Thursday, May 29, 2008

തവള

കൂപത്തിലെ തവള അഹങ്കരിച്ചത്രേ
തവളയുടെ പാട്ട് രാഗബദ്ധമെന്ന്
അതു വിളിച്ചു പറയുകയും ചെയ്തു
കൂപത്തിലെ മത്സ്യങ്ങള്‍ “കര്‍ണ്ണകഠോരമെന്ന്“
വാല്‍ വെട്ടിച്ച് തിരിച്ചു നീന്തിയത്രേ
മഴ പെയ്ത് കൂപം നിറഞ്ഞപ്പോള്‍
തവള ഉറക്കെ പാടി
തന്‍റെ മേഘമല്‍ഹാറില്‍ നിന്നാണ്
മഴ ജനിച്ചതെന്ന്
പക്ഷേ നീര്‍ക്കോലിയ്ക്ക്
പ്രാതലിന് വിളിച്ചതായാണത്രേ
തോന്നിയത്

രാമസൌഹൃദം

തപ്പിത്തടഞ്ഞെത്തും അന്ധമാം കൂരിരുള്‍ ചോദിച്ചു
രാഘവ! എന്തിനാണെന്നെ ക്ഷണിച്ചത്?
എന്തിനു സൂര്യകുലത്തില്‍ ഇരുളിന്
സൌഹൃദം കല്‍പ്പിച്ചു നല്‍‍കി നീ?

ഇത്രനാള്‍ സത്യക്കൈവാള്‍ മൂര്‍ച്ച കൂടിയത്
പ്രകാശത്തിരശ്ശീല കുത്തിക്കീറി
എന്നെ പുറത്തു കൊണ്ടുവരാനായിരുന്നോ?

ശരിയ്ക്കും കുട്ടിക്കാലം മുതലേ
നിന്നെ എനിയ്ക്കു പേടിയായിരുന്നു.

വിശ്വാമിത്രന്‍റെ മൂര്‍ച്ചയെയ്ത് താടകയെ കൊന്നപ്പോള്‍
ഉരുള്‍പൊട്ടിയ ചോരയില്‍ കലര്‍ന്ന് നിന്‍റെ മാറില്‍
മാറാമറുകായി വെന്നിക്കൊടി നാട്ടാന്‍ മോഹിച്ചു.
ജനം സ്തുതി പാടിപ്പാടി
ആ മറുകു ശ്രീവത്സത്തില്‍ ആണ്ടു പോയി.


മന്ഥര പിരിച്ച് കൈകേയി കുരുക്കിട്ട
കയര്‍ വീശിയെറിഞ്ഞു നിന്നെ എന്‍റെ
തൊഴുത്തിലൊരു കറവപ്പശുവാക്കാന്‍ നോക്കി
ആകയറു നീ യജ്ഞസൂത്രമാക്കി സത്യസത്രം ചെയ്തു.

പഞ്ചവടിയില്‍ ചിത്രാങ്ഗിനിയായ് ഞാന്‍ വന്നപ്പോള്‍
ലക്ഷ്മണക്രോധത്തുമ്പിനാല്‍ അങ്ഗഭങ്ഗം ചെയ്തയച്ചു എന്നെ നീ

മാരീചന്‍റെ സ്വര്‍ണ്ണപ്രഭയില്‍ മറഞ്ഞ്
വീണ്ടും നിന്നടുത്തെത്തി,
ഏഴടി കൂടെ നടന്ന് അന്നേ നീ അറിയാതെ എങ്കിലും
എന്നെ പരോക്ഷമായങ്ഗീകരിച്ചതിനു
നന്ദി

ബാലി പിടയുമ്പോള്‍ തപ്പിത്തടഞ്ഞു നീ ധര്‍‍മ്മം
വ്യാഖ്യാനിയ്ക്കുന്ന്നതിനിടയ്ക്കു
പുഞ്ചിരിച്ചത് എന്നെ നോക്കിയായിരുന്നെന്നു ഞാനോര്‍ക്കുന്നു.

സീതയ്ക്കു കുളിരായാളിയ കരാളാഗ്നിയില്‍
ഞാന്‍ താണ്ഡവമാടിയത് നീ താളം
പിടിച്ചാസ്വദിച്ചതും
സൂര്യകുലത്തിലെ സൌഹൃദാസനത്തിന്‍റെ
നാന്ദിയായിരുന്നെന്നു ഞാനോര്‍ത്തില്ല.

തമസാ നദിക്കരയിലെ
വാത്മീകിയുടെ സ്വാന്തനത്താലുലയുന്ന
സാധ്വിയുടെ നിശ്വാസങ്ങള്‍
സൂര്യവംശദീപങ്ങള്‍ക്ക്
കറുത്തനാളങ്ങളായാടിക്കളിയ്ക്കുമ്പോള്‍
എന്‍റെ അന്ധമാം കണ്ണില്‍ നിന്നു കൂടി
കറുപ്പു കിനിയുന്നു.

രാഘവാ! വേണ്ടായിരുന്നു.
നീയെന്‍റെ സൌഹൃദം
അങ്ഗീകരിയ്ക്കേണ്ടായിരുന്നു

Wednesday, May 28, 2008

എന്‍റെ തപസ്സിന്‍റെ കാരണം

ഞാന്‍ കണ്ണടച്ചിരിയ്ക്കുകയാണ്
കാഴ്ചയിലെ പ്രകാശോര്‍ജ്ജത്തിന്‍റെ യൌവ്വനം
ഞാനെന്‍റെ കണ്ണിലേയ്ക്ക് വലിച്ചെടുത്താല്‍
കാഴ്ച്ച ജരാനര പ്രാപിച്ച്
അകാലചരമം അടഞ്ഞാലോ?
ഞാനതല്ലേ എന്‍റെ ഭദ്രദീപം മറച്ചു പിടിയ്ക്കുന്നത്
ദീപപ്രകാശം തട്ടി കാഴ്ച്ചകളുടെ പുറം പാളിയിലെ
സൂക്ഷ്മകണങ്ങള്‍ തെറിച്ചു ചിതറി ക്രമേണ
ദ്രവിച്ചുപോയാലോ?
എനിയ്ക്കു മാറ്റം വരാതെ നോക്കേണ്ടത് ഞാനല്ലേ?
കാഴ്ച്ചകളില്‍ നിന്നു വരും പ്രകാശം
പ്രതിഫലിച്ചു പോകാന്‍ വെളുത്ത ഭസ്മം
ദേഹമാസകലമണിഞ്ഞു.
കറുത്ത മൂടുപടം ധരിച്ചവര്‍ അറിയുന്നില്ല
അവര്‍ കാഴ്ചകളൊക്കെ ആഗിരണം ചെയ്യുകയാണെന്ന്

Thursday, May 22, 2008

ശനി

ശനിഗ്രഹത്തിനു ചുറ്റും വട്ടുണ്ടെന്നെന്തേയോതാന്‍?
‍മന്ദന്‍, പങ്കൂ, പുലിവാല്‍ക്കാരന്‍ എന്നു വിളിയ്ക്കാമോ?
വരുംവരായ്കകള്‍ ചിന്തിച്ചാകെ ചമ്മന്തിപ്രായം
അണഞ്ഞ നിങ്ങള്‍ ശനിഗ്രഹത്തിനു വട്ടു പിടിപ്പിപോര്‍
നിങ്ങള്‍ പിടിയ്ക്കും പുലിവാലിന്‍ കട നിങ്ങടെ പുറകില്‍ താന്‍
വട്ടന്‍, മന്ദന്‍, പങ്കു, മുഷിപ്പന്‍, എല്ലാം നിങ്ങള്‍ താന്‍
നിങ്ങള്‍ കടയില്‍ ചെന്നു തിരക്കുക നല്ലൊരു കണ്ണാടി.
ശനിഗ്രഹത്തിനെ വെറുതേ വിടുക! ശനിയന്‍ നീ താനേ

Wednesday, May 21, 2008

ഭാവക്കച്ചവടം

മങ്ങിയക്ഷീണഭാവപ്രതലത്തില്‍
തെളിഞ്ഞ ഉത്സാഹം കൊണ്ടെഴുതിയ
“ഭാവങ്ങള്‍ വാടകയ്ക്ക്” എന്ന പരസ്യം കണ്ടു.
ഹാവൂ. സമാധാനമായി. എത്ര കാലമായി അന്വേഷിച്ചു തുടങ്ങിയിട്ട്?
ഇത്ര ചെറിയ പരസ്യത്താല്‍ തിരക്കുണ്ടാവില്ല എന്നാണു കരുതിയത്.
പക്ഷേ തിരക്കു തന്നെ. തിരക്ക്. എന്തൊരു തിരക്കാണ്?

എങ്ങിനെ ആണ് ഭാവം വാടയ്ക്ക് എടുക്കുക?

ചിരിച്ച് ശരിയ്ക്കും കച്ചവടഭാവമുള്ള കടയുടമ പോളിസി വിശദമാക്കിത്തന്നു.
ജാതകം ഈടായിക്കൊടുക്കണം.
പക്ഷേ പിന്നീട് പ്രത്യേകിച്ചൊന്നും കൊടുക്കേണ്ടതില്ല. ‍
മരണം വരെ കോമയില്‍ കിടക്കുന്നവര്‍ക്കു മാത്രമേ
ജാതകം തിരികെ കൊടുക്കയുള്ളൂ പോലും

ജാതകത്തിന്‍റെ ഫോട്ടാസ്റ്റാറ്റ് പകര്‍പ്പ് പോരേ?

പകര്‍പ്പ് എടുത്തു വ്യ്ക്കാനോ ജ്യോത്സ്യനെ കാണിയ്ക്കാനോ

ഉപഭോക്താവിനെ അനുവദിയ്ക്കാറുണ്ട്.
ഒറിജനല്‍ ഞങ്ങള്‍ തന്നെ കൈവശം വയ്ക്കും.


ഒരു ഭാവം ഉപയോഗിയ്ക്കുന്നതിനു കാലാവധി?

അങ്ങിനെ ഇല്ല. എന്നിരുന്നാലും ആരും ഒരേ ഭാവം അധികകാലം കൊണ്ടുനടക്കാറില്ല.

ഒരാഴ്ചയ്ക്കുള്ള ഭാവം ഒന്നിച്ചു കൊണ്ടു പോകാന്‍ പറ്റുമോ?

അതിന്‍റെ ആവശ്യമില്ല. അതാതു സമയത്ത് വേണ്ട ഭാവം ഞങ്ങള്‍ എത്തിയ്ക്കും. ഉപയോഗം കഴിഞ്ഞത് തിരിച്ചു കൊണ്ടുപോകുകയും ചെയ്യും.

അത് എങ്ങിനെയാണ്? ഏതുഭാവം എപ്പോള്‍ ഉപയോഗിയ്ക്കണമെന്നു തീരുമാനിയ്ക്കുന്നത് ഉപയോഗിയ്ക്കുന്ന ആളല്ലേ?

ഏതാണ്ടൊക്കെ ഞങ്ങള്‍ തീരുമാനിയ്ക്കുന്നതു തന്നെ ഉപഭോക്താവ് ഉപയോഗിയ്ക്കും. മറിച്ച് അഭിപ്രായം ഉള്ളിലുണ്ടെങ്കില്‍ കൂടി.

ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ അവകാശമേ ഇല്ലെന്നാണോ?

ഇതു ഭാവക്കച്ചവടമാണ്.
ഇവിടെ ഉപഭോക്താവ് ഒരു നിമിത്തം മാത്രം. ഉപഭോക്താവിന് അവകാശങ്ങളോ ആക്ഷേപങ്ങളോ ഇല്ല. പാടില്ല.
പക്ഷേ പക്ഷേ പക്ഷേ.
നിങ്ങള്‍ ഒരു ഭാവം ആഗ്രഹിച്ചാല്‍ അതുനിങ്ങള്‍ക്ക് കിട്ടും.
ഇന്നോ നാളയോ യുഗങ്ങള്‍ക്കുമപ്പുറത്തോ. എന്നെങ്കിലും.

Monday, May 19, 2008

കൊതി

പണ്ടൊരു കൊതിയന്‍ സദ്യകഴിയ്ക്കാന്‍
‍തെണ്ടിനടന്നൂ നാടുകള്‍ തോറും
കുട്ടികളവനെ പറ്റിയ്ക്കാനായ്
കല്യാണത്തിന്‍ വിവരം ചൊല്ലി
കല്യാണത്തില്‍ സദ്യകഴിയ്ക്കാന്‍
‍കൊതിയന്‍ വേഗംകൂട്ടി പോയി
പട്ടികള്‍ തമ്മില്‍ കടിപിടികൂടും
പട്ടിക്കല്യാണത്തില്‍ ചെന്നു
കടിപിടികൂടും പട്ടികള്‍ കണ്ടൂ
ദേഹം മുഴുവന്‍ കൊതിയന്നേ‍കി
പട്ടികള്‍ നല്ലൊരു കടിപിടിസദ്യ
ഭൌ ഭൌ പൈ പൈ അയ്യയ്യയ്യോ

Tuesday, May 13, 2008

ഭാവം

വാഴയിലിരിയ്ക്കുന്ന കാക്കയെഠത്തം കാട്ടി
വീഴ്ത്തിനാന്‍ കീഴെ പോകും നായവാലിന്മേല്‍ കാഷ്ഠം
നായ, തന്‍ യജമാനന്‍ വന്നതു കണ്ടാനപ്പോള്‍
ആട്ടിനാന്‍ നന്ദ്യായുധമാവോളം വേഗം കൂട്ടി
തെറിച്ചൂ മേലൊക്കെയും നാറ്റത്തിന്‍ കുറികൂട്ട്
വിറയ്ക്കും മൂക്കിന്‍ തുമ്പത്താനേരം നൃത്തം ചെയ്ത-
തെന്താകുമെന്നു ചൊല്ലൂ, നാറ്റമോ? ദേഷ്യച്ചോപ്പോ?
ഇംബ്ല്യാണ്ടഭാവം താനോ? ഫലിതച്ചിരിതാനോ?

Sunday, May 11, 2008

പല്ലും നാവും

നാവിന്‍റെ നീളമളക്കുവാന്‍ പോകുകില്‍
നാണവും മാനവുമൊക്കെ പൊടിഞ്ഞിടും
നാവിനെ പല്ലിന്‍റെ കൂട്ടില്‍ കിടക്കുവാന്‍
‍സൃഷ്ടിച്ചകാരണം ദൈവമേ ദൈവമായ്
അല്ലല്ല നാവല്ല പല്ലാണുകാരണം
കാരണമില്ലാതെ നാവിനെ പൂട്ടിയോര്‍
കുട്ടികള്‍ നാവിനും മുത്തശ്ശിനാവിനും
കുറ്റം പറയില്ലയില്ല പല്ലിന്‍ തട‍

ശായും ശായും ചേര്‍ന്നെന്നാല്‍
‍അയ്യയ്യയ്യാ ചുടുദോശാ
ശായും ദോശേം ചേര്‍ന്നാലോ
പാവം പൊള്ളും ചുടുമൂശ
മൂശേലെങ്ങാന്‍ ശ ചേര്‍ന്നാല്‍
കശപിശപോലെ നാശം താന്‍
ശ കൊണ്ടാശകള്‍ തീര്‍ക്കൂന്നു
ആശകള്‍ കാശായ് മാറുന്നു.
ആശേം കാശും നാശത്തിന്‍
‍ദോശക്കല്ലിന്‍ ചുടുമൂശ





Friday, May 9, 2008

തുമ്പ്രുകളി

പാണ്ടിപ്പയ്യിന്‍ പയ്യന്‍
വികൃതിക്കാരന്‍ കുട്ടന്‍
തുമ്പ്രുകളിച്ചിട്ടോടും
ഓട്ടം കാണാന്‍ ചന്തം
പെട്ടെന്നൊന്നുകളിയ്ക്കും
കിട്ടിയവഴിയേപ്പായും
കരിയില ശരശരെ ചൊല്ലും
പേടിത്തൊണ്ടന്‍ ഞെട്ടും
പെട്ടെന്നോടിപ്പോരും
പയ്യിനെ മൂക്കാല്‍ തോണ്ടും
പാണ്ടിപ്പയ്യോ നക്കും
മുലയില്‍ പാലുചുരത്തും
കുട്ടന്‍ അകിടില്‍ മുട്ടി
ചെറുവാല്‍ ചെറപറയാട്ടി
അമ്മിഞ്ഞപ്പാലീമ്പി
കുമ്പ നിറഞ്ഞാല്‍ വീണ്ടും
അങ്ങോട്ടിങ്ങോട്ടങ്ങോ-
ട്ടിങ്ങോട്ടങ്ങോട്ടോട്ടം
മൂക്കാല്‍ തോണ്ടല്‍,
മുലയില്‍ കടിവലി,
തുമ്പ്രു കളിച്ചോണ്ടോട്ടം
അന്തോം കുന്തോം നോക്കീടാതെ
തുമ്പ്രു കളിച്ചോണ്ടോട്ടം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...