ലൊരു കടിപിടിസദ്യ
ഭൌ ഭൌ പൈ പൈ അയ്യയ്യയ്യോ

Tuesday, May 13, 2008

ഭാവം

വാഴയിലിരിയ്ക്കുന്ന കാക്കയെഠത്തം കാട്ടി
വീഴ്ത്തിനാന്‍ കീഴെ പോകും നായവാലിന്മേല്‍ കാഷ്ഠം
നായ, തന്‍ യജമാനന്‍ വന്നതു കണ്ടാനപ്പോള്‍
ആട്ടിനാന്‍ നന്ദ്യായുധമാവോളം വേഗം കൂട്ടി
തെറിച്ചൂ മേലൊക്കെയും നാറ്റത്തിന്‍ കുറികൂട്ട്
വിറയ്ക്കും മൂക്കിന്‍ തുമ്പത്താനേരം നൃത്തം ചെയ്ത-
തെന്താകുമെന്നു ചൊല്ലൂ, നാറ്റമോ? ദേഷ്യച്ചോപ്പോ?
ഇംബ്ല്യാണ്ടഭാവം താനോ? ഫലിതച്ചിരിതാനോ?

Sunday, May 11, 2008

പല്ലും നാവും

നാവിന്‍റെ നീളമളക്കുവാന്‍ പോകുകില്‍
നാണവും മാനവുമൊക്കെ പൊടിഞ്ഞിടും
നാവിനെ പല്ലിന്‍റെ കൂട്ടില്‍ കിടക്കുവാന്‍
‍സൃഷ്ടിച്ചകാരണം ദൈവമേ ദൈവമായ്
അല്ലല്ല നാവല്ല പല്ലാണുകാരണം
കാരണമില്ലാതെ നാവിനെ പൂട്ടിയോര്‍
കുട്ടികള്‍ നാവിനും മുത്തശ്ശിനാവിനും
കുറ്റം പറയില്ലയില്ല പല്ലിന്‍ തട‍

ശായും ശായും ചേര്‍ന്നെന്നാല്‍
‍അയ്യയ്യയ്യാ ചുടുദോശാ
ശായും ദോശേം ചേര്‍ന്നാലോ
പാവം പൊള്ളും ചുടുമൂശ
മൂശേലെങ്ങാന്‍ ശ ചേര്‍ന്നാല്‍
കശപിശപോലെ നാശം താന്‍
ശ കൊണ്ടാശകള്‍ തീര്‍ക്കൂന്നു
ആശകള്‍ കാശായ് മാറുന്നു.
ആശേം കാശും നാശത്തിന്‍
‍ദോശക്കല്ലിന്‍ ചുടുമൂശ





Friday, May 9, 2008

തുമ്പ്രുകളി

പാണ്ടിപ്പയ്യിന്‍ പയ്യന്‍
വികൃതിക്കാരന്‍ കുട്ടന്‍
തുമ്പ്രുകളിച്ചിട്ടോടും
ഓട്ടം കാണാന്‍ ചന്തം
പെട്ടെന്നൊന്നുകളിയ്ക്കും
കിട്ടിയവഴിയേപ്പായും
കരിയില ശരശരെ ചൊല്ലും
പേടിത്തൊണ്ടന്‍ ഞെട്ടും
പെട്ടെന്നോടിപ്പോരും
പയ്യിനെ മൂക്കാല്‍ തോണ്ടും
പാണ്ടിപ്പയ്യോ നക്കും
മുലയില്‍ പാലുചുരത്തും
കുട്ടന്‍ അകിടില്‍ മുട്ടി
ചെറുവാല്‍ ചെറപറയാട്ടി
അമ്മിഞ്ഞപ്പാലീമ്പി
കുമ്പ നിറഞ്ഞാല്‍ വീണ്ടും
അങ്ങോട്ടിങ്ങോട്ടങ്ങോ-
ട്ടിങ്ങോട്ടങ്ങോട്ടോട്ടം
മൂക്കാല്‍ തോണ്ടല്‍,
മുലയില്‍ കടിവലി,
തുമ്പ്രു കളിച്ചോണ്ടോട്ടം
അന്തോം കുന്തോം നോക്കീടാതെ
തുമ്പ്രു കളിച്ചോണ്ടോട്ടം

Monday, April 21, 2008

സാക്ഷി

ചിരപരിചയചിരിവിരിയേ
മീനച്ചൂടാളുമ്പോള്‍
ക്രോധക്കണ്ണൊളി ചിതറെ
അഴലലകള്‍ വന്നും പോയ്
അലകടല്‍പോലാകുംപോള്‍
ചപലാത്മകചിന്തകളാല്‍
കപിസദൃശം ചാഞ്ചാടേ
കാമപ്പൂങ്കാവുകളില്‍
രാപ്പകലുകളലയുംപോള്‍
കൊതിയേറും മാങ്ങയ്ക്കായ്
അയല്‍വേലികള്‍ മറയുപോള്‍
ഉള്‍ക്കാംപില്‍ സ്വാര്‍ത്ഥങ്ങള്‍
അതിഗൂഢം സൂക്ഷിയ്ക്കേ
മനതാരില്‍ ശ്രദ്ധിയ്ക്കും
ചെറുതിരിയായ് നീ വാഴ്ക
ദുരവഗ്രഹജഗദീശ്വരവിധിയാര്‍ത്തിങ്ങണയുംപോള്‍
‍ചെറുതിരിയൊരു ദിനകരനായനുനിമിഷം തുണ ചെയ്യും

ഭജന

യാദവാ ലഘു മാനസം തന്നില്‍
വന്നീടാനെന്തു താമസം
സംശയങ്ങളും തോന്നലും കൊണ്ട്
തോരണ നിര തൂക്കിയും
കാമനകളാല്‍ ചായവും പൂശി
ക്രോധത്തെ കാവലാക്കിയും
ലോഭവേലിയും ചുറ്റിനും കെട്ടി
മോഹമേലാപ്പ് കെട്ടിയും
കാഴ്ച്ചയ്ക്കായ് മദയാനയെ നിര്‍ത്തി
മത്സരവാദ്യഘോഷവും
എല്ലാമെല്ലാം ഒരുക്കിനേന്‍ പിന്നെ
വന്നീടാനെന്തു താമസം
യാദവാ ലഘു മാനസം
തന്നില്‍ വന്നീടാനെന്തു താമസം
നീവന്നിടാതെ ഒന്നുമേ ഇതില്‍
കെട്ടീടാ എന്നൊരാശ്വാസം

കാഴ്ചയില്‍ നിന്നു കിട്ടുന്നത്

തീ തുപ്പും കരിമേഘങ്ങള്‍ തമ്മില്‍ ഏറ്റു മദിയ്ക്കുവാന്‍
എത്തും ആകാശ മാര്‍ഗ്ഗത്തില്‍, തമ്മില്‍ തല്ലി മരിച്ചിടും
പാടുകള്‍ ബാക്കി വയ്ക്കിലാ യുദ്ധഭൂമി ഒരിയ്ക്കലും
ഓര്‍മ്മയും മുറിയും വെപ്പോള്‍ കണ്ടു നില്‍ക്കുന്ന ഭൂമിയാം
യുദ്ധം ചീറ്റുന്ന രക്തത്തിന്‍ നനവാല്‍ ഭൂമി പിന്നെയും
സസ്യ ജാലം വളര്‍ത്തുന്നു‌ പുഷ്പ്പിചിട്ടവ കായ്ചിടും
അതുപോല്‍ നിലനില്‍ക്കാത്ത കാഴ്ച്ചയില്‍നിന്നു നമ്മളും
സംസ്കാരങ്ങള്‍ വലിച്ചിങ്ങു ചേര്‍ത്തു വെയ്ക്കുന്നു നിത്യവും
അതു ബാധ്യതയായിട്ടു വലയ്ക്കും തീര്‍ച്ച താനത്

കാഴ്ചകള്‍

ഇന്ദ്രിയവേഗങ്ങളാളിപ്പിടിക്കുന്ന
മാദക ലോകത്തില്‍ കണ്‍തുറന്ന
പിഞ്ചുകിടാങ്ങളേ നിങ്ങളീ കാഴ്ചയില്‍
കണ്ണുകള്‍ ചിമ്മാതെ നോക്കിടായ്ക
അമ്മമാര്‍ സാന്ത്വനം മാറുചുരത്തിയ
പാലിലെങ്ങാനിവയാണ്ടുപോയാല്‍
ആവേഗ സംവേഗ ശാശ്വത സന്ദേശം
പിഞ്ചു സിരകളിലോടാതാകും !
മാറില്‍പ്പിടയുന്ന ഹൃത്തിന്റെ താളത്തില്‍
ബീഭത്സവിള്ളലിന്‍ തേങ്ങല്‍ വീഴും !
പൂര്‍വ്വികര്‍ കാട്ടിലലഞ്ഞു പെറുക്കിയ
സംസ്ക്കാരം വിത്തറ്റു നിന്നുപോകും !
കണ്ണുകള്‍ ചിമ്മുകയപ്പപ്പോളാത്മീയ‌-
ശാന്തതടാകത്തിലാഴ്‌ന്നുമുങ്ങി
ഉള്ളിലെയത്ഭുത ശാശ്വതയുണ്മയില്‍
സൂക്ഷിച്ചു നോക്കിതിരിച്ചു വന്നാല്‍
ആളുന്ന മാദകക്കാഴ്ചകള്‍ കണ്ണിന്നു
മഞ്ഞിനേക്കാളും തണുപ്പു തരും !!
ജീവിത നാടകവേഷ വിയര്‍പ്പുകള്‍
ദേഹത്തില്‍ പറ്റാതെയാനന്ദിയ്ക്കാം.

Sunday, April 20, 2008

മുക്തകങ്ങള്‍

1
നാട്ടില്‍ പോകണമെന്നചിന്ത വെറുതേ വയ്ക്കേണ്ട വെച്ചാലുമ-
ക്കൂട്ടര്‍ ചെല്ലുവതിന്നു നിന്നെ വിടുവാന്‍ മൂളാന്‍ മടിച്ചീടുമേ
പൊട്ടത്തം പരിപാടിയായ്ത്തുടരുവാനെന്തേ നിനയ്ക്കുന്നു നീ
നാട്ടില്‍ നിന്നുടെ കൂട്ടുകാര്‍ക്കു വെറുതേ പൊല്ലാപ്പു നല്‍കീടൊലാ

2
ചിട്ടിക്കാരന്റെ കാര്യം കരുതി വെറുതെ നീ ഹെഡ്ഡിലെ ക്ലേ കുഴച്ചാ-
ച്ചട്ടിയ്ക്കായ്ച്ചൂളകൂട്ടിത്തലപുകയുവതും കണ്ടുകൊണ്ടങ്ങിരുന്നൊ
കിട്ടീടും ചട്ടിയില്‍ നിന്‍ തലയിലെ വരകള്‍ക്കൊത്ത കാര്യങ്ങള്‍ പിന്നെ

തട്ടിപ്പിന്‍ വീരരെല്ലാമകമെയമരുവോരാരുമില്ലാ പുറത്ത്
3
വേണ്ടോളം ഗുരുവായുരപ്പനരുളും ധൈര്യാദിയും ശാന്തിയും
കണ്ടോളൂ ശിശുവിന്നണഞ്ഞിടുകയില്ലാരോഗ്യദോഷങ്ങളും
കൊണ്ടാടും പലരും പലര്‍ക്കുമഭയം നല്‍കീടുവാന്‍ തക്കതാ-
യുണ്ടാകും ധനവും നിനയ്ക്കുകയിതേ ഭാഗ്യാബ്ധി ചന്ദ്രോദയം
4
വേണ്ടാതുള്ളവരൊക്കെ വന്നു കയറും വന്നാലടങ്ങാതെക-
ണ്ടുണ്ടാക്കും കടയുന്നൊരിണ്ടലുകളും കത്തുന്ന വല്ലായ്മയും

മിണ്ടാതെച്ചിതയില്‍ കിടക്കണമതേയൊന്നുള്ളു ചിന്തിയ്ക്കുകില്‍
കുണ്ടാമണ്ടികള്‍ പോവതിന്നുവഴിയായ് വൈദ്യന്‍ യമന്‍ ശാശ്വതന്‍
5
കാളിന്ദ്യന്തികശാദ്വലങ്ങളിലുലഞ്ഞാടുന്നമന്ദാനിലന്‍
നാളീകായതലോചനന്‍റെ യുടലില്‍ ഗോപീജനം ചേരവേ
ഉള്ളില്‍ കേറിയിറങ്ങിയിണ്ടലുകലര്‍ന്നീടുന്നു നിശ്ശ്വാസമായു-
ള്ളില്‍ മാലുപടര്‍ത്തിടും പവനനും തത്സംഗവിശ്ലേഷണം
6
തീരാതുള്ള വിചാരധാര വഴിയും സ്വാന്തസ്സരസ്സിന്‍ കര-
യ്ക്കാരാരൊക്കെ വരുന്നു നീട്ടിയെറിയുന്നുഛിഷ്ടവസ്തുക്കളും
നീരാം ബുദ്ധിയില്‍ വീണലിഞ്ഞവ വരുംകാലത്തൊരിയ്ക്കല്‍ വരും
കാര്യാകാര്യവിവേചനക്കൃഷിനനച്ചീടാന്‍ മരിപ്പോളവും
7
പ്രാരാബ്ധ്ങ്ങളൊഴിഞ്ഞു ചിന്തകളുടക്കാവാതെയമ്മേ ഭവല്‍-
കാരുണ്യാമൃതവാരിധിക്കരയിലായെന്നാത്മപിണ്ഡാര്‍പ്പണം
സ്വൈരം ചെയ്തു നമസ്ക്കരിച്ചവിരതം ത്വദ്ധ്യാനനിര്‍ദ്ധാവിത-

സ്പര്‍ദ്ധാദിപ്രകരപ്രചാരവിരതാനന്ദാബ്ധിമഗ്നോസ്മ്യഹം
8
"കടിച്ചിടാ പട്ടി കുരയ്ക്കുമെങ്കില്‍"
മടിച്ചിടേണ്ടാ ബത ചെന്നു നോക്കു
എടൊ പഴംചൊല്ലതു പട്ടി കേട്ടി-
ട്ടുണ്ടാകുമെന്നെങ്ങനെ ഞാനുറയ്ക്കും ?
9
ഞാണിന്മേല്‍ കളിയാണു ജീവിതമതില്‍ ഞാണായി നിന്നീടുവാന്‍
‍വേണം നിന്നുടെ കണ്‍‍കടയ്ക്കലുണരും രശ്മിപ്രപഞ്ചം ശിവേ
കാണേണം കളിയില്‍ വിധിയ്ക്കു മുതിരും ധര്‍മ്മന്‍റെ സേവാഗണം
മണ്ണില്‍ വീണുകുഴങ്ങിടാതെ കളിയില്‍ നിന്‍ പുത്ര വെന്നിക്കൊടി
10
കാക്കയും കുയിലും പോലെ കാണ്‍ക ചേരില്ല
നിര്‍ണ്ണയംശ്ലോകവൃത്തേഷ്വീദൃശേഷുസങ്കീര്‍ണ്ണേഷ്വു പുന: പുന:
11
ശാന്തമായിയൊഴുകും പുഴയ്ക്കു കടവില്‍ പറഞ്ഞ പരദൂഷണം
ചിന്തയിങ്കലടിയില്ലയെങ്കിലതു യോഗ്യമായ പുഴലക്ഷണം
സ്വന്തമായ ചളിമുണ്ടലക്കിയൊഴുകാന്‍ വിടുന്ന പുഴദൂഷകന്ന-
ന്തകന്‍റെ ചെറുചാര്‍ച്ചയുണ്ടു പറയാണ്ടെ വയ്യ പരദൂഷണം
12
തീരം താണ്ടാന്‍ കൊതിച്ചങ്ങലയിളകിവരും ചിന്തകള്‍ നൂറുനൂറായ്
പാരാവാരത്തിരകളതുപോല്‍ ശുദ്ധബോധാബ്ധിയിങ്കല്‍
പാരാതെച്ചിന്ത താണ്ടിത്തുഴയുക പരമാനന്ദസത്യസ്വരൂപം
ചാരത്തുണ്ടെന്നു കാണാമലകളലിയുമാ സത്യവസ്തുസ്വരൂപം
13
ഓരാതോരാതെ പോയിട്ടനവധി വഴിയില്‍ചുറ്റിവട്ടം തിരിഞ്ഞേന്‍
‍മാരാരിപ്പൈതലേ നിന്‍ കഴലിണപണിയാന്‍ വിട്ടു പോയെന്നു നണ്ണി
മാരാരെപ്പോലെ ചെണ്ടയ്ക്കിരുപുറവുമൊരേപോലെ കൊട്ടിയ്ക്കവേണ്ടാ
പാരാവാരപ്പരപ്പില്‍ തിരതതിയതുപോലേത്തൊടാമെന്നുമെന്നും
14
എന്തായാലും ചിലപ്പോള്‍ ചെറു ചെറു ചെറുതാം കൊച്ചുറിപ്പേറുമൂലം
ചന്തം കൂടീടുമെന്നാണറിവതു വെറുതെ ചൊല്ലിനേനെന്നു മാത്രം
അത്തിപ്പറ്റയ്ക്കു ചൊല്ലാന്‍ കഴിയുമതു ശരിയ്ക്കാക്കുവാനും നിരീച്ചാല്‍
വൃത്തം, താളത്തിലല്ലോ കഥകളിമുഴുവന്‍, ശ്ലോകവും താളബദ്ധം
15
പാല്‍ പോലാകെ വെളുത്തു ഭൂമിമുഴുവന്‍ മഞ്ഞിന്‍ പരപ്പെന്നു താന്‍
‍ചൊല്ലാം, ചിന്തകള്‍പോലുമിങ്ങു മരവിച്ചീടും തണുപ്പേല്‍ക്കുകില്‍
പുല്ലും കാടുകളും നിറഞ്ഞു വരുവാന്‍ മാസങ്ങള്‍ പോയീടണം
നില്ലെന്‍ മാനസമേ നിനക്കിവിടെയും നില്‍ക്കാന്‍ കഴിഞ്ഞീടണം
16
വര്‍ണ്ണിയ്ക്കാനാകുമോ നിന്മഹിമയനുപമം, ജീവജാലങ്ങളെല്ലാം
മുണ്ടാകാനുള്ളഭൂവീയമൃതിനു സമമാം വെള്ളമാണെന്നു സത്യം !

അണ്ണന്മാരൊത്തുച്ചേര്‍ന്നങ്ങടിപിടികലശല്‍കൂടിടാനോടിടുന്നൂ
കണ്ടോ കഷ്ടം ജലത്തിന്‍ വികൃതികളതുമേ ചൊല്ലുവാന്‍ പാടു തന്നെ !
17
ഇരവും പകലും നിറച്ചിടും
കുറയാതങ്ങിനെയിന്ദ്രിയങ്ങളില്‍
കുറവൂ ദഹനം സഹിച്ചിടാ
മരണപ്പാച്ചിലിലാണെടോ മനം
18
കളിയല്ലൊരു ചീത്ത ചിന്തയും
കളയാതുള്ളിലൊളിച്ചു വെച്ചിടും
വെളിയില്‍ പോലുമടിച്ചിടും മണം
കളകെല്ലാമവനോടി വന്നിടും
19
പല്ലിന്‍ വേദനപോലെയല്ല, തലയോടൊട്ടാകെ പൊട്ടുന്നപോ-
ലല്ലല്ലൊന്നിനുമുട്ടിടും പടിയുമല്ലില്ലത്തു പോകാന്‍ ധൃതി
നെല്ലാടും വയലേലയും കിളികളും മുറ്റത്തെ തേന്മാങ്ങയും...
ചൊല്ലാനേ പണി, കണ്ണു നീരണിയുമേ ചൊല്ലാതിരുന്നെങ്കിലും
20
ഫലചിന്ത വെടിഞ്ഞു തന്‍ തൊഴില്‍
കുലധര്‍മ്മോചിതമങ്ങു ചെയ്യണം
അലയേണ്ട മനസ്സിലേറി നീ-
യിലയിട്ടാല്‍ മതി ചോറുവന്നിടും
21
പാടാണല്ലോ പടയ്ക്കാന്‍ പലവുരുവെഴുതും പിന്നെ മായ്ക്കും പടയ്ക്കും,
കൂടുന്നില്ലക്ഷരങ്ങള്‍ പല പല വഴിയും പോയിടുന്നെന്തു ചെയ്വേന്‍
‍കാടിന്നുള്ളില്‍ കടന്നങ്ങനവധി ജപവും ധ്യാനവും ചെയ്തിടേണം
കൂടിക്കിട്ടാന്‍ ശരിയ്ക്കും ക്ഷമയുടെയതിരേ എന്‍ സുഹൃത്തേ ക്ഷമിയ്ക്ക
22
അകത്തളത്തില്‍ ജനനം മുതല്‍ക്കു
പകച്ചു നില്‍ക്കും മൃദുപാദനാദം
അകന്നലഞ്ഞന്ധതമസ്സിലെങ്ങോ
മാഴ്കുന്നു കണ്‍പീലി നനഞ്ഞിടുന്നു
23
(ഇത് മേനി പറയുന്ന അഛനും മകനും തമ്മിലുള്ള വര്‍ത്തമാനമാണെന്നു ആദ്യം പറയട്ടെ. മനസ്സിലായില്ലെങ്കില്‍ ഒന്നറിയിച്ചാല്‍ വിസ്തരിച്ചു പറയാം)

എന്നുണീ പുഴയിക്കരയ്ക്കുവരുവാനെന്താണു കാണിച്ചത് ?
എന്നഛാ അഛനുമെങ്ങിനെപ്പുഴ കടന്നിങ്ങെത്തി പേമാരിയില്‍?
‍പോന്നൂ തുള്ളി പിടിച്ചു! ഞാനുമതുപോല്‍! വിഢീ യിടയ്ക്കാ മഴേം
നിന്നാല്‍? വെള്ളമെറിഞ്ഞിടാനൊരുകരം മറ്റേതു മറ്റേതിനും!!!
24
ഒട്ടേറെ കാറുകള്‍ തിമര്‍ത്തു കളിച്ച നാട്ടീ-
ന്നൊട്ടേറെ ദൂരെ തിരുവാതിര ഞാറ്റുവേല
കിട്ടില്ല ഹൃത്തു നനയാന്‍. മിഴി നീരുചേരു-
മിട്ടങ്ങെറിഞ്ഞു വരുവാന്‍ കൊതി തോന്നിടുന്നു.
25
തകര്‍കന്നു പോയീ തിരപോലെയിന്ത്യ
പാക്കോ വെറും മുഞ്ഞയട്ക്കയായീ
വിക്കറ്റു പിക്കറ്റു തിരഞ്ഞെടുപ്പ്
മക്കാറിവയ്ക്കായ് ദിനമെത്ര നഷ്ടം
26
കല്ലാലെറിഞ്ഞശ്ശുനകന്‍റെ കയ്യും
കാലും കളഞ്ഞോരതി ദുഷ്ടര്‍ തന്നെ
കല്ലൊക്കെ നാണിച്ചിടുമാമനസ്സു
തല്ലിപ്പൊടിയ്ക്കാമതു ധര്‍മ്മമാകും
27
ദാ ട്ടോ പറേണൂ ന്‍റെ ഹരേ! ഹരിയ്ക്കു
കിട്ട്യാല്‍ കഴിഞ്ഞൂ കഥ മാലടേന്ന്.
കണ്ടൂ ന്‍റെ കണ്ണാല്‍ മൃഗശാലയില്‍, പണ്ടി-
ടഞ്ഞു പോല്‍ മാമുനി മാലയാലെ
(ഹരി എന്നു വിഷ്ണുവിനും ഇന്ദ്രനും കുരങ്ങനും പേരുണ്ട്. ദുര്‍വ്വാസവ് ഇന്ദ്രന്‍ മാലകൊടുത്ത കഥ കേട്ടിട്ടുണ്ടാകുമല്ലൊ)
28
കള്ളത്തരം താന്‍ തൊഴിലാക്കിടുന്നോ-
രുള്ളത്തില്‍ വിക്ഷേപണ ശക്തിയാലെ
ഉള്ളോരു കാര്യം തെളിയാതിരിയ്ക്കാ-
നുള്ളോരു കാര്യം വെരി സീരിയസ്സോ
29
ജ്വലിച്ചകണ്‍ കൊണ്ടൊരു നോക്കുനോക്കൂ
വലച്ചിടും ക്രോധമദാദിസംഘം
തുലഞ്ഞു പോട്ടേയവ വിട്ടുപോയാല്‍
കലങ്ങിടാ കണ്ണുകള്‍ വിശ്വമാതേ
30
ഫലിച്ചതില്ലാഗ്രഹമൊന്നുമെന്ന-
ങ്ങുലച്ചിടല്ലേ മനമെന്‍ സുഹൃത്തേ
വിലങ്ങുനല്‍കും വരവേല്‍പ്പുനല്‍കും
തുല്യം, പിഴയ്ക്കില്ലഖിലേശ്വരന്ന്
31
കുറഞ്ഞതില്ലേ ദുരിതങ്ങളൊട്ടും
മറന്നുവോ ദേവനു താനുമംശം
വെറും വിചാരം ശരിയായ് ഭവിയ്ക്കും
കുറയ്ക്ക ദുഖം ദുരിതങ്ങള്‍ തീരും
32
വെട്ടുപോത്തിനൊടു വേദമോതുകില്‍
‍കിട്ടുമേയതിനു നല്ലശമ്പളം
കിട്ടിടുന്നവടികാട്ടിയോതണം
കെട്ടബുദ്ധികളില്‍നന്മ കേറുവാന്‍
33
അറിയായ്കൊരുദോഷമെങ്കിലെ-
ന്തറിവിന്‍ കൂടുതലേറെ ദോഷമാം
മറവിന്നുള്ളിലറിഞ്ഞിരുന്നിടാ-
മറിയാതുള്ളതു ചൊല്‍ക വേണമോ
34

വീണല്ലെന്‍ പികവാണിയാണുയിരിനിന്നൂന്നായിരിയ്ക്കുന്നവള്‍
‍കാണാം ശോണിതചങ്ക്രമത്തിലവള്‍ തന്‍ സ്നേഹാനുരാഗത്വര
വീണായ് പോകുകയില്ല ധര്‍മ്മനിലയം ശാന്തം തൃതീയാശ്രമം
പ്രാണപ്രേയസിയിന്ദ്രിങ്ങളെയിണക്കീടുന്നു മോക്ഷാര്‍ത്ഥമായ്
35
ഞെരുക്കമാണെന്നു നിനച്ചിടുമ്പോള്‍
‍ഞെരുക്കമായ് തീരുമതേ ഞെരുക്കം
ഞെരുക്കരോഗം പിടിപെട്ടിടാതെ
യൊരുക്കണം ബുദ്ധിയെ നേര്‍വഴിയ്ക്ക്
36
ഒരു പിടി കരുതേണം വല്ലവര്‍ക്കും കൊടുക്കാന-
വരവരവരോര്‍ക്കേ ചോറു വെയ്ക്കുള്ളുവെന്നാല്‍
കരുതുകയതു നന്നല്ലെന്നു ചൊല്ലുന്നു കൃഷ്ണന്‍
നരവര വികൃതത്വം സ്വാര്‍ത്ഥഹൃത്തിന്നു കൂടും
37
ഉണ്മയെന്നതു നിതാന്തമല്ലയോ
മണ്ണുവിണ്ണു നിറയുന്നൊതൊന്നു താന്‍
കണ്ണില്‍ വന്നു മറയുന്നതൊന്നുമേ
യുണ്മയല്ല വെറുതേ മതിഭ്രമം
38
കട്ടുതിന്നലൊരു ശീലമാക്കിയാല്‍
‍കെട്ടുമട്ടുകളുമൊക്കെ മാറിടും
ദുഷ്ടരാകുമവരോടുസന്തതം
കൂടുകില്‍ നിയമപാലസേനയും
39
വിയര്‍ത്തിടാതെങ്ങിനെയുണ്ടുകൂടാ-
മുയര്‍ച്ച വേണം ബിസിനസ്സിനെന്നും.
കൈക്കോട്ടുജീവര്‍ വെറുതേ കിനാവില്‍
‍കൈവിട്ടു ചിന്തിച്ചു നശിച്ചിടുന്നു
40
സടയ്ക്കയ്ക്കിടയ്ക്കങ്ങൊരു പേന്‍
കടിച്ചാല്‍ കാടൊക്കെ വാഴുന്ന മൃഗാധിരാജന്‍
കുടഞ്ഞെണീട്ടിട്ടലറുന്ന കേട്ടാല്‍
കാടാകെ ഞെട്ടും. ചെറുപേന്‍ ചിരിയ്ക്കും
41
ഒരുമല കനിയുമ്പോള്‍ നല്ലനീരൂറിനില്‍ക്കും
കരുണകിനിയുമമ്മയ്ക്കുള്ളിലൂറുന്നപാല്‍ പോല്‍
നരവര തെളിനീരാല്‍ സാന്ത്വനം ചൊല്‍
വതുണ്ടോ ?
വരകലശിമലയ്ക്കിന്നിപ്പൊഴും ജീവനുണ്ടോ ?
42
നിനവിലുള്ളതു തല്‍ക്ഷണമാകുകില്‍
വിനയൊഴിഞ്ഞൊരുനാഴിക നിന്നിടാ
കനകദാസനു കൃഷ്ണനിദര്‍ശനം
കനിയുവാന്‍ വിനയേകികൃപാകരന്‍
43
എല്ലാകാഴ്ച്ചകളും ശരിയ്ക്കു ശരിയാകില്ലെന്‍സുഹൃത്തേ, തുലോ-
മില്ലാര്‍ക്കും വലുതായ കണ്ണിണയളന്നീടുമ്പൊളിഞ്ചോളവും
കാലമ്പോലെ വിശാലമാണഖിലവും ചേര്‍ന്നുള്ള രൂപം, നമു-
ക്കില്ലാ യോഗ്യത,യിജ്ജഗജ്ജനനിയേ നേരിട്ടു കാണാന്‍ പണി

44
കണ്ണന്‍ വായിലെ കാഴ്ച കണ്ട, പശുവേ മേയ്ക്കുന്ന പെണ്ണിന്‍
‍പെരുംകണ്ണും, പൊയ്യിലലഞ്ഞിടുന്ന വിജയന്‍ വിശ്വാത്ഭുതം കണ്ടതും
മണ്ണും വിണ്ണുമളന്നെടുത്തസമയം വൈരോചനന്‍ കണ്ടതും
വീണാണെന്നു നിനയ്ക്കുവാന്‍ പണി, ചിലപ്പോളൊക്കെ നണ്ണീടണം
45
ചാടിച്ചിടുന്ന നരപുംഗവര്‍ ചുറ്റുപാടും
ചാടിക്കളിച്ചു തലകുത്തി മറഞ്ഞിടുമ്പോള്‍
ചാടായിവന്നശകടാസുരഘാതകന്‍ താന്‍
‍ചാടാമിവന്നരുമസാരഥിയായ് ഭവിയ്ക്ക

46
ചാടല്ല, മാടു, ഭഗവാനതിലേറെയിഷ്ടം
കൂടേനടന്നു പരിപാലനമേറെയിഷ്ടം
പാടില്ല, പാടു പശുപാലകനേറ്റുകൊളും
പൊട്ടന്നു പറ്റുമൊരുപയ്യ്പ്പണിയേറ്റുകൊള്ളൂ
47
കിളയ്ക്കാന്‍ പഠിച്ചാല്‍ മഹാമോശമെന്നും
മുളയ്ക്കും മരം വെട്ടിമാറ്റേണമെന്നും
തളയ്ക്കാതെ മോഹങ്ങളോടേണമെന്നും
മുളയ്ക്കേ മൊഴിഞ്ഞാല്‍ കടം തന്നെ ജീവന്‍
48
ശ്രമിയ്ക്കയില്ലെന്നതുറച്ചിരുന്നാ-
ലുമയ്ക്കുനാഥന്‍ കരുണാവിലോലന്‍
ചുമ്മാ സഹായം തരുവാന്‍ മടിയ്ക്കും
ശ്രമിയ്ക്ക ഭാഗീരഥിതീരവാസിന്‍
49
ഒരുത്തരുമൊരുത്തരെ തിരയുവാന്‍ തിരത്തള്ളലില്‍
കരുത്തൊടു പെരുത്തൊരീ ക്കടലിനോടു പോരാടുവാന്‍
വരുന്നതുഹൃദന്തരേ നിനവിലേ വരാന്‍ പറ്റുകി-
ല്ലരേ നയനദുഷ്ക്കരം ഭുവി ദൃഢം പരം നാസ്തിതാന്‍
50
മൈക്കണ്ണു വാക്കിനു ഭാവാനുടെ ഹൃത്തടത്തില്‍
ചേക്കേറിടുന്നപടിയര്‍ത്ഥമുരച്ചിടാമോ
എന്‍ കണ്ണു നില്‍ക്കുമിടമെന്നു നിനച്ചിടാമോ
യിക്കണ്ണിലുള്ള മഷികാരണമോ കഥിയ്ക്ക (മൈ കണ്ണ്)
51
ജനനം കൊണ്ടതു രണ്ടുപേരില്‍ നിന്നും
തുനിയുന്നാരുടെയുള്ളിലാണ്ടുപോകാന്‍?
‍വിനയായിടുമെന്നു തീര്‍ച്ച തന്നെ
തുനിയൂ തന്നിലലിഞ്ഞുപോയിടാനായ്

52
വരണമെന്നു നിനപ്പതു വന്നിടാന്‍
‍പെരിയ പണ്ഡിതനാകിയ ഭൂസുരന്‍
‍അരിയപാപപരമ്പര ചെയ്തു പോയ്
വരരുചിയ്ക്കു വെറുത്തു വരങ്ങളും
53
അരിയ പാപപരമ്പര യെങ്കിലും
പെരിയ പുണ്യപരമ്പരയായത്.
പറയി പെറ്റ പരമ്പര കേരള-
പ്പെരുമ കൂട്ടിയ പുണ്യപരമ്പര

54
പറയി നെയ്ത പരമ്പു വിരിച്ചിവര്‍
നിറയെ നന്മണിവിത്തുകളായിരം
വരുമനന്തരമാനുഷനേകുവാന്‍
വിരവില്‍ വേണ്ടതു പോലെയുണക്കിനാര്‍
55
രവിസുതന്‍ വിധിയോടു പറഞ്ഞു പോല്‍
പനി വിടും വരെ കേരളഭൂമിയില്‍
മരണമെന്നതു ക്യാന്‍സലു ചെയ്യണം
യമഭടര്‍ക്കു പകര്‍ന്നിടുമപ്പനി
56
മരണദേവഭടര്‍ക്കൊരു രക്ഷയായ്
സരസിജോദ്ഭവനായതു ചെയ്തിടാം
ധരണിയാകെ മലീമസമാക്കിടും
നരനു ശിക്ഷ വിധിയ്ക്കുവതേ പണി
57
മുറിയ്ക്കുനോവാര്‍ക്കു സഹിച്ചിടാമയേ
കുറച്ചിലില്ലായതു പേരിലാകിലും
കുറഞ്ഞുപോകാം വ്രണമംഗജം തുലോം
മറക്കുകില്ലാഅയതു പേരിലാകുകില്‍
58
സ്നേഹമെന്ന പദമുച്ചരിയ്ക്കുവാ-
നെന്തു യോഗ്യത നിനക്കു രാഘവ
ജാനകിയ്ക്കു പകരം ഭവാനഹോ
പൊന്നു തന്നെ മതി ബൊമ്മയാകിലും
59
ചിരിച്ചു കൊള്ളൂ മരണം വരുമ്പോള്‍
കരഞ്ഞിടാം ഞാനൊരു ബന്ധുവായി
മരിച്ചു പോമെന്നുവരുന്നനേര-
ത്തൊരുക്ക വില്‍പ്പത്രമിവന്‍റെ പേരില്‍
60
ചതിച്ചിടൊല്ലേ മരണം കഴിഞ്ഞാ-
ത്തല്ലാണു ചാരത്തിനു മീയിടയ്ക്ക്
കരഞ്ഞുകൊള്ളാം വെറുതെ, പറഞ്ഞു
പൊല്ലാപ്പിലായീ ഗുരുവായുരപ്പാ
61
തട്ടിപ്പൊട്ടിയ്ക്കതാനും ഹൃദയമതുമിടിയ്ക്കുന്ന താളത്തിലായാ-
ലുണ്ടാകും കൈയ്യടിയ്ക്കാന്‍സഹൃദയഹൃദയം, താളമല്ലോ പ്രധാനം
ഉണ്ടോ ഹൃത്തിന്നു താളം? തുനിയുക! മുറിയാതുള്ള കാലം കണക്കില്‍
‍കൊട്ടിപ്പൊട്ടിച്ചു കിട്ടും വിടവിനിടവിടാതങ്ങു കൊട്ടിപ്പഠിയ്ക്കാന്‍
62
കാണാന്‍ കണ്ണുകള്‍ നീട്ടിനീട്ടിയലയും ഗോപീജനത്തിന്‍ മന-
സ്സര്‍ണ്ണോജത്തിലലിഞ്ഞെനിമ്ന ഗകണക്കസ്തിത്വ്മില്ലാതയായ്
കണ്ണാ നിന്‍ കൃപയില്ലയെങ്കിലിവനില്ലസ്തിത്വമെന്നാണു ഞാ-
നുണ്ണീ പണ്ടുധരിച്ചതിന്നുകൃപതന്നത്യുച്ചഭൂവിങ്കലും
63
നത്തിന്‍റെ മോന്തയതിനുണ്ടിതിലേറെ ഭംഗി-
യന്തിയ്ക്കു മൂളലതു ചൊല്ലുകിലേറെ നല്ലൂ
എന്തിന്നഹോ വിജയരേ വെറുതേ മടിപ്പൂ
ചിന്തിച്ചു തോക്കിനു തുരുമ്പു വരുത്തിടായ്ക
64
സത്യമെന്നു പറയാനെളുപ്പമാ-
ണുത്തരത്തിലെയടയ്ക്ക പോലവെ
ഹസ്തമൂലഗതവസ്തു പോകുമ-
ങ്ങെത്തുവാന്‍ കരമുയര്‍ത്തുകില്‍ ഭവാന്‍
65
അരുതരുതരുതേ വിദേശദേഷ്യം
നിരവധി യോജന പോന്നുവെന്നു മാത്രം
നരരുടെ തലയില്‍ വരച്ചതാര്‍ക്കും
തരിയിട മാറ്റിമറിച്ചിടാവതല്ലേ
66
കാലപ്രവാഹത്തിനിടയ്ക്കൊരിയ്ക്കല്‍
ഇല്ലാത്ത താളത്തെയുണര്‍ത്തി വിട്ട്
അതില്‍ ചലിയ്ക്കാന്‍ നിഖിലം രചിച്ച
കലാനിദാനത്തിനു കൈ തൊഴുന്നേന്‍
67
ചാലേ ശുദ്ധ പൊളിയ്ക്കടിയ്ക്കു തിരിയില്‍ തീയ്യും കൊടുത്തഞ്ജസാ
വല്ലോര്‍ക്കൊക്കെ ചിരിച്ചിടാന്‍ പല വഴിയ്ക്കോടുന്ന ദേവസ്വമേ
ചൊല്ലൂ നമ്മുടെ മന്ത്രിയോടു പറയാനങ്ങോരിതില്‍ കൂടുതല്‍
വല്ലാതങ്ങു ചിരിച്ചിടാന്‍ പലതുമേ ചൊല്ലിത്തരും നിശ്ചയം
68
ചേട്ടാ നമ്മുടെ ശുദ്ധസാധു കവിയാം പൂന്താനമെന്നുള്ളൊരാള്‍
ഉണ്ടായെന്നതു സംശയം, കൃതികളോ വല്യേ മഹാസംശയം.
പണ്ടുള്ളോര്‍ പറയുന്നുവെന്നു പറവൂ വിദ്വാനിടയ്ക്കെപ്പൊഴോ
കണ്ടൂ പട്ടേരിയെ താന്‍ പൊളി പൊളി പൊളിതാന്‍ മൂപ്പരും ശുദ്ധമായ
69
കണ്ണാ നിന്നുടെ കള്ളമൊക്കെയഴിയാന്‍ പോകുന്നു, വാദത്തിനാ-
യെണ്ണം പാടിയ ലോയറാണു വെറുതേ തോല്ക്കേണ്ട വേണ്ടാതെ നീ.
വേണോ ഭക്തകവിയ്ക്കു ചേര്‍ത്ത കുലുമാല്‍ ചേരും നിനക്കും,
ഭവാന്‍വേണ്ടാതുള്ളൊരു മായ വിട്ടു പറയൂ ഞാനില്ലയെന്നുള്ളത്
70
ഒരുത്തനുണ്ടാക്കിയ കള്ളുമോന്തി
കരിച്ചിടുന്നൂ കരളിന്നനേകര്‍
കരഞ്ഞിടുന്നൂ പശിയാലെ മക്കള്‍
സര്‍ക്കാര്‍ കരം കിട്ടുകയാലെ തുഷ്ടര്‍
71
നാരായണായിങ്ങനെ വര്‍ഷമായാല്‍
തിരിഞ്ഞു പോകും കൃഷിവേലയെല്ലാം
കരഞ്ഞു കണ്ണീരുകലര്‍ന്ന മണ്ണില്‍
കരിഞ്ഞു പോങ്കര്‍ഷകമോഹമെല്ലാം
72
കണ്ടാല്‍ നന്നെന്നുതോന്നും, വരിയുടെയിടയിലല്‍ കണ്ടു ചെറ്റിണ്ടലല്ലോ
ചൂണ്ടാനുണ്ടിണ്ടലുള്ളില്‍ ചെറിയൊരു പിഴവില്‍ ചൂണ്ടിയോനിണ്ടല്‍ പൂണ്ടു
പണ്ടാണേ പണ്ഡിതാഗ്ര്യന്‍ ചെറിയൊരു ചിരിപൂണ്ടാമരപ്രഭ്വനര്‍ത്ഥം
പൂണ്ടാന്‍ ദേവസ്തുതിയ്ക്കോ പിഴ! ശിവ ശിവനേ ശ്രീമഹാദേവശംഭോ
73
ലീലയ്ക്കായല്ല. കാര്യം ഗുരുതരമതുമാകൃഷ്ണനാമത്തിലാരാന്‍-
ചേലായില്ലെന്നു ചൊന്നാലതിലുമധികമായന്തമില്ലായ്മയുണ്ടോ?
ചൊല്ലാനില്ലാത്തതെറ്റില്‍ ചെറിയൊരു ചിരിയാല്‍ നീറ്റു ഞാന്‍ തേച്ചുവെന്നാല്‍
ലീലാഗോപാലഭക്തര്‍ കനിവിനൊടിവനെ ശ്ശാസനം ചെയ്ക വേണം
74
വീണക്കമ്പി വിറച്ചു മാര്‍ദ്ദവമണിഞ്ഞീടുന്ന കൈത്തുമ്പിനാല്‍
നാണത്തിന്‍ നിറമാര്‍ന്ന പല്ലവി ചലിച്ചുന്നിദ്രതാളാത്മകാ
വീണീ മാസ്മരഗാനവേഗലഹരിയ്ക്കുള്ളില്‍ തളര്‍ന്നീടിലും
വീണാകില്ല ജനിച്ചതേ കവിതയെപ്പാടിപ്പുണര്‍ന്നീടുവാന്‍
75
യോദേവേഷു പ്രഥമയജനാല്‍ തുഷ്ടചിത്ത സ്വഭക്താ-
നാദായാത്മീയമാര്‍ഗ്ഗപ്രകടനപടുസ്തര്‍ജ്ജയന്നുത്തമാംഗം
മോദാദുത്തീര്‍ണ്ണവിഘ്നോവിഘടിതഘടനാപണ്ഡിതോ വക്രതുണ്ഡ-
സ്സാന്ദ്രാനന്ദസ്വഭാവസ്വപിതൃപദയുഗേ ദ്വാദശാന്തേ കരോതി
76
ക്രഡിറ്റുകാര്‍ഡിന്‍ മുകളില്‍കിടന്നു
ചിരിയ്ക്കൊലാ കാശു കൊടുക്കവേണം
പെരുത്തകുന്നിന്നു സമം വരുന്ന
തിരയ്ക്കുമേല്‍ വീടിനു കല്ലിടേണ്ട
77
കരിയുടെയെതിരെ കൊണ്ടുപിടിച്ചാ-
ലെരിവരുമേ എന്റെ വീടു കരിയന്നൂര്‍
എരിവരുകില്‍ കരിവരരും
കരിഞ്ഞുപോമേ ഏതിര്‍ത്തു വന്നീടില്‍
78
രണ്ടുവാക്കിനുമിടയ്ക്കുവന്നൊരാ
രോകളിച്ച കളി കണ്ടുവൊ വിഭോ
ഏത്തൊടുന്നു കളിയില്‍ കുഴങ്ങിനേന്‍
‍വേറെയില്ലവഴി വിഘ്നനായക
79
തിരിയുന്നില്ലൊരുവര്‍ക്കുംവരികള്‍
തിരിയുന്ന തിരിവിന്നിടകള്‍
തിരിയുന്നതുകൊണ്ടയ്യൊ
കരുണാതരളേ സരസ്വതീ രക്ഷ
80
കഷ്ടിച്ചാണൊരു വാക്യം
മുഷ്ടിച്ചിട്ടൊന്നൊരുക്കി വെയ്ക്കുന്നേ
കഷ്ടം കൊണ്ടുപിഴക്കേ-
ലിഷ്ടന്‍ മദ്ധ്യേ കടന്നു കയറീടും
81
കൃഷ്ണന്‍റെ കാര്യമവനെന്‍ ഹൃദയം പതുക്കെ-
ക്കാണാതെടുത്തതു വിടാം, അതിലുള്ളതെല്ലാം
കണ്ടേടമൊക്കെ വിതറിച്ചിതറിക്കിടപ്പൂ
വേണ്ടൊന്നുപോലുമവനേ ഹൃദയൈകചോരന്‍
82
സ്വയം സ്വസങ്ക്ല്‍പകൃതാവധീഷു
വയം സുബദ്ധാ ന തു തേരിമ സ്വയം
അദ്ധ്യാപകോഹം ജനനായകോഹം
വയോധിക്ശ്ചേത്യതിരൂഢചിന്തയാ
83
ശതമല്ല സഹസ്രവത്സരം
മതിയാവില്ല ശരിയ്ക്കു നോക്കുകില്‍
സുതപോഷണമൊന്നു പോരുമേ
സതികള്‍ കാലിണ കൈവണങ്ങുവാന്‍
84
ഹയ്യോ യെന്തൊരു ശുണ്‍ ഠിയാണു വെറുതെ സൊള്ളുന്നനേരത്തിലും
കയ്യും കാലുമൊടിഞ്ഞപോലെ പറകില്‍ നന്നല്ല യെന്നാണു ഞാന്‍
വയ്യാവേലിയെടുത്തപോലെ പറയാന്‍ ഭാവിച്ചു പോയീട്ടെനി
ച്ചെയ്യില്ലത്യധികം മഹാവികടമായ് താളം കലക്കീടിലും
85
ഇത്രയെന്തിനവരാഗ്രഹിച്ചതേ ചെയ്തതുള്ളു യദു നന്ദനന്‍
സ്വന്തമെന്നു പറയാനവന്നു ചെറു ചിന്തയില്ല പരനിര്‍ഗ്ഗുണന്‍
സന്തതം പ്രിയതമന്‍റെ മുന്നില്‍ മറവേ മറന്നിടയനാരികള്‍
എന്തു കാര്യമെനിയെന്നു മാറ്റി മറവെങ്ങുമേ നിറയുമീശ്വരന്‍
86
അസ്ത്യേതദ്വരവാണി പാത്രകഥിതം യുക്തം ത്വയാ സൂചിതം
ന സ്യാദുത്തരവാണി തേതി വിതഥാ വാരീവ തപ്തായസി
ദാസ്യാചോത്തരവാണി മേ ഗുരുകൃതശ്ലോകസ്യ പൂര്‍വ്വോക്തവല്‍
യസ്യാം കിം കരവാണി രാഗവിവശംദേവീസ്തുതാവീദൃശം
87
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
ചിന്താദളത്തലൊരുമാല കെട്ടി
ചാര്‍ത്തീടുകില്‍ സര്‍വ്വജഗല്‍സ്വരൂപന്‍
‍ചിത്തത്തിലെല്ലാകഥയും തെളിയ്ക്കും
88
ചേറാണ്ടകാലിന്നടയാളമേല്‍ക്കാന്‍
മാറായിരം നാളു തുടിച്ചു നില്‍പ്പൂ.
കാര്‍വര്‍ണ്ണ! ഹൃത്തിന്‍റെ ബലത്തിനൊത്തേ
മാറവു നിന്‍ കുസൃതിചേര്‍ന്ന പദാമ്പുജങ്ങള്‍
89
വാലുള്ളോരു കളിച്ചിടുന്ന കളിയാണെന്നോര്‍ക്ക നാം ദൂരെയീ
വേലിക്കെട്ടിനുപിന്നിലേ മരുവണം ചെല്ലേണ്ടടുത്താരുമേ
മാലില്ലാതെയടുത്തിടും പുണരുവാന്‍ പെട്ടെന്നിളിയ്ക്കും തുലോം
കാലെങ്ങാന്‍ പിടികൂടുകില്‍ പിടിയയച്ചീടില്ല വീഴും വരെ
90
വന്നൂ നങ്ങേമ്മ ചേര്‍ന്നൂ പദകമലമതില്‍ ഭാഗ്യമല്ലോ നിരീയ്ക്കില്‍
ചെന്നേ വാരുന്നിതയ്യോ മുഴുവനുമൊടുവില്‍ കീശയില്‍ കേറ്റിടുന്നൂ
ഇന്നീ രാഷ്ട്രീയവര്‍ഗ്ഗം കൃപയുടെ മികവില്‍ ദ്വാരകാധീശനേക്കാള്‍
മന്നില്‍ മിന്നുന്നനേരം വെറുതെയുഴലുവാന്‍ ശ്രീശനെന്തേയിരിപ്പൂ
91
കല്ലാണു വായില്‍ നിറയും പടിയെന്നു ചൊല്ലീ
കല്ലാണു ചൊല്ലുവതു കൊള്ളുകില്‍ വേദനിയ്ക്കും
നല്ലോണമൊന്നു ശരവേഗമടുത്തുവല്ലാ-
തില്ലാത്തതൊന്നു തിരയാനതിനിട്ടു വീക്കാന്‍
(വിഷ്ണു നംപൂതിരിയുടെ ഭ്രഷ്ട് നീക്കണമെന്നു സുഗതകുമാരി)
92
കാല് മാറല്‍ പരിപാടിയായി പല പാര്‍ട്ടി മാറി ഒടുവില്‍ സഖേ
കാലനാകിലും അടുക്കുവാന്‍ മടിയടുത്തു വെങ്കില്‍ വിഷമിച്ചിടും
പോലെ ആയി, മകനെങ്കില്‍ വേറെ പോയ്, പാവമേ കഥ മഹാ കടം,
കാലമാകെ പിഴ, എന്ത് കാട്ടു‌മിനി വായു മന്ദിര പുരീശ്വരാ

93
സന്ധ്യയ്ക്ക്‌ പോയ് കുളി ജപാദി കഴിച്ചു മെല്ലെ
കുമ്പയ്ക്ക് ശാന്തി അരുളാന്‍ ഒരു ഹോട്ടലില്‍ പോയ്
നമ്പൂരിഎന്ന് അവരുമേ കരുതാത്തതാകാം
കൊണ്ടോന്നു വെച്ചു പെരുതാം പ്രണവാനുവാദം
94
ശോ കഷ്ടമേ കടിയിലത്ര മിടുക്കനാം നീ
ഞെക്ക് ഏറ്റു ചത്തു പുനരിങ്ങു കിടക്കയാണോ?
ഞെക്ക് ഏറ്റ പേനിനു ചികില്‍സ കിടയ്ക്കയില്ലാ
ലോകേശ്വരന്നു കൃപ എന്നത് കഷ്ടി തന്നെ
95
മാനം വെടിഞ്ഞു കടി കൂടുക അസ്തശങ്കം
കന്നിയ്ക്ക് ശൌനക കുലത്തിനു യുക്തമല്ലോ
നന്നല്ല പാര്‍ട്ടിയടി പോലിത് നിര്‍ത്തിടാതെ
കന്നിയ്ക്ക് ശേഷമത് പട്ടികളും നടത്താ
96
ആകാശ ഭിത്തിയില്‍ ഇലക്ഷനെഴുത്തും ആയി-
ട്ടാകെ തളര്‍ന്ന മത ദേവതകള്‍ക്ക് നല്‍കാന്‍
തൃക്കൈകളില്‍ ബലിയെടുത് നടന്നിടുന്ന കാലാണ്
കാലമിതിലെ കലിദൈവതങ്ങള്‍
97
മുടന്തി നീങ്ങുന്നത്‌ കാണുവാനും
ഇടയ്ക്ക് നന്നെന്നു പറഞ്ഞിടാനും
ഇടയ്ക്കൊരാള്‍ നില്പതറിഞ്ഞുവെന്നാല്‍
കടന്നിടാം ദുര്‍ഘട മേടുപോലും
98
കണ്ണിന്നുള്ളീടെ നീറ്റം കമലദളമഹാചോപ്പു മൂക്കീന്നു വെള്ളം
കാണാന്‍ വയ്യതയായീ തളികയിലരിയാന്‍ ബാക്കിയാമുള്ളി പോലും.
കിണ്ണം കാണാതെ തട്ടീ ചടപടചടധീം കിച്ചണാകേ പരന്നൂ
കാണാനമ്മയി വന്നങ്ങതിമൃദുഹസിതാ ദുര്‍ഭഗാ മന്ദമന്ദം
99
പാരം ചൊല്ലിയ പാഴ്പരപ്പിനിടയില്‍ നല്ലോരു വിഢിത്തമോ,
പോരോ പുല്ലുട്ടിതന്നില്‍ ശുനകവരസമം തിന്നിടാന്‍ വിട്ടിടാതെ,
നീറോ മാവിന്റെ മോളില്‍, തയിലെ പിരിയോ, ചൊവ്വയില്‍ കണ്ട പെണ്ണോ,
ശൌരേ പൂന്താനവാദം ശിവ ശിവ ശിവനേ നീയിതിന്നൊക്കെ സാക്ഷി
100
അടിയിതെനിയുമുണ്ടാം സംശയം വേണ്ട തെല്ലും
കൊടിയുടെ നിറമല്ലാ സ്ഥാനമാകുന്നു റീസണ്‍
ഇടിയുടെ വരവിന്നും പിന്നിലായ് മാരിമോഹം
വെടിയുകയടിതീര്‍ന്നീ നാടു നന്നാകയില്ല.
101
ഊറ്റത്തം മൊഴിയുന്നുവെന്നു കരുതേണ്ടേതാണ്ടിതേ മട്ടിലായ്
മാറ്റീട്ടുണ്ടു പലര്‍ക്കുമേ കഠിനമാം ദുഷ്പ്രേതബാധാശതം
മാറ്റീടാമതിന്നുള്ള സാധനമൊരുക്കീടില്‍ വരാം സോണിയാ
ചെറ്റും വേണ്ട പരിഭ്രമം സുരതതിയ്ക്കൊല്ലാമധീശോസ്മ്യഹം
102
ദാ ദാ വിഢിത്തമൊന്നും പറയുകയരുതേ നിങ്ങളേപ്പോലെയുള്ളോര്‍
സാദാ പൊട്ടനിരാശപെട്ടു വിദുരര്‍ കല്ലിട്ടു വായ് മൂടിയോ?
സാന്ദ്രാനന്ദപയോനിധിയ്ക്കരികിലാ വാക്കിന്നൊരസ്തിത്വവും,
സ്വാദും ഭക്ഷണരാശിയില്‍, മുഴുവനായ് ശാന്തങ്ങളായ് തീര്‍ന്നതോ?
103
അന്യായമേവ ഝടുതി പ്രദദാതി ലക്ഷ്യം
ത്വന്യേന ലക്ഷ്യതരണം കഠിനം ന ശങ്കാ
മാനാപമാനമനനാല്‍ ക്ഷണഭങ്ഗമായു:
നാപ്നോതി ചിന്തിതമയേ കുരുതാദ്യഥേഷ്ടം
104
ഇഞ്ചിഞ്ചു പോലും തലയിട്ടു കൊണ്ടു
വഞ്ചിച്ചിടുന്നൂ ജനനായകന്മാര്‍
നഞ്ചിന്നൊരാദര്‍ശമുഖം ചമച്ചു
ചെഞ്ചോര മോന്താനലയുന്ന ദുഷടര്‍
105
ആര്‍ത്തി ചേര്‍ത്തരവു നിര്‍ത്തുകില്ലയീ
പാര്‍ത്തലത്തിലുയിര്‍ ചേര്‍ത്തൊരീശ്വരന്
‍ആര്‍ത്തിവീര്‍ത്തു പരനാര്‍ത്തി നേരുവോര്‍
ആര്‍ത്തു പാരിതുമൊരാര്‍ത്തനാദമായ്
106
വിരിയേ മരിയ്ക്കു മുരിയാട്ടമെന്തിനാ
കരയാന്‍ മനുഷ്യ? മരമൊന്നുനട്ടിടൂ
തരുവാമൊരിയ്ക്കലതു പെറ്റിടും ഫലം
തരുവാനതിന്നു വളമാണുപോഷണം
107
നീരുറഞ്ഞതുരുകുന്നുവെന്നു ചിലരാര്‍ത്തലച്ചു കരയുന്നതും
താരിനാവരണമാര്‍ന്നെഴുന്നതരു കാര്‍ന്നുതീര്‍ത്തവര്‍ മദിപ്പതും
ആരു പാര്‍ക്കുവതു? നാശഗര്‍ത്തമിടിയുന്നു മര്‍ത്യര്‍ മുടിയുന്നഹോ!
പാരിലാര്‍ത്തി പെരുകുന്നിതാര്‍ത്തി പെരുകുന്ന മത്ത്യര്‍ പെരുകീടവേ.
108
ആരറിഞ്ഞു കഥ തീര്‍ന്നു വെന്നു?. ചെറുജീവനായൊരു സമസ്യയാല്‍
ശാരദയ്ക്കു പദഭൂഷയായ പദസംഘചേര്‍ച്ചകള്‍ രചിച്ചവര്‍
ആരുമൊന്നുമൊരുപിന്നിലല്ലിരുകരത്തിനാലുമൊരുഘോഷണം
പാരിലാരുമൊരുപോലുതിര്‍ക്കുമതിനാലെ നന്ദിയരുളുന്നിവന്‍
109
ആനക്കാരന്നു വേണം, കളിയുടെയിടയില്‍ ചെറ്റുചെല്ലാതിരുന്നാല്‍
താനായിട്ടാടവേണം, കശപിശയുണരാന്‍ വേലപൂരാദികള്‍ക്കും,
മാനം ദീക്ഷിപ്പവര്‍ക്കും ചിലപൊഴുത,കമേ ചെറ്റിതങ്ങേറിയെന്നാ-
ലാനന്ദം വന്നുചേരും ഭുവനമഖിലവും പിന്നെ വൈകുണ്ഠലോകം
110
എന്താച്ച്‌ ഇത്രയ്ക്കു തുള്ളാന്‍ മനമിതു? വെറുതേയന്തമില്ലതെയപ്പോ!
ഭ്രാന്തെങ്ങാന്‍ വന്തുപോച്ചോ? ശിവ! ശിവ! മനമേയൊന്നടങ്ങെന്‍റെ പൊന്നേ
ഇന്നയ്ക്കാത്തില്‍ വരളാ വിരഹതരളയെന്‍ഭാര്യയാനന്ദവല്ലീ.
ആനന്ദം വന്നു ചേരും ഭുവനമഖിലവും പിന്നെ വൈകുണ്ഠലോകം
111
വിറച്ചിടുന്നാനയടിയ്ക്ക് പേടിയാല്‍
നിറഞ്ഞിടുന്നാര്‍ത്തി പെരുത്ത കണ്ണുകള്‍
അറിഞ്ഞുവെന്നാല്‍ നിജ ദേഹശക്തിത-
നുറുംപു കുമ്ഭീന്ദ്രനു ജന്മമേകിടും

Saturday, April 19, 2008

ആശംസ

ആകാശഭൂമികള്‍ വേര്‍വിടാതിണ ചേര്‍ന്നു
നില്‍ക്കും രഹസ്യം ധരിയ്ക്കുക മത്സഖേ

ഭൂമിതന്നിമ്നതയിലാഴ്ന്നിറങ്ങും ദ്യോവ്
വാങ്ങിനിന്നീടുന്നു പൊക്കത്തിലൊക്കെയും
അല്ലാത്തിടങ്ങളില്‍ തങ്ങളില്‍ നിന്നൂര്‍ന്ന
വാരിനിറയ്ക്കുന്നിരുവരും തൃപ്തരായ്

മേഘഘോഷോദ്ഭൂതവിങ്ങലീ ഭൂമിയ്ക്കു
മിന്നല്‍ പുടവയായ്മാറ്റി കൊടുക്കവേ
ആകാശമാശ്വാസശാന്തത നേടുന്നു
സൂര്യനിശാകരതേജസ്സു കോലുന്നു.

മലമുലക്കണ്ണു പുകയുന്ന ഭൂമിയും
അംബരത്തിന്നു ധൂമാംബരം നല്‍കവേ.
മാമരരോമാഞ്ചകഞ്ചുകം പൂണുന്നു
പൂത്തുലഞ്ഞുത്സവലഹരിയായ് മാറുന്നു.

വിങ്ങലുകള്‍ സമ്മാനമായ് കണ്ടു വാങ്ങിയും,
താളത്തിലാടിയും, തമ്മില്‍ തലോടിയും
അണുവിടയുമിടവിടാതിണയായി മേവുക
പ്രാണവായുക്കളാല്‍ കെട്ടിപ്പുണരുക.

പെരുമാളേ

കോപിച്ചെരിഞ്ഞും ചിരിച്ചാര്‍ത്തും കരുണയിലുലഞ്ഞും ദിനം പോക്കും ജീവപ്പെരുമാളേ ശിവപ്പെരുമാളേ
പേറ്റുനോവേറ്റങ്ങുമിങ്ങും പുളയുമമ്മപ്പെരുമാളേ ശിവപ്പെരുമാളേ
ക്ഷോഭങ്ങളില്‍ മുടിയഴിച്ചിട്ടാടും ഭൂമിയ്ക്കു കളിക്കൂടുകാരനാം ആകാശപ്പെരുമാളേ ശിവപ്പെരുമാളേ
ചിരിവിരിയും കുഞ്ഞിന്‍ തൊണ്ണിലെ നിഷ്കളങ്കപ്പെരുമാളേ ശിവപ്പെരുമാളേ
ശവം തീനിക്കഴുകന്‍കണ്ണിലെ ആര്‍ത്തിപ്പെ‍രുമാളേ ശിവപ്പെരുമാളേ
രണ്ടിനെ ഒന്നാക്കും കാമപ്പെരുമാളേ ശിവപ്പെരുമാളേ
ആരാന്‍റെ മാവിനു കല്ലെറിയും വേലിചാടിപ്പെരുമാളേ ശിവപ്പെരുമാളേ
കത്തിയാളും ചിതയില്‍ ശാന്തമായുറങ്ങും ശവപ്പെരുമാളേ ശിവപ്പെരുമാളേ
കൂമന്‍ മൂളുമാഴമുള്ളനിശയിലെ പേടിപ്പെരുമാളേ ശിവപ്പെരുമാളേ
സുഖം തച്ചും പൊട്ടിച്ചും ചുട്ടും തിന്നും ഭ്രാന്തപ്പെരുമാളേ ശിവപ്പെരുമാളേ
കണ്ണിലെ തിയ്യിനു വിറകായെന്നെ കൂട്ടല്ലേ പാചകപ്പെരുമാളേ ശിവപ്പെരുമാളേ

ണ്ട: ഢും

ണ്ട: ഢിം തരികിട തക ണ്ട: ഢിം
സ്നേഹത്തിന്‍ ചെറുതടവല്‍ കുളിര്‍കോരി
ദേഹത്തില്‍ നിരനിരയായ് രോമാഞ്ചം
കാമത്താല്‍ ഹൃദയതടം മന്ത്രിച്ചു
സിരതോറും മദരസമായ്,
അനുനിമിഷം രതിരസമായ്
തിരിയുക, മറയുക, നിറയുക, തളരുക
എന്നിട്ടോ
തലപൊളിയും വേദനയില്‍
പണ്ടേപ്പോല്‍
ണ്ട: ഢും

പുണ്യഗന്ധം

മുന്‍പു ചിരിയ്ക്കാന്‍ ജനിച്ചവരെന്ന പോല്‍
ചാഞ്ചാടിയാടി ചിരിച്ച് ജീവിച്ചവര്‍
കാലപ്പഴക്കപ്പിഴയ്ക്കു നിറം മങ്ങി
മരണമണമണിയുന്ന പൂക്കള്‍
മരണമൊഴിമൊഴിയുന്നതെന്തോ

ഇതള്‍ തോറുമിക്കിളിതൊട്ടു തടവിയ
തെന്നലിന്‍ ക്രൂരമായ് മാറിയ
മര്‍ശമെനിയെനിയ്ക്കാവില്ല ഏല്ക്കുവാനെന്നോ?

കണ്ണും മുഖവും വിടര്‍ത്തിയരികത്തു
പുണ്യഗന്ധത്തിനാല്‍ കണ്ണുകള്‍ കൂമ്പിയോര്‍ക്കായെനി
എന്‍ കയ്യിലൊന്നുമേ ഇല്ലെന്നു ചൊല്ലുവാന്‍ പോലും കഴിയില്ലയെന്നോ?

എന്നെ ഇറുത്തൊന്നു ചൂടാന്‍ മടിയ്ക്കുന്നകൈകളെ മുന്‍ പോലവജ്ഞയില്ലെന്നോ?

എന്തു പറയുവാന്‍ വെംപൂ?
കുഴയുന്നു വാക്കുകള്‍ ചിന്തയിലെന്നോ?
ശാന്തമായ് പോകുക.
വശ്യസുഗന്ധസ്മൃതികള്‍ പൊഴിച്ചു നീ
എന്നുമേ വാഴുമെന്നുള്ളില്‍
ഞാനും പൊഴിയുമൊരിയ്ക്കല്‍.
എന്നും മറവിയില്‍ ആണ്ടു പോകില്ല
നീനൂതന ഗന്ധമായ് മാറും

കെണി

കണിയേ കെണിയായ് മാറുന്നോരുടെ മാറിടകുഹരം കീറിമുറിച്ചാ നിണമുണരുന്നതു മോന്തി മദിയ്ക്കാന്‍ കരളും കണ്ണും കുത്തിനിറയ്ക്കും കോപം കൊണ്ടൊന്നുണരും നേരം കണ്ണില്‍ നിറയും ചിരിയാല്‍ മാദകലാലസഭാവോദ്വേജിതകയ്യാല്‍ മെല്ലെ കെട്ടിവരിഞ്ഞെന്‍ കണ്ണുകള്‍ വീണ്ടും തഴുകിയുറക്കും പണിയാണെന്‍ കെണി മരണം വരെയും

ചത്തവര്‍

ചത്തവര്‍ ചത്തവര്‍ മണ്ണിന്നുള്ളില്‍
‍മൂടിപ്പുതച്ചു കിടക്കയല്ല
മണ്ണിലെ മണ്ണായിത്തീരും വരെ
ചെറ്റൊന്നു വിശ്രമമേല്‍ക്കയ്യാകാം
അവരുടെ രോമങ്ങള്‍ പുല്ലുകളായ്
താമസിയാതെ പുറത്തുവരും
കണ്ണുകള്‍ നീലത്തടാകങ്ങളായ്
ശാന്തമായാകാശക്കാഴ്ച കാണും
എല്ലും സിരയും ഞെരമ്പുകളും
കാടുമ്പടലവുമായിത്തീരും
സ്വപ്നങ്ങളൊക്കെ നിറം പകര്‍ന്നു
പൂക്കളായ് പുംചിരി തൂകി നില്‍ക്കും
ക്ഷോഭങ്ങളഗ്നിമലകളായി
പൊട്ടിത്തെറിയ്ക്കാനൊരുങ്ങിനില്‍ക്കും
ദുഖങ്ങള്‍ മുള്ളുള്ള കള്ളിയായ്
വേദന നല്‍കുവാന്‍ കാത്തു നില്‍ക്കും
ചത്തോരെ കാണുവതിന്നു നമ്മള്‍
ചുറ്റിലും നോക്കുക കാണുന്നില്ലേ

ഭീകരത

ചത്തവരാശ്വാസവായുവായ്
ഭൂമിയില്‍ വീശിനടക്കയോ?
പാടില്ല.
ചുറ്റിപ്പിണയും കരച്ചിലായാഞ്ഞാഞ്ഞു വീശണം
ചത്താല്‍ ചുമതല തീരില്ല.
പേടിയാടിക്കളിയ്ക്കണം
ശത്രുവിന്‍ കേതുവായ്.
മൂടിക്കളയുവാനായല്ല കൊന്നതെന്നോര്‍ക്ക നാം.
ശവത്തിന്നു ജീവന്‍ കൊടുക്ക,
കളിയ്ക്കട്ടെ താണ്ഡവം.
ശവം കൊണ്ടു കൊല്ലണം.
രാകുക രാപ്പകല്‍ മൂര്‍ഛവരുത്തുവാന്‍
രക്തബിന്ദുക്കളില്‍ സൂക്ഷ്മമായ് കൊത്തണം
ആയിരം പേരുടെ ചാവിന്‍ തലക്കുറി

താങ്ങായി നില്‍ക്കാന്‍

ഞെട്ടറ്റ മാങ്ങയ്ക്കു താങ്ങായി നില്‍ക്കുവാന്‍ ആളു വേണം
ഇതു പരസ്യമായെടുത്താലും ശരി
ക്ഷണമായെടുത്താലും ശരി
താങ്ങായി നില്‍ക്കുവാന്‍ ആളുവേണം
മാങ്ങ പഴുത്ത് ദ്രവിച്ച് പോയീടിലും
നില്‍ക്കുവാന്‍ ആളു വേണം
അണ്ടി മുളച്ചു വളര്‍ന്നിട്ടു പൂക്കളുണ്ടാകിലും
ആളു വേണം

മക്കളും മക്കളുടെ പേരക്കിടാങ്ങളും
ഞെട്ടറ്റു വീഴാന്‍ തുടങ്ങിലും
വേണം
വേറാരു നില്‍ക്കാന്‍പരസ്യം പുറത്തൊട്ടിച്ചു
ഞാന്‍ തന്നെ താങ്ങായി നില്‍ക്കാം
ക്ഷണമെന്നകത്തൊട്ടിച്ചുഞാന്‍ തന്നെ
താങ്ങായി നില്‍ക്കാം

ഒഴികഴിവ്

കൃഷ്ണ പാണ്ഡവരീ ഞങ്ങള്‍
‍സാക്ഷാല്‍ ധാര്‍മ്മികസത്തമര്‍
‍എന്ന ചിന്തയുറച്ചേ പോയ്
വൃഥാ ഞങ്ങള്‍ക്കു മാലിനായ്

കൌരവര്‍ മറുപക്ഷക്കാര്‍
ധര്‍മ്മാധര്‍മ്മവിമൂഢരാം
ധര്‍മ്മത്തിന്നെതിരായുള്ളോര്‍
‍ജീവന്നനധികാരികള്‍

അവരെ കൊലചെയ്കാകില്‍
ധര്‍മ്മമെങ്ങിനെ വാണിടും
അധര്‍മ്മം നാടുവാണീടില്‍
‍ലോകത്തിന്‍ ഗതിമുട്ടിടും

ഞങ്ങളേ ലോകനന്മയ്ക്കു
നല്ലൂ നന്നല്ല മറ്റവര്‍
ഞങ്ങളേ ധര്‍മ്മമെന്നല്ലോ
ധരിച്ചൂ ഞാനിതേവരെ

ഇന്നു ഞാനറിവൂ ശൌരേ
ധര്‍മ്മാധര്‍മ്മ വിവേചനം
വെറുമാപേക്ഷികം പാപം
സുഖശാന്തിവിനാശകം

ഏഷണാത്രയസമ്പന്നന്‍
ധൃതരാഷ്ടൃസുതാഗ്രജന്‍
യുദ്ധമില്ലാതെ തന്‍ കാര്യം
നേടാന്‍ മാര്‍ഗം തിരഞ്ഞവന്‍

മഹായുദ്ധമഹാദോഷം
മുളയില്‍ താനൊതുക്കുവാന്‍
യത്നിച്ചവനധര്‍മ്മത്തിന്‍
മൂര്‍ത്തിമദ്ഭാവകാകുമോ

കൃഷ്ണ ശര്‍വ്വേശസൃഷ്ടിയ്ക്കു
ദോഷം കാണുന്നതെങ്ങിനെ
ധാര്‍ത്തരാഷ്ട്രന്‍ വന്ദനീയന്‍
ശ്ലാഘ്യന്‍ താനെന്നതേ ശരി

അധര്‍മ്മം ദോഷമെന്നെന്തേ
ശഠിപ്പൂ പൂര്‍വ്വസൂരികള്‍
‍സുയോധനനവന്‍ സ്വസ്ഥം
വാഴട്ടെ രാജ്യമൊക്കെയും

ഭീഷ്മദ്ദ്രോണാദി വീരന്മാര്‍
‍തൊടുക്കും ശരസഞ്ചയം
തടുക്കാനര്‍ജ്ജുനന്‍ പോരും
സംശയിയ്ക്കേണ്ട കേശവ

അവര്‍തന്‍ സ്നേഹവാത്സല്യ
നോട്ടമേറ്റെന്‍റെ മാറിടം
കത്തിക്കാളുന്ന ചൂടേറ്റു
ഞെട്ടറ്റീടുന്നു ചിന്തകള്‍

കണ്‍ തടം കണ്ണുനീരേറ്റു
നീറുന്നു തേങ്ങലാം തിര
ലക്ഷ്യമില്ലാതടിയ്ക്കു-
ന്നിതിന്ദ്രിയം തകരും വിധം

ഗാണ്ഡീവം ബന്ധുവേപ്പോലെ
അകന്നൂ കൈപ്പിടീന്നിതാ
ഗുരുവാത്സല്യമാധുര്യം
അറിഞ്ഞെന്നോടിടഞ്ഞപോല്‍

‍സ്നേഹം താന്‍ പരമം ധര്‍മ്മം
സ്നേഹം താന്‍ പരമം സുഖം
സ്നേഹം താന്‍ പരമം ദൈവം
സ്നേഹയുദ്ധം ഭയാവഹം

നോക്കു കൃഷ്ണ ദിഗന്തങ്ങള്‍
കരിവാളിച്ച മുഖങ്ങളാല്‍
ശാന്തിയ്ക്കായ് കേണു നോക്കുന്നൂ
യുദ്ധം വേണ്ടെന്നു വെയ്ക്കുവാന്‍

എനിയ്ക്കു വയ്യ യുദ്ധത്തിന്‍
പാപഭാരം ചുമക്കുവാന്‍
ഗിരിധാരിന്‍ പാര്‍ത്ഥനില്ലെങ്കില്‍
യുദ്ധമേ നിന്നു പോയിടും

വൈരാഗ്യം പൂര്‍ണ്ണമായ് വന്നു
കര്‍ത്തവ്യങ്ങളലിഞ്ഞുപോയ്
ശാന്തനായ് കാടു പൂകേണം
യുദ്ധവിഡ്ഢിത്വമുക്തനായ്

കൃഷ്ണ ശാന്തവനം നോക്കി
രഥം പോകുകയല്ലയോ
പ്രശാന്തസുന്ദരം ഭാവി
വിളിപ്പൂ പൊകയല്ലയോ

സമാധാനം

നന്നായെന്നര്‍ജ്ജുനാ ബോധം
ഇത്രമേല്‍ തെളിവാര്‍ന്നുവോ
സ്വന്തം കാര്യത്തിനീയുദ്ധം
പരമാധര്‍മ്മമായിടും

സ്വാര്‍ത്ഥം താന്‍ പോയ കാലത്തില്‍
തീയ്യായുള്ളില്‍ പുകഞ്ഞതും
നിനക്കും കൂടെയുള്ളോര്‍ക്കും
ജീവശ്വാസം തടഞ്ഞതും

സ്വാര്‍ത്ഥനൂലാമാല നീക്കി
പടവെട്ടുക നേടുക
ധര്‍മ്മാധര്‍മ്മങ്ങളില്‍ തെന്നി
നിലതെറ്റാതെ നടക്കുക

ഭൂതഭാവികളില്‍ മാത്രം
വെയ്ക്കും കാലാലെയര്‍ജ്ജുന
സുഖമാം വര്‍ത്തമാനത്തിന്‍
നൌകയില്‍ ‍പോകതെങ്ങിനെ

വര്‍ത്തമാനത്തിന്‍റെ മുന്നില്‍
സുഖദുഖമടങ്ങിടും
ധര്‍മ്മാധര്‍മ്മാഖ്യന്ദേഹ-
സന്ദോഹങ്ങളടങ്ങിടും

വര്‍ത്തമാനത്തിലുള്‍ക്കൊണ്ടാല്‍
‍ഞാനാരാണെന്നറിഞ്ഞിടും
ഞാനാരാണെന്നറിഞ്ഞീടില്‍
നീയ്യാരെന്നുമറിഞ്ഞിടും

അപ്പോഴാചാര്യബന്ധുക്കള്‍
‍സൂര്യതാപത്തില്‍ മഞ്ഞുപോല്‍
‍മാഞ്ഞിടും സത്യസങ്കല്‍പ്പന്‍
‍ഈശ്വരന്‍ വെളിവാര്‍ന്നിടും

ഭൂതഭാവികള്‍ നോക്കാതെ
വര്‍ത്തമാന പടക്കളം
പാപപങ്കിലമാക്കാതെ
യജ്ഞഭൂവാക്കി മാറ്റുക

സംശയം പാപജന്മാവ്
ഭൂതഭാവിസുതന്‍ വൃഥാ
കര്‍മ്മങ്ങള്‍ സഞ്ചയിയ്ക്കുന്നോന്‍
അവനെ കൊല്ലുക കൊല്ലുക

അമൃതം

ചിന്താലഹരികളാടിക്കളിയ്ക്കുന്ന
ബോധസമുദ്രത്തില്‍മുപത്തുമുക്കോടി
രാവുപകലുകള്‍ ആഞ്ഞുകടഞ്ഞു
കൈകാലു കടയവേ
ആഗ്രഹഗര്‍ഭം സഹിയ്ക്കാതെ
മല്‍പ്രാണനാഡികള്‍ഛര്‍ദ്ദിച്ചു സംഹാരരുദ്രപാനീയ്മൊരുക്കവേ
പര്‍വ്വതക്കൂടങ്ങള്‍ സംശയകോടികള്‍
ആടിയുലഞ്ഞു കുഴഞ്ഞാണ്ടു പോയീടവേ
ആമപോലുള്‍ വലിഞ്ഞുള്ളിലെ ശാന്തസനാതനം
ഊര്‍ജ്ജവുമുള്‍ക്കൊണ്ടുയര്‍ത്തെഴുന്നേല്‍ക്കവേ
ആന കുതിരയും കല്‍പകവൃക്ഷഫലങ്ങളും
പോകും വഴിയില്‍ തടസ്സമായ്തര്‍ക്കിച്ചു നില്‍ക്കവേ
സാന്ദ്രസൌന്ദര്യനിലാവത്തു സമ്പത്തു
പൂണുവാന്‍ മാറിലണയവേമാത്രം
അറിയുന്നിവ യെന്‍ മതിഭ്രമക്കാഴ്ചകള്‍
ലാലസമാടിക്കുഴയുന്നൊരിന്ദ്രിയ-
സന്തോഷഗാഢസംഗത്തിനായ്ഓടിയടുക്കവേ
മറയുന്നു സന്തോഷദു:ഖങ്ങള്‍ മായുന്നു സങ്കല്‍പബന്ധുരകാംചനക്കൂടുകള്‍

ദ്രവിച്ചില്ലാതെ പോകുന്നൊരമ്മ

അമ്മയുടെ മാറത്തു റബ്ബര്‍മരത്തിന്‍റെ
വേരുകള്‍ആഴ്ന്നങ്ങിറങ്ങി
ഞാനൂറ്റികുടിച്ച്തിന്‍ ബാക്കിയാം
ഊഷ്മളസ്നേഹം കുടിച്ചാകെ വറ്റിച്ചിരിയ്ക്കും
ഞങ്ങളും അണ്ണാനും കാക്കയും
നീട്ടിയെറിഞ്ഞു മുളച്ച
തന്‍ മക്കളെ കൊല്ലുന്നതുകണ്ടു
തരിച്ചു മരിച്ചതേന്മാവിന്‍റെ വേരുകള്‍
എനി എന്നമ്മയെ കാക്കുകയില്ല
കണ്ണീരൊലിച്ചാലെന്നമ്മ തുടയ്ക്കുന്ന
കണ്ണുനീര്‍ച്ചാലിന്‍റെ ഓര്‍മ്മപോലും
ദ്രവിച്ചില്ലാതെ പോകുമെന്നമ്മയ്ക്കു
പാഥേയമായ്കിട്ടുകയില്ല.
സത്യം പറയാംബലിക്കാക്ക
ആകാംക്ഷയോടിരുന്നാര്‍ത്തു വിളിയ്ക്കുന്ന
മുറ്റത്തെ നെല്ലിമരമെനി കായ്ക്കുകില്ലെന്നു
പറയുന്നരൂക്ഷമുഖങ്ങളില്‍
ശപിച്ചെറിഞ്ഞീടുവാന്‍
ഇല്ലെന്‍ കമണ്ഡലുവില്‍ തുള്ളിയോജസ്സും

നാണം കെട്ട നാണം

നാണം കെട്ടു നടക്കുന്നോരുടെനാണം പോകുവതെങ്ങാനോ
അവരുടെ ഉള്ളില്‍ നാണിച്ചെങ്ങാന്‍ ചുമ്മാ കുത്തിയിരുപ്പാണോ
കാണുന്നോരുടെ കണ്ണില്‍ കരടായെരിപൊരി കൊണ്ടുനടപ്പാണോ
നാണം കെട്ടൊരു നാണത്തിന്‍റെ അഛനുമമ്മയുമാരാണോ
ഞാനോ നീയ്യോ മറ്റാരാനോനാണിയ്ക്കുമ്പൊ ചോദിയ്ക്കാം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...