Tuesday, October 19, 2021

M R I

ഇന്നെൻ തലച്ചോറിൻ ചിത്രമെടുക്കാനായ് 
ആസ്പത്രിയിൽ ചെന്നിരിക്കുമ്പോൾ 
എൻറെ ശരീരത്തിന്നെല്ലാ ചരിത്രവും 
ചോദിക്കും പേപ്പറെനിക്കു തന്നു. 

 ബി പി, ഷുഗർ, കൊളസ്റ്റ്രോളെന്നിത്യാദി 
യോഗത്യ ചോദിക്കും കള്ളികളിൽ 
യോഗ്യമായുത്തരം നൽകി. 

ഉള്ളിലിരുമ്പുണ്ടോ എന്നൊരു ചോദ്യത്താലെൻ 
 മനോധൈര്യത്തെ ചോദ്യം ചെയ്ത പേപ്പറിൻ 
ദുഷ്ടവെളുത്തമുഖത്തിൽ ഞാൻ 
ഇല്ലെന്നു തെറ്റുവരച്ചു കൊടുത്തു. 

വല്ലപ്പോഴും വല്ല എല്ലും മുറിഞ്ഞതു 
കൂട്ടിച്ചേർക്കാൻ ഇരുമ്പുദണ്ഡു 
 അകത്തു വെച്ചിട്ടുണ്ടോ എന്നാണ് ചോദ്യം 
 എന്ന് മനസ്സിലാവായ്കയല്ല. 

പേപ്പർ കാഴ്ചയിൽ നിരുപദ്രവമായ 
 ചോദ്യമാണ് ചോദിച്ചതെങ്കിലും 
എൻ്റെ അകത്ത് ഇരുമ്പില്ല 
എന്ന സത്യം തുറന്നു പറയേണ്ടി
വന്നതിൽ വലിയ സങ്കടമുണ്ട്. 

ഇരുമ്പുണ്ടായിരുന്നു. സൌന്ദര്യത്തിൻ്റെ, 
ബുദ്ധിയുടെ, വേഗത്തിൻ്റെ, 
ആത്മവിശ്വാസത്തിൻ്റെ എല്ലാം ഇരുമ്പുണ്ടായിരുന്നു. 

ഇന്ന് തുരുമ്പിന്നിന്നുള്ളിൽ ഇരുമ്പ് ഇല്ലെന്ന സത്യം എഴുതിക്കൊടുക്കേണ്ടിവന്നതിൽ ഞാൻ അഗാധദുഃഖവാനാണ്.

മാറ്റം

ജീവിതമുച്ചതിരിഞ്ഞു നമുക്കിനി 
 കൈകൾ പിടിച്ചീ വഴിത്താരയിൽ 
കാലത്തിന്നദ്ഭുത കാഴ്ചകൾ കാണാനായ് 
വേച്ചു വേച്ചെങ്കിലു നീങ്ങി നോക്കാം. 
നോക്കൂ സഖീയിതാ നമ്മൾ ശരിയെന്നു 
വെച്ചു വളർത്തിയ പൂച്ചെടികൾ 
വെട്ടിക്കളഞ്ഞു നാം തെറ്റായ് കരുതിയ 
 സസ്യങ്ങൾ വെച്ചു പിടിപ്പിച്ചത്. 

 കള്ളക്കറുക്കിടകത്തിലൊഴിയാത്ത
പേമാരി കൊണ്ടു നനഞ്ഞ കാലം 
ചുട്ടു വിയർത്തു നനഞ്ഞു വിവശമായ് 
മാറുന്ന കാഴ്ചകൾ കാണുക മാഴ്കാതെ നീ 

മഞ്ഞളരച്ചു പുരട്ടി പ്രഭയാർന്നു 
നാലാൾക്കു മുന്നിൽ തളിഞ്ഞ മുഖം 
ദുർഗ്ഗതി വന്നു മുഖമ്മൂടിവെപ്പിച്ചു 
 ഭാവങ്ങളെല്ലാം മറയ്ക്കും കാലം. 
കാഴ്ചകൾ കാണുക. കണ്ടതിലൊട്ടായ്ക 
കാഴ്ചകൾ കാഴ്ചകൾ മാത്രമെന്ന് 
കണ്ടു പഠിക്കുക. കൂരിരുട്ടാകയും 
മുന്നിൽ പരക്കുവാൻ കലമായി

പൊട്ടിത്തെറി

വലിയൊരു പൊട്ടിത്തെറിയാലത്രേയുലകം പൊട്ടിവരിഞ്ഞു.
നക്ഷത്രത്തിൻ കോടികളതിൽനിന്നൂർന്നു പതിച്ചൂ വിണ്ണിൽ.
അവകളുമവയുടെ പൂമ്പൊടിയും പോലായുണ്ടായ് ഗ്രഹകോടികളും.
അവയിലൊരിത്തിരിചെറുതാം ഭൂവിൽ വലിയവനാം ഞാനുണ്ടായ് 

 എന്നുടെയുള്ളിൽ പുറമേനിന്നും വന്നുപതിച്ചിട്ടുള്ള 
ചിന്തകൾ ചിത്തച്ചെന്തീയിൽ ഞാൻ വാളുകൾ പണിയാൻ കാച്ചി. 
എന്നുടെ വിശ്വാസത്തിന്നച്ചിൽ പോരാളികളെ പണിതു. 
സുഖമേറീടും സ്വർഗ്ഗങ്ങളെയും ദുർഗ്ഗതിനരകങ്ങളെയും
കൽപ്പിച്ചെന്നുടെ പടയല്ലാത്തോർ പാപികളെന്നു വിധിച്ചു. 

പാപികളെല്ലാം ചത്തുമലച്ചാലെങ്ങും സ്വർഗ്ഗം സുലഭം 
എന്നു നിനച്ചേ രാവും പകലും കൊല്ലാൻ പമ്മി നടന്നു. 
എന്നുടെ പടയുടെ രക്തത്തിൽനിന്നെന്നതു പോലെ തന്നെ 
പാപിപ്പടയുടെ രക്തത്തിൽനിന്നാർത്തുവിളിച്ചിട്ടുണ്ടായ് 
അക്ഷൌഹിണികൾ സ്വസ്ഥത വിഷമായ് ചിന്തിച്ചീടും കൂട്ടം.

ഈ സമയത്തും പൊട്ടിത്തെറിയുടെ ചൂടുശമിക്കാത്തതിനാൽ 
വിണ്ണിലുരുണ്ടു കളിപ്പൂ ഗ്രഹശതകോടിളതിലീ ഭൂവും

ദൃശ്യം

ഞാനെൻറെ വീടിൻറെ ജനലുകൾ മൂടി 
നല്ല പ്രകൃതിദൃശ്ര്യങ്ങളുടെ ചിത്രങ്ങൾ ഒട്ടിച്ചു. 
പേടിക്കേണ്ട. വായുസഞ്ചാരത്തിന് ഏ സി ഉണ്ട്. 
പുറത്ത് സസ്യജാലം കരിഞ്ഞാലും 
കാറ്റടിച്ച് എല്ലാം ഒടിഞ്ഞടങ്ങിയാലും 
കാഴ്ചയ്ക്ക് വ്യത്യാസം വരില്ല. 

അഥവാ കാഴ്ച മടുത്താൽ വേറെ ചിത്രം ഒട്ടിക്കാം

മൂക്കുകടി

ഇടവപ്പാതികനക്കും കാലം 
നീർദ്ദോഷത്തിൻ കാലം 
ആറ്റിൻവക്കിൽ മാങ്കൂട്ടത്തിലെ 
മാക്കുണ്യാരുടെ പുത്രൻ 
കുന്നിൻ മുകളിലെ ആനക്കാട്ടിലെ 
ആന്തുണ്യാരുടെ മകളെ 
കാണാൻ പോയി മടങ്ങീടുമ്പോൾ 
 മാക്കുണ്ണ്യാരുടെ മൂക്ക് 
വല്ലാതങ്ങുകടിച്ചൂ പ്രാകു-
ന്നാരോയെന്നു പറഞ്ഞേ 
മൂക്കു പിടിച്ചു കശക്കി.  
മൂക്കിൻ കടിയിൽ കണ്ടൂ ഭാര്യ 
കലഹത്തിൻ ചെറു കണികകൾ 
പാറും തീക്കൽ തരികൾ പോലേ.

ഉള്ളിൽ കരുതീ മാക്കുണ്യാരുടെ 
 മൂക്കിൻ കടികൾ ഭാര്യ. 
പലകുറി പകലോൻ കടലിൽ ചാടി 
പനിമതി കലകൾ മാറ്റി. 
മാക്കുണ്യാരുടെ മൂക്കിൻ കടിയുടെ
കാഠിന്യം പോയേപോയി. 
മൂക്കേ പോയ് പ്പോയെന്നു  പറഞ്ഞാ-
ലധികപറ്റായീടും

മാക്കുണ്യാരുടെ മകനും സാക്ഷാ-
ലാന്തുണ്യാരുടെ മകളും 
ഗുരുവായൂരിലെ തള്ളിന്നിടയിൽ 
മാലകളിട്ടുതമ്മിൽ. 
അന്നും ചനുപിനെ മഴയുണ്ടായീ 
 മംഗളമെന്നായ് നാട്ടാർ.

ദുശ്ശകുനംപോൽ മാക്കുണ്യാരുടെ 
മൂക്കു കടിച്ചു വീണ്ടും. 
ആ സമയത്തേ മകനുടെ ചെവിയിൽ 
മരുമകളെന്തോ ചൊല്ലി. 
മൂക്കിൻകടിയുടെ കാരണമങ്ങിനെ-
യമ്മായിക്കുമുറച്ചു. 

അങ്ങിനെയങ്ങിനെ മാക്കുണ്യാരുടെ 
മൂക്കിന്നുള്ളിൽ കടിയായ് 
ഉദയം കൊണ്ടാത്തീക്കൽത്തരികൾ 
ഊതിക്കത്തിച്ചീടാൻ 
കാലം വഴികൾ പലതും പണിതൂ 
പുകയും കടികൾ കത്തി.
മാക്കുണ്യാരടെ ഭാര്യക്കടിമുടി
അമ്മായിപ്പോർ പെരുകി. 
ആന്തുണ്യാരുടെ മകളും തലയിണ-
മന്ത്രം സിദ്ധി വരുത്തി.
അടിപിടികലശൽ വീട്ടിന്നുള്ളിൽ 
ചുഴലിക്കാറ്റായ് ചുറ്റി.
വീട്ടിന്നുള്ളിൽ വെള്ളം വെച്ചാൽ 
തന്നെത്താനെ തിളക്കും 
എന്നാം നിലയിൽ സംഗതിയെല്ലാം 
ചൂടിൻ തുമ്പത്തെത്തേ 
പെട്ടെന്നൊരുനാൾ മാക്കുണ്യാരുടെ 
ഭാര്യ മരിച്ചേ പോയി. 
തിരുനാവായപ്പുഴയിൽ പോരിൻ 
തരികളലിഞ്ഞേ പോയി. 

കാലം തിരിയേയിടവപ്പാതി 
 കനപ്പിക്കാനായ് വന്നു. 
മാക്കുണ്യാരുടെ മൂക്കിനു വീണ്ടും 
കടിയുടെ ശല്യം വന്നു.
ജലദോഷത്തിൻ വരവാകാമെ- 
ന്നോതീ മാക്കുണ്യാരും 
മൂക്കിൻ തുമ്പു കശക്കീ 
പാവം ചായ്പ്പിന്നുള്ളിൽ ചാഞ്ഞു.

തുമ്പപ്പൂ

തുമ്പപ്പൂവ്വേ തുമ്പപ്പൂവ്വേ 
ഓണം വന്നു മടങ്ങീലോ 
എന്നിട്ടും നീയ്യെന്താണിങ്ങിനെ?
ആരേക്കാണാൻ നിൽക്കുന്നൂ?
വിനയാന്വിത നീ കാണുന്നുണ്ടാം 
ഓണത്തപ്പൻ തിരുവരവ്. 
ചതിയും കള്ളവുമറിയാതുള്ളൊരു 
ചെടി നീ അറിയുന്നുണ്ടാകാം. 
സ്വർണ്ണത്തേരിലെഴുന്നൊള്ളീടും 
മാവേലിപ്പൊൻ തംബ്രാനെ.
കഥയിൽ കേട്ടിട്ടറിയാമെന്നു 
നിനയ്ക്കുന്നോരീമനുജന്മാർ. 
സത്യം! സത്യം! ഞാനറിയുന്നേ- 
യില്ലാ നമ്മുടെ തംബ്രാനെ.
നിന്നുടെയരികത്തെത്തീടുമ്പോൾ 
താഴെയിറങ്ങീടും നേരം 
ഓണക്കോടികളില്ലാതെങ്ങിനെ 
വരവേറ്റീടും തംബ്രാനെ 
കറികൾ നാലും വെയ്ക്കാതെങ്ങിനെ 
വരവേറ്റീടും തംബ്രാനെ 
തുമ്പേ തംബ്രാൻ വന്നുകഴിഞ്ഞാ- 
ലെന്നോടും നീ ചൊല്ലേണം 
അല്ലെങ്കിൽ നീ ചൊല്ലിത്തരണം 
ബലിയെക്കാണാനുള്ള വഴി

സ്വാതന്ത്ര്യം

സ്വാതന്ത്യത്തിൻ വേരും തളിരും 
കൽപ്പനയിൽ താൻ നിൽപ്പൂ. 
ഉണ്ടന്നോരുകിലുണ്ടാകാമതു- 
മില്ലെന്നോർത്താലില്ല. 
ഭൂവിലെമണ്ണുകുഴച്ചു പടുത്തീ 
വീടുകൾ പണിതൂ നമ്മൾ 
സ്വാതന്ത്ര്യത്തിൻ വരവും പോക്കും 
 കതകുകൾ വഴിയേയാക്കി. 
ചങ്ങലയുണ്ടെന്നാകിൽ മാത്രം 
പുറമേയൊന്നുനടക്കാം 
എന്നുനിനയ്ക്കും ശ്വാവേപ്പോലെ 
കോട്ടും സൂട്ടുമണിഞ്ഞൂ. 
പണ്ടത്തേക്കാൾ പലതിനും 
മിപ്പോളടിയറവെച്ചൂ സ്വയമേ 
കണ്ടപരസ്യത്തിന്നുടെയുള്ളിൽ 
തലകൾ വെച്ചു കുടുക്കീ 
ഞാനേ സ്വാതന്ത്യത്തിൻ നേതാ-
വെന്നു ഞെളിഞ്ഞു നടന്നു. 
സ്വാതന്ത്യത്തിൻ വേരും തളിരും 
കൽപ്പനയിൽ താൻ നിൽപ്പൂ

ട്രാക്ടർ

അന്നാണ് പ്ലാശീരിപ്പാടത്ത് ദുർദ്ധര 
ട്രാക്ടർ ഇറങ്ങിയതാദ്യമായി. 
കുട്ടൻ്റെ നീളത്തിൽ രണ്ടിലധിക-
മിരട്ടി വലുതായ ചക്രങ്ങളായ് 
പ്ലാശീരിപ്പാടത്തിലാകെ മുഴങ്ങുന്ന 
ശബ്ദത്തിലാകെ മുരണ്ടുകൊണ്ട് 
ചേറിനെയാകെയിളക്കിമറിച്ചു-
കൊണ്ടങ്ങിങ്ങു മണ്ടി നടന്നു ട്രാക്ടർ. 
കൊറ്റികളെന്തൊരു ദുർഭൂതമാണിതെ-
ന്നൂക്കിൽ പറന്നകലത്തു പോയി. 
ചാമിയും ചാത്തനും കൈക്കോട്ട് തോളിൽ വെ-
ച്ചൽപ്പം ഭയത്തോടെ മാറിന്നു. 
കാളിയും പാത്തുവും ഞാറുപറിക്കുന്ന 
കണ്ടത്തിലേയ്ക്കെങ്ങാൻ ജന്തു വന്നു- 
കേറുമോ എന്നുള്ള പേടി പെരുക്കയാൽ 
വീണ്ടുമിടയ്ക്കു തിരിഞ്ഞു നോക്കി. 
പാടവരമ്പത്തു നാട്ടുകാരെല്ലാരും 
അത്ഭുതം കാണുാൻ നിരന്നു നിന്നു. 
അങ്ങിനെയേതാണ്ടു നട്ടുച്ചയായപ്പോൾ 
കുട്ടൻ്റെ കണ്ടത്തിലെത്തി ട്രാക്ടർ. 
വീട്ടുപടിക്കലെ വല്യേ വരമ്പിൻ്റെ 
ഓരത്തു നിർത്തിയ ട്രാക്ടറിൻ്റെ 
ഡ്രൈവറടുത്തുള്ള തോട്ടിലിറങ്ങി കൈ-
കാലുകൾ തേച്ചു കഴുകീടവേ 
കുട്ടൻറെ അച്ഛനിലവെച്ചുകോലായി-
ലൂണിനെല്ലാമേയൊരുക്കി വെച്ചു. 
ഡ്രൈവറും ക്ലീനറുമൂണുകഴിക്കുവാൻ 
പോയുള്ള നേരത്തു കുട്ടൻ മെല്ലെ 
ചാരേ വരമ്പത്തു വിസ്തരിച്ചാകവേ 
നോക്കി നിന്നീടവേ പിന്നിൽ നിന്നും 
മേലേ തൊടിയിലെ സൈതാലി മൊട്ടയിൽ 
തോർത്തുണ്ട് വട്ടത്തിൽ കെട്ടിക്കൊണ്ട് 
പട്ട നിലത്തുരയുന്നതു പോലവേ 
മലപ്പടക്കം പൊരിയുമ്പോലെ 
പേടിപ്പിച്ചീടുന്ന ശബ്ദത്തിൽ ചോദിച്ചു 
ഞെട്ടിത്തിരിഞ്ഞുപോയ് കുട്ടനാകെ.
ആരാണ്ടാ? വേണ്ടാതാകുന്ത്രാണ്ടത്തിന്നടു-
ത്തെ.ന്തു കുലുമാലാ കൂട്ടുന്നത്? 
കുട്ടൻ പൊടുന്നനെ വീട്ടുപറമ്പിലേ-
യ്ക്കോടി മരത്തിൻ മറവിൽ നിന്നു. 
സൈതാലിമാപ്പിള പാടവരമ്പത്ത് 
കുന്തിച്ചിരുന്നങ്ങ് നോക്കിക്കണ്ടു 
ട്രാക്ടറിൻ ചക്രത്തെ കൈകൊണ്ടു തൊട്ടൊന്നു 
നോക്കിയിടഞ്ഞീല ട്രാക്ടറൊട്ടും 
കാലാൽ ചവിട്ടീല കൊമ്പു കുലുക്കീല 
പാവത്തെപ്പോലെ വെറുതെ നിന്നു. 
സൈതാലി ജന്തുവിൻ സൗഹൃദഭാവത്തെ - 
യാസ്വദിച്ചുള്ളു കുളിർത്തപോലെ 
അങ്ങുന്നെണീറ്റു പറമ്പിൽ കരയേറി 
കിട്ടുന്ന പുല്ലു പറിച്ചു ചെന്ന് 
തിന്നാൻ കൊടുത്തു കൊടുത്തിട്ടും ട്രാക്ടറു 
തിന്നാതെ ചുമ്മാതെകണ്ടു നിന്നു. 
ദേഷ്യം പിടിച്ചിട്ടു സൈതാലി കിട്ടിയ 
കോലാലെയൊന്നു പിടച്ചു പിട. 
എന്നിട്ടുമില്ലായിളക്കം അടി മർമ്മ-
ത്തെങ്ങാനും കൊണ്ടതു ചത്തുപോയോ? 
ഉള്ളിൽ പരിഭ്രമം പൂണ്ടിട്ടു സൈതാലി 
ചുറ്റിലുമെല്ലാമേ പാളിനോക്കി. 
ആരുമേ കണ്ടില്ലെന്നാശ്വാസവുമായി 
മണ്ടയിൽ കെട്ടിയ കെട്ടഴിച്ച് 
വിസ്തരിച്ചൊന്നു മുഖം തുടയ്ക്കും നേരം 
കുട്ടനെ കണ്ടു പകച്ചു പോയി. 
ആരോടും മിണ്ടരുതെന്നു വിരലാലെ 
കാണിച്ചു മത്തങ്ങക്കണ്ണുരുട്ടി 
ട്രാക്ടറിൻ ജീവനെ തല്ലിക്കെടുത്തിയ 
ഗുണ്ടയായ് പാടത്തു നിന്നും കേറി- 
നിൽക്കുമ്പോൾ ഡ്രൈവറു വന്നിട്ടാ
ജന്തുവിൻ നേരെമുതുകത്തു ചാടിക്കേറി 
ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ 
ഡ്ർഡ്ർഡ്ർ ഡ്ർഡ്ർഡ്ർ ഡ്ർ ഡ്ർ ഡ്ർ

സഞ്ചി

ഞാനെന്നും സഞ്ചിയും തൂക്കി 
പഴങ്ങൾ ശേഖരിച്ചിടാൻ 
നടപ്പാണെന്തിനാണെന്നു 
ചിന്തിച്ചാലില്ലൊരന്തവും. 
നന്നെന്നു തോന്നിയാലങ്ങു 
പൊട്ടിയ്ക്കും. പത്തിലൊമ്പതും 
 മൂക്കാതെ വാടിടും ബാക്കി 
ചീഞ്ഞുപോയെന്നുവന്നിടാം 
ചീഞ്ഞതിൽ പുഴുവുണ്ടെന്നു 
 കണ്ടാലും പിന്നെയും വൃഥാ 
സഞ്ചിയിൽ വെച്ചുവെച്ചെൻറെ 
സഞ്ചിയേ നാറ്റസഞ്ചയം

നന്ദി

എത്ര ആളുകളോടാണ് നന്ദി പറയേണ്ടത്? 
എല്ലാവരുടേയും പേരോ മുഖമോ ഓർമ്മയില്ല. 
വാലുണ്ടെങ്കിൽ എത്ര നന്നായിരുന്നു? 
വെറുതെ ആട്ടിയാൽ കാര്യം കഴിഞ്ഞു. 
കുറേ ആളുകളോട് കോപിക്കാനും ഉണ്ട്. 
ദുരഭിമാനം വിട്ട് വാതോരാതെ കുരയ്ക്കാമായിരുന്നു

സർവ്വശക്തൻ

ഞാൻ നിങ്ങൾക്ക് വാക്കു തന്നിരുന്നു, 
ഇരട്ടുകത്തിച്ച് വെളിച്ചമേകും എന്ന്. 
ഞാനീയിരുട്ടെല്ലാം ഒന്നു വാരിക്കുട്ടുന്നതുവരെ 
നിങ്ങൾ കണ്ണുതുറക്കതെ വെളിച്ചത്തെ സ്വപ്നം കാണണം. 
 നിങ്ങൾ കണ്ണടച്ചിരിക്കുമ്പോൾ കണ്ണുതുറന്ന് 
ഇരുട്ടു വാരിക്കൂട്ടുന്ന ഞാൻ പറയുന്നത് വിശ്വസിക്കണം.
ഇരുളിൻറെ വേരുകൾ നിശ്ശേഷം പറിക്കാൻ 
ശക്തമായ കൈകളുമായി ഞാൻ ഇറങ്ങുമ്പോൾ 
 നിങ്ങൾ കോരിത്തരിക്കണം. 
ഇരുട്ടു മുഴുവൻ പറിച്ച് കത്തിക്കുമ്പോൾ ഞാൻ പറയാം. 
ഇരുട്ടെല്ലാം കത്തിക്കഴിഞ്ഞാൽ വെളിച്ചവും പൊലിഞ്ഞു പോകില്ലേ 
എന്ന് സംശയിക്കരുത്. 
ഞാൻ സർവ്വശക്തനാണ്

ഈച്ച

മൂക്കിന്റെ തുമ്പത്തൊരീച്ച. 
ലോകം കടപുഴക്കാൻ തുനിഞ്ഞീടുമെൻ 
മൂക്കിന്റെ തുമ്പത്തൊരീച്ച. 
ലോകവിസർജ്യശതങ്ങളിൽ നിന്നെത്തി 
വിശ്രമിച്ചീടുന്നൊരീച്ച. 
ഇഷ്ടവിസർജ്യവസ്തുക്കളിലൊന്നെൻറെ 
മൂക്കെന്നു വെയ്ക്കുന്നൊരീച്ച. 
എന്നഹങ്കാരത്തിൻ മൂക്കിലെ ശുണ്ഠിയിൽ 
ആളെക്കളിയാക്കുമീച്ച.

ആഗ്രഹവും ഭയത്താലുള്ള നിസ്സങ്ഗതയും

മാനത്തലഞ്ഞു നടക്കുന്ന പഞ്ഞികൾ 
ഏതു മരത്തിൽ നിന്നുണ്ടായതോ? 
എല്ലാം പെറുക്കി യടക്കി നിറച്ചൊരു 
വമ്പിച്ച കോസറിയുണ്ടാക്കണം 
എന്നിട്ടതിൽ കിടന്നിട്ടെല്ലാസ്ഥലത്തിലും 
ചുറ്റിത്തിരിഞ്ഞു കളിച്ചീടണം. 

മേഘങ്ങൾക്കെല്ലാമിടയ്ക്കൊന്നു പെട്ടന്ന- 
ങ്ങാകെ കറുക്കും സ്വഭാവമുണ്ട്. 
എന്നല്ലവയപ്പോൾ തമ്മിലടി കൂടും.  
ലോകം മുഴുവൻ വിറപ്പിച്ചിടും.
തമ്മിലിടഞ്ഞിട്ടു മിന്നലാലന്യോന്യം 
വെട്ടിയും കുത്തിയും പോരാടവേ 
ഉള്ളിൽ കരുതിയ വെള്ളം മുഴുക്കെയും 
ചോർന്നു മുറിയുടെ പാടല്ലതിൻ 
ദേഹമേ മാഞ്ഞു മറയുമെന്നുള്ളോരു 
കാര്യമേയോർക്കാതെ വിഢികളായ് 
പിന്നെയും പിന്നെയും കട്ടിക്കറുപ്പായി 
മാറുമീ മേഘക്കിടക്കയിന്മേൽ 
കേറിക്കിടന്നിട്ടു മുറ്റത്തിന്നറ്റത്തു 
 പോലും പറന്നീടാനില്ല ഞാനും. 
മേഘങ്ങൾ തുമ്പില്ലാതാകാശത്തെങ്ങെങ്ങാനും  ചുറ്റിത്തിരിഞ്ഞാലെനിക്കെന്താണ്?

കല്ലും തുമ്പിയും

കല്ലേ കല്ലേ തുമ്പി വരുമ്പോൾ 
 കല്ലത്തം കാട്ടിക്കിടക്കരുതേ 
തമ്പ്രാൻ പറഞ്ഞിട്ടു കല്ലെടുത്തീടുമ്പോൾ 
കഞ്ഞിയിൽ കല്ലായ് കിടക്കരുതേ 
പൊങ്ങാത്ത കല്ലിന്നഹങ്കാരം തീർപ്പതു 
തുമ്പിച്ചിറകു പറിച്ചിട്ടാകും. 
ആകാശത്താകെ പറന്നു നടക്കുവാൻ 
ഈശ്വരൻ കൽപ്പിച്ച കൽപനയിൽ 
തന്നിഷ്ടം പോലെ തിരുത്തു വരുത്തുവാൻ 
ചെങ്കോലെടുത്തൊരു തമ്പുരാനെ 
കൊല്ലല്ലേ കുഞ്ഞിച്ചിറകു പറിക്കല്ലേ 
പൊന്തിയ്ക്കാം പൊന്താത്തകല്ലുപോലും

മുട്ടിയിരുപ്പത് (ദ്വാസുപർണ്ണാ...)

അത്തിമരക്കൊമ്പിൽ മുട്ടിയിരുന്നതു 
ഞാനാണോ നീയാണോ നമ്മളാണോ 
ഞാൻ തിന്ന സ്വാദെല്ലാമൂറ്റിക്കുടിച്ച നീ 
കണ്ണു തുറന്നു തപസ്സു ചെയ്തു. 
തിന്നുതിന്നാകെ വശം കെട്ട ഞാനപ്പോൾ 
കൺപീലികൾക്കുമേൽ തൂങ്ങി നിൽക്കും 
നിദ്രയാൽ ബോധത്തിരി താഴ്ത്തി രാവാക്കി 
വന്നതും പോയതുമോർത്തീടാതെ 
ചുറ്റുമുള്ളോരുടെ ദുഃഖത്തിൻ ചൂടേറ്റു 
നീണ്ടുനിവർന്നു കിടന്നുറങ്ങി. 
സ്വപനമോ സത്യമോ കാഴ്ചക്കാരൻ താനോ 
കാഴ്ചയോയെന്നറിയാതെകണ്ട്. 
പോയില്ല എന്നാലും ലോകം മുഴുക്കനെ 
ചുറ്റിക്കറങ്ങി നടന്നു കണ്ടു. 
വസ്ത്രമെടുക്കാതെ പട്ടുവസ്ത്രങ്ങളാൽ 
 രാജാവു തോൽക്കുന്ന വേഷം കെട്ടി. 
ഏത്തായൊലിപ്പിച്ചു പുണ്യനദികളിൽ 
 ഒട്ടും നനയാതെ നീരിലാടി. 
കെട്ടിപ്പൊതിഞ്ഞിട്ടെടുത്തു വച്ചീടാൻ 
എല്ലിൻ തരിപോലും വച്ചിടാതെ 
എല്ലാമുണർവ്വിന്നൊളിയിൽ നശിച്ചിട്ടും 
നാളെയും കാണുമാസ്വപ്നമെന്ന് 
തെറ്റിദ്ധരിപ്പതു ഞാനാണോ? നീയ്യാണോ? 
മുട്ടിയുരുമ്മിയ നമ്മളാണോ?

ആത്മഹത്യ

ആത്രേയനിന്നലെ സന്ധ്യക്കു ജീവിതം 
അട്ടത്തു കെട്ടി തുലച്ചുവത്രേ. 
രാത്രിയിൽ കൂരിരുൾ മൂടിപ്പുതച്ചുള്ള 
കാലൻ വരുമെന്ന പേടിയാലെ 
സന്ധ്യക്കുമുന്നിലേ ജീവിതവാതിലും 
കൊട്ടിയടച്ചിട്ടു തൂങ്ങിയാടി 
ജീവിതപൂർണ്ണവിരാമം വരും വരെ 
പേടി പുതച്ചു കഴിഞ്ഞീടുവാൻ 
പേടിയാലാണത്രേയാത്രേയൻജീവനെ 
പീഡിപ്പിച്ചിട്ടങ്ങു കെട്ടടങ്ങി.

ജീവിതം മൊട്ടിട്ട കാലത്തേ കാലന്മാർ 
കൊത്തിപ്പിളർക്കുവാൻ തക്കം നോക്കി 
പാറിന്നീടുമെന്നതുകൊണ്ടെല്ലാം 
ചാകുവാൻ പോകുകിൽ കഷ്ടമാണ് 
അല്ലെങ്കിൽ ജീവൻറെയാദ്യതുടിപ്പിലേ 
ആത്മാവിൻ ഹത്യ തുടങ്ങുവോർ നാം. 
പേടിയാലാഗ്രഹത്തിൻറെ കഴുത്തിലായ് 
എത്ര കയറാൽ കുരുക്കണിഞ്ഞു? 
മാനത്തിൻ പേരിനാലുള്ളുപുകയുന്ന 
 തീയ്യിൽ നാം കണ്ണുനീരെത്ര വീഴ്ത്തി? 
ആത്മാവിൻ ഹത്യകൾ പാടെനിറുത്താത്തോ-
രാത്രേയന്മരാണു നമ്മളെല്ലാം

കോവിഡ്

വല്ലാതല്ലലു സൃഷ്ടിയാലനുഭവിച്ചീടും വിരിഞ്ചാഖ്യനോ 
നെല്ലും കല്ലുമിടയ്ക്കണഞ്ഞ ചിബിഡം തിന്നുന്ന കാർവർണ്ണനോ 
കൊല്ലാൻ തന്നെ നടന്നിടുന്ന യമനെക്കൊല്ലും മഹാശംഭുവോ 
കൊല്ലാൻ കോവിടുകാട്ടിടുന്ന വികൃതിക്കോതില്ല ചെറ്റും പിഴ.

താളത്തിൽ പിഴയാതെകണ്ടു മഴയും വെയ്ലും തണുപ്പും സ്വയം 
മേളം കൊട്ടിനിറച്ച ഭൂമിയിലബദ്ധക്കയ്യുകൊട്ടീടുവാൻ 
തള്ളിത്തള്ളിവരുന്ന ലോഭഹൃദയന്മാരെ പഠിപ്പിയ്ക്കുവാൻ
കൊള്ളാം കോവിഡു കൊട്ടിടുന്ന മൃതിയാമെണ്ണങ്ങൾ   തീക്കയ്യിനാൽ

തമോബിന്ദു

എല്ലാം തന്നെയിടിഞ്ഞു വീണുലകമേ ചേരും തമോബിന്ദുവിൽ 
തല്ലീടും കടലും ജ്വലിച്ചുയരുമീ സുര്യൻ ജഗത്സാക്ഷിയും 
പുല്ലും മാമരവും മദിച്ചഗജവും കണ്ണിന്നുകാണാത്തതാ- 
മല്പാകാരമിയന്ന ജീവികളുമേ പായുന്നതിൽ വീഴുവാൻ.

കോണകം

കോണകം എവിടെ തോരയിടണം?
മറയ്ക്കേണ്ടതെന്ന് നമ്മൾ വെച്ചതിനെ 
മറയ്ക്കുന്ന കോണകം മറച്ചു വെയ്ക്കുന്നതിനെ കുറിച്ച് 
ഉള്ള വേവലാതി. 

മറയ്ക്കേണ്ടവ ഉണ്ടെന്നും 
അവ മറയ്ക്കുന്നവയും ഉണ്ടെന്നും 
എല്ലാവർക്കും അറിയാം. 
എന്നിട്ടും കോണകം തോരയിടാൻ സ്ഥലം അന്വേഷിക്കണം. 
ആരും കാണാതെ തോരയിടണം. 
പല പാളികളായി തൊലിയും മാംസവുമെല്ലാം ഉണ്ടായത് നന്നായി. 
അല്ലെങ്കിൽ മറയ്ക്കേണ്ടവ തോരയിടാൻ സ്ഥലമില്ലാതായി പോയേനെ

ആർത്തനാദങ്ങൾ

പുൽത്തകിടി ഒരുപോലെ വെട്ടി ഭംഗിയാക്കുകയാണ്. 
ഇതുപോലെ രാജ്യം മുഴുവൻ ആർത്തനാദങ്ങൾ വെട്ടി ഒതുക്കി മോടിപിടിപ്പിക്കണം. 
ആർത്തനാദങ്ങൾ വേരറ്റുപോയയാൽ മോടിപിടിപ്പിയ്ക്കാൻ ബാക്കി ഒന്നും തന്നെ ഉണ്ടാകില്ല. 
ആർത്തനാദങ്ങളിൽ നിറം പൂശണം. 
ആർത്തനാദങ്ങളെ തരം തിരിച്ച് ശപിക്കുകയും കുത്തികീറി മുറിവേൽപ്പിക്കുകയും ആഘോഷിക്കുകയും വേണം.

ആവർത്തനവിരസത

മരണങ്ങൾ കണ്ണുകലക്കുന്നില്ല. 
കരളുനനയ്ക്കുന്നില്ല. 
അനുശോചനവാക്കിലെ അക്ഷരങ്ങൾ തേഞ്ഞ് 
വല്ലാതെ മിനുസപ്പെട്ടിരിക്കുന്നു. 
ആവർത്തനവിരസത. 
കനത്ത വേനൽ കഴിഞ്ഞ് ഇടവപ്പാതി പടരുമ്പോൾ 
ഇടിമുഴക്കങ്ങളിൽ പൊതിഞ്ഞ പേടിയിലൂടെയും 
ചോർന്നൊലിക്കുന്ന മേൽക്കൂരയിലൂടെയും 
കിനിഞ്ഞു വരുന്ന പ്രതീക്ഷയുണ്ടായിരുന്നു. 
മരണപ്പെയ്ത്തിൽ പുതുനാമ്പുകൾ മുളയ്ക്കുമെന്ന 
പ്രതീക്ഷപോലും മങ്ങുന്നു. 
നാമ്പുകളിൽ കറുത്തതും വളുത്തതും മഞ്ഞയും 
പൂപ്പൽ പരക്കുമ്പോൾ ഇനിയെന്തിന് കരയണം.

ജാതകക്കള്ളികളുടെ വരകൾ

കിണറിൽ നീർക്കോലി മത്സ്യത്തേയുും തവളയേയും പിടിച്ചു തിന്നാണ് ജീവിക്കുന്നതെന്ന് പറയുന്നു

എത്ര പിടച്ചലുകൾ കലങ്ങിയ വെള്ളമാണ് കുടിച്ചത്? 
തവളക്കരച്ചിലേറ്റ് സഹികെട്ട വെള്ളം തലങ്ങും വിലങ്ങും തലതല്ലിയിരിക്കും.
തവളക്കരച്ചിലിൻ ദയനീയത രക്തത്തിലൂടെ സഞ്ചരിച്ച് ശരീരകോശങ്ങൾക്ക് എന്തെല്ലാം വിവരങ്ങൾ കൊടുത്തിട്ടുണ്ടാകാം? 
മത്സ്യത്തിൻറെ നിലവിളി ഇതുവരെ കേട്ടിട്ടില്ല. 
ചിതമ്പലുകൾ പൊഴിഞ്ഞ് നിലവിളി ചത്തുമലച്ചാൽ? 
ഓർക്കാൻ വയ്യ. 
ഒരു പക്ഷേ നീർക്കോലിയുടെ വിശപ്പും പതുങ്ങിയിരിപ്പും ക്രൂരതയും വെള്ളത്തിൽ കലർന്നിരിക്കാം.
നിലവിളിയും വിശപ്പും പതുങ്ങിയിരിപ്പും ക്രൂരതയും ചിതമ്പലുകൾ കൊഴിച്ചിലും ജാതകക്കള്ളികളുടെ വരകളിലൂടെ ദേഹം മുഴുവൻ പടർന്നിരിക്കാം

ചുറ്റ്

കെട്ടിയ കുറ്റിയിലാകെ ചുറ്റി ചുറ്റിപ്പോയീ നമ്മൾ 
ചുറ്റിൽനിന്നും കാലൻ ചുറ്റും കാൽപ്പെരുമാറ്റം കേൾപ്പൂ
കുട്ടിക്കാലക്കളിയിൽ ഞാനും കൂട്ടുരുമെല്ലാമൊത്തേ 
കെട്ടിമറിഞ്ഞൂ, കൈകൾ കോർത്തേ വട്ടുകൾ കാട്ടി നടന്നൂ. 
വട്ടം വട്ടം ചുറ്റും കളിയാൽ കൂട്ടം കൂടി നടന്നു. 
ലണ്ടൻ ബ്രിഡ്ജിന്നിടയിൽ പെട്ടി-ട്ടുള്ളു കുതിർന്നു ചിരിച്ചു.
കുട്ടികളിപ്പോൾ തമ്മിൽ തമ്മിൽ തൊട്ടുകളിച്ചാൽ ഉള്ളം 
പൊള്ളും നമ്മൾ നമ്മുടെയുള്ളം തുണികൾ വെച്ചു മറപ്പൂ. 
കനവിൽപ്പോലും കൈകൾ കോർക്കാൻ കഴിയാതുള്ളൊരു കാലം 
കളിയുടെ മുഖവും മാസ്കാൽ മൂടും കനിവില്ലാത്തൊരു കാലം

യുദ്ധവും സമാധാനവും

മരണം കഴിഞ്ഞ മുറി ഒന്ന് പെയ്ൻ്റ് അടിക്കണം. 
എല്ലാം അടങ്ങിയൊതുങ്ങുന്ന കറുപ്പ് അടിച്ച് വേദനകളും ഞെരങ്ങലുകളും മരുന്നിൻ്റെ മണവും എല്ലാം ചേർന്ന് കറുപ്പിൻ്റെ കറുപ്പുനിറം മാറ്റി ഉള്ളിലടക്കാൻ പറ്റാത്ത വല്ല നിറവും ആയി മാറില്ലായിരിക്കും. 

അല്ലെങ്കിൽ വെളുപ്പ്. വെളിച്ചം തട്ടുമ്പോൾ ചിരിയും ഭാവങ്ങളും വേർതിരിച്ച് വെളുപ്പിൻ്റെ ഉള്ളിൽ വെളുപ്പായി തിളങ്ങും എന്ന് പ്രത്യാശിയ്ക്കാം. വെളിച്ചം മങ്ങിവരുമ്പോൾ വെളുപ്പെല്ലാം മങ്ങി ചാരനിറം പടരും. പിന്നെ കറുപ്പും. വെളിച്ചം മടങ്ങിവരും കണ്ണിൽ തിമിരം പടരുവോളം വെളിച്ചം മടങ്ങിവരുമായിരിയ്ക്കും. കറുപ്പിൻ്റെ ഒന്നും രണ്ടും മൂന്നും ഓളങ്ങളിൽ വെളിച്ചത്തിൻ ചൂണ്ടുപലക ദിശമാറി തിമിരത്തിൻ കൂരാക്കൂരിട്ടിൽ മുഖകുത്തി വീഴാനും മതി.

മാറ്റത്തിൻ തീറവകാശം വാങ്ങിക്കൂട്ടിയ ചുവപ്പാകാം. മരണവും ജനനവും മാറ്റത്തിൻ നീറ്റലാണെന്ന് ജാതകത്തിൻ്റെ എല്ലാ കള്ളികളിലും ഇടതൂർന്ന് എഴുതി അതിനുമുകളിൽ ചുവപ്പടിക്കണം. ചുവപ്പണുക്കളും വെളുപ്പണുക്കളും യുദ്ധം ചെയ്ത് ജീവരക്തത്തിൻ കാലപ്പഴക്കത്താൽ കറുപ്പാർന്ന തിലജലത്താൽ തർപ്പണം ചെയ്ത് ശാന്തിപർവ്വങ്ങളിൽ അശാന്തരായ് വിറങ്ങലിച്ചിരിക്കാം.

അഹങ്കാരം

പുല്ലേ എന്നുടെ മുറ്റത്തിങ്ങിനെ വന്നുമുളയ്ക്കാനെന്തേ 
തിണ്ടിന്നപ്പുറമല്ലേ നിങ്ങൾ നിൽക്കാൻ പാടുകയുള്ളൂ 
മുതുമുതുമുത്തച്ഛന്മാർ മുതലേ നിങ്ങളെയെല്ലാം വെട്ടി 
ഭൂമി പിടിച്ചതുകൊണ്ടീ ഭൂവിൻ രാജാക്കന്മാർ ഞങ്ങൾ.
ഞങ്ങടെ ദയവുണ്ടായലല്ലേ ജീവിക്കാനായ് പറ്റൂ? 
മനുജന്മാരുടെ വംശം ഭൂവിൽ ഉണ്ടായതിനും മുന്നെ 
യുഗയുഗമായിട്ടിവിടെ നിങ്ങൾ വന്നുമുളച്ചിട്ടുണ്ടാം. 
ഭൂമിയിൽ മുഴുവൻ നിങ്ങടെ വർഗ്ഗം വേരുപരത്തീട്ടുണ്ടാം.
ഈശ്വരനോടേ കൊല്ലും കൊലയും വരമായ് വാങ്ങി വസിക്കും മനുജന്മാരിലെയൊരുവൻ ഞാനും നുള്ളിയെടുത്തേ കളയും.
പുല്ലേ എന്നുടെ മുറ്റത്തിങ്ങിനെ വന്നുമുളയ്ക്കാനെന്തേ?

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...