Saturday, April 19, 2008

ആശംസ

ആകാശഭൂമികള്‍ വേര്‍വിടാതിണ ചേര്‍ന്നു
നില്‍ക്കും രഹസ്യം ധരിയ്ക്കുക മത്സഖേ

ഭൂമിതന്നിമ്നതയിലാഴ്ന്നിറങ്ങും ദ്യോവ്
വാങ്ങിനിന്നീടുന്നു പൊക്കത്തിലൊക്കെയും
അല്ലാത്തിടങ്ങളില്‍ തങ്ങളില്‍ നിന്നൂര്‍ന്ന
വാരിനിറയ്ക്കുന്നിരുവരും തൃപ്തരായ്

മേഘഘോഷോദ്ഭൂതവിങ്ങലീ ഭൂമിയ്ക്കു
മിന്നല്‍ പുടവയായ്മാറ്റി കൊടുക്കവേ
ആകാശമാശ്വാസശാന്തത നേടുന്നു
സൂര്യനിശാകരതേജസ്സു കോലുന്നു.

മലമുലക്കണ്ണു പുകയുന്ന ഭൂമിയും
അംബരത്തിന്നു ധൂമാംബരം നല്‍കവേ.
മാമരരോമാഞ്ചകഞ്ചുകം പൂണുന്നു
പൂത്തുലഞ്ഞുത്സവലഹരിയായ് മാറുന്നു.

വിങ്ങലുകള്‍ സമ്മാനമായ് കണ്ടു വാങ്ങിയും,
താളത്തിലാടിയും, തമ്മില്‍ തലോടിയും
അണുവിടയുമിടവിടാതിണയായി മേവുക
പ്രാണവായുക്കളാല്‍ കെട്ടിപ്പുണരുക.

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...